Wednesday, June 3, 2026

ആന്തരിക ശത്രുവും പ്രാതിനിധ്യ രാഷ്ട്രീയവും

ഹൈതമി ഉസ്താദ് ( Shuaibul Haithami ) സൂചിപ്പിച്ചതുപോലെ, ആധുനിക ഐഡന്റിറ്റി പൊളിറ്റിക്‌സിന്റെ മാതൃകയിൽ കലഹം, പ്രതിഷേധം, മത്സരം, ഇരബോധം എന്നിവയിൽ കുരുങ്ങിക്കിടക്കുന്നത് മുസ്ലിംകൾക്ക് അനുയോജ്യമായ രാഷ്ട്രീയ സമീപനമല്ല. അവയെല്ലാം ബാഹ്യ ഘടകങ്ങളാണ്. മുസ്ലിംകളുടെ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളുടെ കേന്ദ്രത്തിൽ നിലകൊള്ളേണ്ടത് അവരുടെ ആന്തരിക ശക്തിയും ദൗർബല്യങ്ങളും സംബന്ധിച്ച ബോധ്യമാണ്.


മുസ്ലിമിന്റെ യഥാർത്ഥ ശക്തി സ്രഷ്ടാവിലുള്ള വിശ്വാസമാണ്. അവനോടുള്ള പ്രാർത്ഥനയും അവനിലുള്ള പ്രതീക്ഷയുമാണ് അവന്റെ ജീവിതത്തെയും സാമൂഹിക ഇടപെടലുകളെയും നയിക്കേണ്ടത്. ജനാധിപത്യ വ്യവസ്ഥയിലായാലും ഫാസിസ്റ്റ് സാഹചര്യത്തിലായാലും ഈ അടിസ്ഥാനത്തിൽ മാറ്റമില്ല.

ഇസ്ലാമിക വീക്ഷണത്തിൽ മനുഷ്യന്റെ പ്രധാന ശത്രു മറ്റൊരു മനുഷ്യനല്ല; പിശാചാണ്. അസൂയ, പക, കോപം, കാപട്യം, ദുരഹങ്കാരം തുടങ്ങിയ മാനുഷിക തിന്മകളെ ഉത്തേജിപ്പിക്കുന്നത് അവനാണ്. അഴിമതിയുടെയും അനീതിയുടെയും വർഗീയതയുടെയും വംശീയതയുടെയും പിന്നിലെ പ്രേരകശക്തിയും അതുതന്നെ. അതുകൊണ്ട് രാഷ്ട്രീയത്തെയും മനുഷ്യരെയും മുസ്ലിംകൾ ഈ ഉൾക്കാഴ്ചയോടെയാണ് സമീപിക്കേണ്ടത്.

ഭരണാധികാരി മുസ്ലിം ആണെന്നതുകൊണ്ട് മാത്രം നീതി ലഭിക്കുമെന്ന വിശ്വാസം ഇസ്ലാമികമല്ല. മുസ്ലിമായാലും അമുസ്ലിമായാലും നീതിബോധമുള്ളവരിൽ നിന്നാണ് നീതി ലഭിക്കുക. ചരിത്രത്തിൽ മുസ്ലിംകളോട് നീതി പുലർത്തിയ അമുസ്ലിം ഭരണാധികാരികളുമുണ്ട്; ക്രൂരമായി പെരുമാറിയ മുസ്ലിം ഭരണാധികാരികളുമുണ്ട്. ഈ യാഥാർഥ്യം ഭാവിയിലും മാറില്ല.

അതേസമയം, ആന്തരിക ശത്രുവിനെയാണ് പ്രധാനമായി കാണേണ്ടത് എന്നതുകൊണ്ട് ബാഹ്യ രാഷ്ട്രീയ വെല്ലുവിളികളെ അവഗണിക്കണം എന്നർത്ഥമില്ല. മറിച്ച്, കരുണ, സഹാനുഭൂതി, സഹനം, സ്നേഹം, വിട്ടുവീഴ്ച എന്നീ മൂല്യങ്ങൾ ഉൾപ്പെടുത്തി രാഷ്ട്രീയത്തെ പുനർവിചിന്തനം ചെയ്യണമെന്നാണ് അതിന്റെ അർഥം.

ജാതി, വർഗം, വംശം തുടങ്ങിയ സ്വത്വരാഷ്ട്രീയങ്ങൾ പലപ്പോഴും “ഒരു ശത്രു”യെ നിർമ്മിച്ചുകൊണ്ടാണ് അനുയായികളെ സംഘടിപ്പിക്കുന്നത്. സവർണനെ ശത്രുവാക്കി ജാതിരാഷ്ട്രീയവും, മുതലാളിയെ ശത്രുവാക്കി വർഗരാഷ്ട്രീയവും, ഇതര വംശങ്ങളെ ശത്രുവാക്കി ഫാസിസ്റ്റ് ദേശീയതയും പ്രവർത്തിക്കുന്നു. മുസ്ലിംകളുടെ രാഷ്ട്രീയസംഘടന ഈ മാതൃകകളിൽ നിന്നു വ്യത്യസ്തമായിരിക്കണം.

“മുസ്ലിംകൾ ഒരു ജാതിയല്ല” എന്ന ഇ.കെ. ഉസ്താദിന്റെ നിരീക്ഷണം ഇവിടെ ശ്രദ്ധേയമാണ്. മുസ്ലിംകളുടെ സംഘടനാ തത്വം വിഷയാധിഷ്ഠിതമായിരിക്കണം. മനുഷ്യസ്നേഹം, തുല്യനീതി, സഹവർത്തിത്വം, സഹാനുഭൂതി തുടങ്ങിയ മൂല്യങ്ങളിൽ ആരുമായും സഹകരിക്കാൻ അവർ തയ്യാറാകണം.

ഈ വീക്ഷണത്തിന്റെ മറ്റൊരു പ്രധാന പ്രതിഫലനം മനുഷ്യരെക്കുറിച്ചുള്ള പ്രതീക്ഷയാണ്. ഒരു വ്യക്തി സംഘിയാണെന്നോ മുസ്ലിം വിരുദ്ധനാണെന്നോ കരുതി അയാൾക്ക് ഇസ്ലാമിനെ മനസ്സിലാക്കാനുള്ള അവസരം നിഷേധിക്കുന്നത് ഇസ്ലാമിക നൈതികതയല്ല. പലപ്പോഴും വിവരക്കേടും തെറ്റിദ്ധാരണയുമാണ് മുൻവിധികളുടെ കാരണം. പ്രത്യേകിച്ച് അൽഗോരിതങ്ങൾ ആളുകളെ അവരുടെ മുൻവിധികൾക്കുള്ളിൽ തന്നെ പൂട്ടിയിടുന്ന ഈ കാലഘട്ടത്തിൽ, തെറ്റിദ്ധരിക്കപ്പെട്ട മനുഷ്യരോട് സഹാനുഭൂതി പുലർത്തേണ്ട ഉത്തരവാദിത്തം മുസ്ലിംകൾക്കുണ്ട്.

ഇതൊക്കെ പറയുമ്പോൾ മുസ്ലിം പ്രാതിനിധ്യ രാഷ്ട്രീയത്തിന്റെ ആവശ്യകത നിഷേധിക്കപ്പെടുന്നില്ല. മുസ്ലിം ലീഗ് പോലുള്ള പ്രസ്ഥാനങ്ങൾ ഭരണത്തിൽ മുസ്ലിം പ്രാതിനിധ്യത്തിന് വേണ്ടി വാദിക്കുന്നത് “മുസ്ലിംകൾ ഭരിച്ചാലേ മുസ്ലിംകൾക്ക് നീതി ലഭിക്കൂ” എന്ന വിശ്വാസം കൊണ്ടല്ല. അങ്ങനെ കരുതുന്നത് മുസ്ലിം സമൂഹത്തിന്റെ രാഷ്ട്രീയ പക്വതയെ അവഗണിക്കുന്നതാണ്.

സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിം ലീഗിന്റെ രാഷ്ട്രീയം പരിശോധിച്ചാൽ അത് വ്യക്തമാണ്. മുസ്ലിം അല്ലാത്ത നിരവധി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകയും അവരുമായി രാഷ്ട്രീയ സഹകരണം പുലർത്തുകയും ചെയ്ത ചരിത്രം ലീഗിനുണ്ട്.

ഭരണത്തിലെ മുസ്ലിം പ്രാതിനിധ്യം ഒരു സാർവലൗകിക ഇസ്ലാമിക തത്വമല്ല; മറിച്ച് ഇന്ത്യൻ ജനാധിപത്യ യാഥാർഥ്യത്തോടുള്ള ഒരു പ്രായോഗിക പ്രതികരണമാണ്. ഇന്ന് ഇന്ത്യയിലെ അധികാരഘടന വലിയൊരളവിൽ പ്രാതിനിധ്യത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. പ്രാതിനിധ്യമുള്ളവർക്ക് മാത്രമാണ് അധികാരഘടനയിൽ ഫലപ്രദമായ പങ്കാളിത്തം സാധ്യമാകുന്നത്. അതുകൊണ്ടാണ് പ്രാതിനിധ്യത്തിനായുള്ള രാഷ്ട്രീയം ആവശ്യമായി വരുന്നത്.

ഇത് ഇസ്ലാമിന്റെ ആദർശ രാഷ്ട്രീയ സങ്കൽപവുമായി തുല്യമല്ല. ഇസ്ലാമിക രാഷ്ട്രീയദർശനത്തിൽ നീതി ഉറപ്പാക്കാൻ പ്രത്യേക പ്രാതിനിധ്യ ക്രമീകരണങ്ങൾ ആവശ്യമില്ല. ദൈവഭയവും ധാർമികബോധവുമുള്ള ഭരണാധികാരികൾ സ്വാഭാവികമായി എല്ലാവർക്കും നീതി നൽകുന്ന സംവിധാനമാണ് അതിന്റെ ആദർശം. എന്നാൽ ആധുനിക ദേശരാഷ്ട്ര വ്യവസ്ഥ അങ്ങനെ പ്രവർത്തിക്കുന്നില്ല. അവിടെ നീതി പലപ്പോഴും പ്രാതിനിധ്യത്തിന്റെ അളവിനനുസരിച്ചാണ് വിതരണം ചെയ്യപ്പെടുന്നത്. അതിനാലാണ് പ്രാതിനിധ്യം ഒരു രാഷ്ട്രീയ ആവശ്യമായി മാറുന്നത്.

ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ച് സംശയങ്ങൾ പ്രകടിപ്പിച്ച ഡോ. അംബേദ്കർ പോലും പ്രാതിനിധ്യത്തിന്റെ പ്രാധാന്യം ശക്തമായി വാദിച്ചിരുന്നു. അവഗണിക്കപ്പെട്ട സമൂഹങ്ങൾക്ക് സ്വന്തം ശബ്ദം അധികാരഘടനയിൽ എത്തണമെങ്കിൽ പ്രാതിനിധ്യം അനിവാര്യമാണെന്ന തിരിച്ചറിവായിരുന്നു അതിന് പിന്നിൽ.

അതിനാൽ മുസ്ലിം പ്രാതിനിധ്യ രാഷ്ട്രീയത്തെ ജാതി-സ്വത്വ രാഷ്ട്രീയവുമായി ലളിതമായി സമീകരിക്കുന്നത് ശരിയല്ല. ആധുനിക ദേശരാഷ്ട്രത്തിന്റെ യാഥാർഥ്യങ്ങളോട് മുസ്ലിംകൾ പ്രായോഗികമായി നടത്തിയ ഒരു പൊരുത്തപ്പെടുത്തലായാണ് അതിനെ കാണേണ്ടത്.

മുസ്ലിംകളുടെ രാഷ്ട്രീയ ദൗത്യം ആത്യന്തികമായി മറ്റുള്ളവരെ ശത്രുവായി നിർവചിക്കലല്ല; നീതി, സഹവർത്തിത്വം, കരുണ, മനുഷ്യസ്നേഹം എന്നീ മൂല്യങ്ങളെ സാമൂഹിക ജീവിതത്തിൽ സ്ഥാപിക്കലാണ്. അതേസമയം, നിലവിലുള്ള ജനാധിപത്യ ഘടനയ്ക്കുള്ളിൽ നീതി ഉറപ്പാക്കാൻ ആവശ്യമായ പ്രാതിനിധ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നതും ആ ദൗത്യത്തിന്റെ ഭാഗമാണ്.


ഹൈതമി ഉസ്താദിന്റെ പോസ്റ്റ് ലിങ്ക് :

റഷീദ് ഹുദവി ഉസ്താദിന്റെ ഒറിജിനൽ പോസ്റ്റ് ലിങ്ക് :

(ഇവിടെ എഡിറ്റഡ് വേർഷനാണ് നൽകിയിട്ടുള്ളത്)

യുഡിഎഫിന് വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കരുത്

കേരള രാഷ്ട്രീയ ചരിത്രത്തിൽ 102 സീറ്റുകളുടെ വമ്പൻ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിലേറിയത് കേവലം ഒരു ഭരണമാറ്റത്തിന്റെ കഥയല്ല. അത് അഹങ്കാരത്തിനും അധികാര ധാർഷ്ട്യത്തിനുമെതിരെ ജനങ്ങൾ നൽകിയ ശക്തമായ ഒരു താക്കീതും, പുതിയൊരു രാഷ്ട്രീയ സംസ്കാരത്തിനായുള്ള പ്രതീക്ഷയുടെ പ്രഖ്യാപനവുമായിരുന്നു. മാറിമാറി ഭരിക്കുന്ന മുന്നണികൾക്ക് പലവട്ടം അവസരം നൽകിയ കേരളക്കര, ഇത്തവണ കോൺഗ്രസിന് നൽകിയ ഈ അസാധാരണ ഭൂരിപക്ഷത്തിലൂടെ ഒരു സന്ദേശം കൂടി നൽകി — ജനങ്ങളുടെ വിശ്വാസം നേടാം, പക്ഷേ അത് നിലനിർത്തേണ്ടതും നിങ്ങളാണെന്ന സന്ദേശം.


വി.ഡി. സതീശൻ ഉയർത്തിപ്പിടിച്ച വിനയത്തിന്റെ രാഷ്ട്രീയവും, സമൂഹത്തെ ഭിന്നിപ്പിക്കുന്ന ശക്തികൾക്കെതിരായ മതേതര നിലപാടുമാണ് ഈ ചരിത്രവിജയത്തിന് അടിത്തറയിട്ടത്. എന്നാൽ അധികാരത്തിന്റെ ആദ്യ നാളുകളിൽ തന്നെ ചില കോൺഗ്രസ് നേതാക്കളും മന്ത്രിമാരും കാട്ടിക്കൂട്ടുന്ന രാഷ്ട്രീയ കോപ്രായങ്ങൾ ആ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നതാണ്.

തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ തികയും മുമ്പ് തന്നെ, കേരളത്തിൽ പലപ്പോഴായി വർഗീയ വിഷം ചീറ്റിയ സമുദായിക നേതാക്കളുടെ വാതിൽക്കൽ കോൺഗ്രസ് മന്ത്രിമാർ ക്യൂ നിൽക്കുന്ന കാഴ്ച അണികളിലും പൊതുസമൂഹത്തിലും ഒരുപോലെ അസ്വസ്ഥത സൃഷ്ടിക്കുന്നതാണ്. ഒരു പ്രത്യേക ജനവിഭാഗത്തെ സംശയത്തിന്റെ നിഴലിൽ നിർത്തിയവൻ, മലപ്പുറത്തിന്റെ വിദ്യാഭ്യാസ പുരോഗതിയെ പോലും മതത്തിന്റെ കണ്ണിലൂടെ കണ്ട് അപമാനിച്ചവൻ, കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ലീഗാണെന്ന് പറഞ്ഞ് വർഗീയ ഭീതി പരത്തിയവൻ — അങ്ങനെയൊരു വ്യക്തിയുടെ മുന്നിൽ ജനാധിപത്യ സർക്കാരിന്റെ പ്രതിനിധികൾ എത്തിനിൽക്കുമ്പോൾ അതിനെ വെറുമൊരു രാഷ്ട്രീയ സൗഹൃദമായി ചിത്രീകരിക്കാൻ അണികൾക്കോ പൊതുസമൂഹത്തിനോ കഴിയില്ല.

ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തത് അധികാരത്തിനുവേണ്ടി ആരുടെയും മുന്നിൽ കീഴടങ്ങാനല്ല; സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ട് മതേതര കേരളത്തിന്റെ ആത്മാവിനെ സംരക്ഷിക്കാനാണ്. അതുകൊണ്ടുതന്നെ ഇത്തരം സന്ദർശനങ്ങൾ തെറ്റായ രാഷ്ട്രീയ സന്ദേശമാണ് നൽകുന്നത്. പ്രസംഗവേദികളിൽ മതേതരത്വം പറയുകയും, അതേസമയം സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചവരുടെ മുന്നിൽ പോയി കൈകൂപ്പി നിൽക്കുകയും ചെയ്യുന്നത് രാഷ്ട്രീയമായും ധാർമ്മികമായും ന്യായീകരിക്കാനാകാത്ത വൈരുധ്യമാണ്.

പാർട്ടിക്ക് ജനങ്ങൾ നൽകിയ വലിയ അംഗീകാരത്തെ ശക്തിപ്പെടുത്തുന്നതിനുപകരം, സ്വന്തം ഗ്രൂപ്പ് താൽപര്യങ്ങൾ സംരക്ഷിക്കാൻ ചില മുതിർന്ന നേതാക്കൾ നടത്തുന്ന അണിയറ നീക്കങ്ങളും കാണാതിരിക്കാനാവില്ല. വി.ഡി. സതീശന് ലഭിക്കുന്ന ജനപിന്തുണയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചിലരുടെ ഈ തിണ്ണനിരങ്ങൽ എന്ന വിമർശനവും ഉയരുന്നുണ്ട്. സമുദായിക നേതാക്കളുടെ കൊട്ടാരപ്പടികൾ കയറുന്നവർ ഒരു കാര്യം ഓർക്കണം — ഈ വിജയത്തിന്റെ യഥാർത്ഥ ഉടമകൾ നേതാക്കളല്ല; വോട്ട് ചെയ്ത ജനങ്ങളാണ്. ആ സത്യം മറക്കുന്ന നിമിഷം മുതൽ രാഷ്ട്രീയ പതനത്തിന്റെ കൗണ്ട്ഡൗൺ ആരംഭിക്കും.

സി.പി.എമ്മിനെ ജനങ്ങൾ ഓഡിറ്റ് ചെയ്തതുപോലെ കോൺഗ്രസിനെയും അവർ ഓഡിറ്റ് ചെയ്യും. പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞ വാക്കുകളും അധികാരത്തിലെത്തിയ ശേഷമുള്ള പ്രവൃത്തികളും തമ്മിലുള്ള അകലം ജനങ്ങൾ കൃത്യമായി അളക്കുന്നുണ്ട്. ഇടതുപക്ഷം ചെയ്ത അതേ തെറ്റുകൾ മറ്റൊരു രൂപത്തിൽ ആവർത്തിക്കാനാണ് ഭാവമെങ്കിൽ, ജനവിധി എന്ന സംരക്ഷണ കവചം അധികനാൾ തുണയ്ക്കില്ല.

തോൽവിയുടെ ആഘാതത്തിൽ ഇനിയും ഉഴലുന്ന ഇടതുപക്ഷം ഇന്ന് ഈ സംഭവങ്ങൾ ചൂണ്ടിക്കാട്ടി പരിഹസിക്കുന്നുണ്ടാകാം. എന്നാൽ ജനങ്ങൾ അവരെ തോൽപ്പിച്ചത് അവരുടെ തെറ്റുകൾക്ക് ശിക്ഷ നൽകാനായിരുന്നു; അതേ തെറ്റുകൾ മറ്റൊരു രൂപത്തിൽ ആവർത്തിക്കാൻ കോൺഗ്രസിന് അനുമതി നൽകാനല്ല.

രാഷ്ട്രീയ നേതാക്കൾ ഒരു കാര്യം മനസ്സിലാക്കണം: ജനവിധി എന്നത് എന്നെന്നേക്കുമായി എഴുതിത്തന്ന ഒരു ശൂന്യ ചെക്കല്ല. അത് നിശ്ചിത കാലാവധിയുള്ള ഒരു വിശ്വാസപത്രമാണ്. അതിനെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ ഭാവിയിലും ജനങ്ങളുടെ പിന്തുണ ലഭിക്കുകയുള്ളൂ.

ജനങ്ങൾ എല്ലാം കാണുന്നുണ്ട്. അവർ കേൾക്കുകയും ഓർക്കുകയും ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പുകൾ വീണ്ടും വരും. അന്ന് വിധിയെഴുതുക പ്രസംഗങ്ങൾ കേട്ടല്ല, പ്രവർത്തികൾ വിലയിരുത്തിയാണ്.

അതുകൊണ്ട് കോൺഗ്രസ് നേതൃത്വത്തോട് പറയാനുള്ളത് ഒരു വാക്ക് മാത്രം:

ജനങ്ങൾ നൽകിയ വിശ്വാസത്തിന് മേൽ ദയവായി കരിനിഴൽ വീഴ്ത്തരുത്.

- Mubarak Ravuthar

ആ മൺകുടത്തിലെ വെള്ളം ഇപ്പോൾ നീതിയുടെ അഗ്നിയായി മാറിയിരിക്കുന്നു...

ചില ചിത്രങ്ങൾ ചരിത്രമായി മാറും.

ചില ചിത്രങ്ങൾ രാഷ്ട്രീയ പ്രചാരണങ്ങളെക്കാൾ ശക്തമായി ജനങ്ങളുടെ മനസ്സിൽ പതിയും.

ഒരു മകൾ...

സ്വന്തം അച്ഛന്റെ ചിതയ്ക്കരികിൽ...

കൈകളിൽ മൺകുടം...

കണ്ണുകളിൽ തീരാത്ത ദുഃഖം...

ആ ചിത്രം കേരളം കണ്ടതാണ്.

അത് ഒരു കുടുംബത്തിന്റെ സ്വകാര്യ ദുഃഖമല്ലായിരുന്നു.

അനീതിക്കെതിരെ ഉയർന്ന ഒരു നിശ്ശബ്ദ നിലവിളിയായിരുന്നു.

അന്ന് ആ പെൺകുട്ടി അറിയുമായിരുന്നില്ല, അവളുടെ കണ്ണീർ ഒരുനാൾ കേരള രാഷ്ട്രീയത്തിന്റെ തന്നെ ചർച്ചാവിഷയമാകുമെന്ന്.

അച്ഛന്റെ മൃതദേഹത്തിനരികിൽ ശിലപോലെ നിന്ന ആ മുഖം ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്നു.

കാരണം അവിടെ ഒരു ഉദ്യോഗസ്ഥന്റെ മരണം മാത്രമല്ല ഉണ്ടായിരുന്നത്.

ഒരു കുടുംബത്തിന്റെ സുരക്ഷിതത്വം തകർന്നുവീണിരുന്നു.

ഒരു ഭാര്യയുടെ ജീവിതം ശൂന്യമായിരുന്നു.

രണ്ട് പെൺമക്കളുടെ ലോകം ഇരുണ്ടിരുന്നു.

മാസങ്ങൾ കടന്നുപോയി.

വാർത്തകൾ മാറി.

രാഷ്ട്രീയ കാലാവസ്ഥ മാറി.

ഞങ്ങൾക്ക് നീതി എപ്പോൾ കിടുമെന്ന ചോദ്യവുമായി

അവസാനം അവർ ഒരു മുഖ്യമന്ത്രിയുടെ മുന്നിലെത്തി.

അവിടെ അവർ അധികാരത്തിന്റെ അഹങ്കാരം കണ്ടില്ല.

അവരുടെ വേദന കേൾക്കുന്ന ഒരു മനുഷ്യനെയാണ് കണ്ടത്.

വി.ഡി. സതീശന്റെ V D Satheesan  മുന്നിൽ ഇരുന്നപ്പോൾ മഞ്ജുഷ സംസാരിച്ചത് ഒരു കേസിനെക്കുറിച്ചല്ല.

ഒരു ഭർത്താവിനെ നഷ്ടപ്പെട്ട ഭാര്യയുടെ ഹൃദയവേദനയായിരുന്നു അത്.

മക്കൾ സംസാരിച്ചത് അന്വേഷണത്തെക്കുറിച്ചല്ല.

അച്ഛനില്ലാത്ത ജീവിതത്തിന്റെ ഭാരത്തെക്കുറിച്ചായിരുന്നു.

ആ നിമിഷം ഒരു രാഷ്ട്രീയ തീരുമാനം മാത്രമല്ല ഉണ്ടായത്.

ഒരു കുടുംബത്തിന്റെ പ്രതീക്ഷയ്ക്ക് പുതിയ ജീവൻ ലഭിച്ചു.

ജനങ്ങൾ നേതാക്കളെ ഓർക്കുന്നത് പ്രസംഗങ്ങൾ കൊണ്ടല്ല.

പ്രതിസന്ധിയിൽ ആരുടെ കൂടെ നിന്നു എന്നതുകൊണ്ടാണ്.

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട സത്യം പൂർണമായി പുറത്തുവരുമോ എന്ന് സമയം പറയും.

ആരാണ് ഉത്തരവാദികൾ എന്ന് നിയമം തീരുമാനിക്കും.

പക്ഷേ ഒരു കാര്യം ഇന്ന് വ്യക്തമാണ്.

നീതിക്കായി അലഞ്ഞ ഒരു കുടുംബം ഒടുവിൽ കേൾക്കപ്പെടാൻ തുടങ്ങി.

ആ മക്കളുടെ കണ്ണീരിന് ഇനി ഒരു സർക്കാർ മുഖം തിരിക്കില്ല എന്ന പ്രതീക്ഷ ജനിച്ചു.

അച്ഛന്റെ ചിതയ്ക്കു ചുറ്റും പ്രദക്ഷിണം വെച്ച ആ മൺകുടത്തിലെ വെള്ളം ഇന്ന് നീതിയുടെ അഗ്നിയായി മാറിയിരിക്കുന്നു.

ആ അഗ്നി കെടുത്താനാവില്ല.

കാരണം അത് ഒരു കുടുംബത്തിന്റെ വേദനയിൽ നിന്നാണ് ജനിച്ചത്.

സത്യം പുറത്തുവരുന്നതുവരെ,

നീതി നടപ്പാകുന്നതുവരെ,

ആ കണ്ണീർ കേരളത്തിന്റെ മനഃസാക്ഷിയെ പിന്തുടർന്നുകൊണ്ടേയിരിക്കും.

- മുബാറക് റാവുത്തർ

ഭരണകൂടത്തിന്റെ കാൽക്കൽ നീതിപീഠത്തെ അടിയറവ് വെക്കുന്നവർ

ഭരണകൂടത്തിന്റെ കാൽക്കൽ നീതിപീഠത്തെ അടിയറവ് വെച്ച ചരിത്രമുള്ള ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖറിനെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്താൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തിരിക്കുന്നു. അധികാരികളെ പ്രീണിപ്പിക്കുന്നവർക്ക് പദവികൾ വെള്ളിത്താലത്തിൽ വെച്ചുനീട്ടുന്ന ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ജീർണ്ണതയാണ് ഈ ശുപാർശയിലൂടെ ഒരിക്കൽക്കൂടി അനാവൃതമാകുന്നത്.


ഭരണകൂട ദാസ്യത്തിന്റെ തെളിവുകളായി അദ്ദേഹത്തിന്റെ സേവനകാലത്തെ ചില പ്രമുഖ വിധികൾ ഇതാ:

❗മാലേഗാവ് സ്ഫോടനക്കേസ്: 2006-ലെ മാലേഗാവ് സ്ഫോടനക്കേസിൽ അവശേഷിച്ചിരുന്ന അവസാന നാല് പ്രതികൾക്കെതിരെയുള്ള കുറ്റപത്രങ്ങൾ പോലും റദ്ദാക്കി അവരെ വെള്ളപൂശി പുറത്തുവിട്ടു.

❗ആർ.എസ്.എസ് മേധാവിക്ക് പരവതാനി: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന് പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഇസഡ് പ്ലസ് (Z+) സുരക്ഷ നൽകുന്നതിനെ ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജി തള്ളിക്കളഞ്ഞു.

❗അദാനിക്ക് സംരക്ഷണ കവചം: കോർപ്പറേറ്റ് ഭീമനായ അദാനി ഗ്രീൻ എനർജിയും കൂട്ടാളികളും ഉൾപ്പെട്ട അന്താരാഷ്ട്ര കൈക്കൂലി ആരോപണങ്ങളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിക്ക് മേൽ കണ്ണടച്ച് തള്ളി.

❗സൊഹ്റാബുദ്ദീൻ കേസ്: സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 22 പേരെയും വെറുതെവിട്ട വിചാരണക്കോടതി നടപടി ഒരു ഉളുപ്പുമില്ലാതെ ശരിവെച്ചു.

ഭരണകൂടത്തോടുള്ള നീതിന്യായ വ്യവസ്ഥയുടെ പരസ്യമായ വിധേയത്വവും, അതിന് പകരമായി ജഡ്ജിമാർക്ക് ലഭിക്കുന്ന പദവികയറ്റവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് രാജ്യത്ത് അമ്പരപ്പിക്കുന്ന വേഗതയിലാണ് മുന്നോട്ട് പോകുന്നത്. 

ജസ്റ്റിസ് ചന്ദ്രശേഖർ ഇനി കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക നിയമന ഉത്തരവിനായി കാത്തിരിക്കുകയാണ്. ഇയാൾ വിരമിച്ചാൽ ബി.ജെ.പി സർക്കാർ ഇയാളെ രാജ്യസഭാ എംപിയോ, മന്ത്രിയോ, അതുമല്ലെങ്കിൽ ഏതെങ്കിലും സംസ്ഥാനത്തെ ഗവർണറോ ആക്കി ആദരിക്കുമെന്ന കാര്യത്തിൽ ആർക്കാണ് തർക്കമുള്ളത്?

ഇന്ത്യൻ ജുഡീഷ്യൽ സിസ്റ്റം ഇന്ന് അതിന്റെ വിശ്വാസ്യത പൂർണ്ണമായും തകർന്ന് തരിപ്പണമായിരിക്കുകയാണ്. നീതിപീഠങ്ങൾ ഭരണാധികാരികളുടെ ചട്ടുകമായി മാറുമ്പോൾ ജനങ്ങൾ തെരുവിലിറങ്ങുമെന്നത് ചരിത്രമാണ്. നേപ്പാളിലും ബംഗ്ലാദേശിലും നടന്ന ജനകീയ പ്രക്ഷോഭങ്ങളിൽ പ്രകോപിതരായ ജനക്കൂട്ടത്തിൽ നിന്നും ആദ്യം അടി വാങ്ങിക്കൂട്ടിയത് അവിടുത്തെ വിടുപണി ചെയ്ത ജഡ്ജിമാരായിരുന്നു എന്ന യാഥാർത്ഥ്യം ഇന്ത്യൻ ഭരണാധികാരികളും ജുഡീഷ്യറിയും മറക്കാതിരിക്കുന്നത് നന്നായിരിക്കും!

- മുബാറക് റാവുത്തർ

ഫാത്തിമ തഹിലിയയുടെ നിലവിളക്ക് കൊളുത്തൽ

കേരളത്തിലെ പൊതുവേദികളിൽ പതിവായി ഉയരുന്ന ഒരു ചോദ്യമാണ് മുസ്ലിംകൾക്ക് നിലവിളക്ക് കൊളുത്താമോ എന്നത്. അടുത്തിടെ #ഫാത്വിമ_തഹിലിയയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദവും അതേ വിഷയത്തെ വീണ്ടും പൊതുചർച്ചയിലേക്ക് കൊണ്ടുവന്നു. എന്നാൽ ഈ വിഷയം വികാരപരമായ മുദ്രാവാക്യങ്ങളിലൂടെ അല്ല, ഇസ്ലാമിക ഫിഖ്ഹിന്റെയും സാമൂഹിക യാഥാർത്ഥ്യത്തിന്റെയും അടിസ്ഥാനത്തിൽ ശാന്തമായാണ് ചര്‍ച്ച ചെയ്യേണ്ടത്.


നിലവിളക്ക് എന്നത് കേരളീയ സമൂഹത്തിൽ ഒരു സാംസ്കാരിക പ്രതീകമായി പലരും കാണുന്ന ഒന്നാണ്. സ്കൂൾ ഉദ്ഘാടനങ്ങൾ, സർക്കാർ പരിപാടികൾ, കലാ-സാംസ്കാരിക വേദികൾ തുടങ്ങി മിക്കവാറും എല്ലാ മതേതര സാഹചര്യങ്ങളിലും ഇത് ഉപയോഗിക്കപ്പെടാറുണ്ട്. ജാതി സവർണതയും ബ്രാഹ്മണിക്കൽ സാംസ്കാരികതയും കേരളീയ പൊതുബോധത്തിൽ അത്രയേറെ ആഴത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുള്ളതിനാൽ, ചില കണേഷുമാരി മുസ്ലിംകൾ നിലവിളക്ക് കൊളുത്തുന്നത് ഒരു മതാചാരമായി അല്ല, മറിച്ച് ഒരു സാമൂഹിക-സാംസ്കാരിക ചടങ്ങിന്റെ ഭാഗമായിട്ടാണ് കാണുന്നത്.

അതേസമയം, ഭൂരിപക്ഷം മുസ്ലിം പണ്ഡിതരും വിശ്വാസികളും ഇതിനെ ഹിന്ദു മതത്തിന്റെ ചിഹ്നപരമായ ആചാരവുമായി ബന്ധപ്പെട്ടതായാണ് കാണുന്നത്. ഹിന്ദു ആചാരങ്ങളിലും പൂജാ ചടങ്ങുകളിലും നിലവിളക്കിന് ഉള്ള പ്രാധാന്യം കണക്കിലെടുത്ത്, അതിൽ നിന്ന് മുസ്ലിംകൾ വിട്ടുനിൽക്കുന്നതാണ് ഉചിതമെന്ന് അവർ അഭിപ്രായപ്പെടുന്നു. ഇത് മറ്റൊരു മതത്തെ അപമാനിക്കുന്ന നിലപാടല്ല; മറിച്ച് സ്വന്തം മതപരമായ അതിരുകൾ സംരക്ഷിക്കാനുള്ള സമീപനമാണെന്നും അവർ വിശദീകരിക്കുന്നു.

ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, മുസ്ലിം പണ്ഡിത സമൂഹത്തിനുള്ളിൽ തന്നെ ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിന്നിട്ടുണ്ട് എന്നതാണ്. ഇന്നല്ല, ഏറെ കാലമായി മുസ്ലിം ലീഗിലുൾപ്പെടെ കേരളീയ മുസ്ലിം സമൂഹത്തിലെ വിവിധ മത-സാമൂഹിക സംഘടനകളിലും സാമൂഹിക-രാഷ്ട്രീയ വേദികളിലും നിലവിളക്ക് കൊളുത്തുന്നവരും അതിൽ നിന്ന് വിട്ടുനിൽക്കുന്നവരും ഒരുപോലെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഈ വിഷയം വിശ്വാസവും അവിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന തരത്തിലുള്ള പരസ്പര വിധിപറച്ചിലിലേക്ക് ചുരുക്കുന്നത് ആരോഗ്യകരമല്ല.

ഇസ്ലാമിൽ നിയ്യത്തിന് വലിയ പ്രാധാന്യമുണ്ട്. “അല്ലാഹു നിങ്ങളുടെ രൂപങ്ങളിലേക്കോ സമ്പത്തിലേക്കോ അല്ല, ഹൃദയങ്ങളിലേക്കും പ്രവൃത്തികളിലേക്കുമാണ് നോക്കുന്നത്” എന്ന ഹദീസ് പലപ്പോഴും നിലവിളക്ക് കൊളുത്തുന്നവർ സ്വയംരക്ഷക്കായി ഉദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ ഇസ്ലാമിക നിയമശാസ്ത്രത്തിൽ നിയ്യത്ത് മാത്രം മതിയാകില്ല; പ്രവൃത്തിയുടെ ബാഹ്യരൂപവും സമൂഹം അതിനെ എങ്ങനെ വായിക്കുന്നു എന്നതും പരിഗണിക്കപ്പെടും. അതുകൊണ്ടാണ് ഉലമാക്കൾ ഈ വിഷയത്തിൽ ജാഗ്രത ആവശ്യപ്പെടുന്നത്.

ഒരു ജനാധിപത്യ സമൂഹത്തിൽ വിളക്ക് കൊളുത്തുന്നവർക്കും കൊളുത്താതിരിക്കുന്നവർക്കും ഒരുപോലെ അവകാശമുണ്ട്. ഒരാളെ നിർബന്ധിച്ച് വിളക്ക് കൊളുത്തിക്കാനോ, കൊളുത്തിയതിന്റെ പേരിൽ മതവിരുദ്ധരായി മുദ്രകുത്താനോ പാടില്ല.മതവിശ്വാസവും സാംസ്കാരിക സഹവർത്തിത്വവും തമ്മിലുള്ള ഈ സൂക്ഷ്മമായ അതിർത്തികളെ മനസ്സിലാക്കിയാണ് ഇത്തരം വിഷയങ്ങളെ സമീപിക്കേണ്ടത്. 

എന്നാൽ മുസ്ലിം ലീഗിലെ ഹരിത ബാച്ചിലെ പെൺതലമുറയെ നയിക്കുന്ന ഒരാളെന്ന നിലയിൽ ലിബറലിസത്തിന്റെ ചതിക്കുഴികളിൽ വീണുപോകാതിരിക്കാനുള്ള വിവേകം ഇനിയെങ്കിലും തഹിലിയും സംഘവും കാണിക്കണം. പുരുഷൻമാരുമായുള്ള അനിയന്ത്രിത സഹവാസം ഉൾപ്പെടെ വിശ്വാസപരമായ വിഷയങ്ങളെയും അതുയർത്തുന്ന പണ്ഡിതരെയും പുച്ഛത്തോടെ കാണുന്ന നവ ഇസ്ലാമിക് ഫെമിനിസം അതിരുവിട്ടാൽ, അത് ചിലപ്പോൾ പാർട്ടിയുടെ സംഘടനാ ഘടനയെ തന്നെ ബാധിക്കാവുന്ന സാഹചര്യം സൃഷ്ടിക്കാം.

അതുകൊണ്ട് തഹിലിയയെയും സംഘത്തെയും പാർട്ടി ഘടനയ്ക്കുള്ളിൽ ആശയപരമായും സംഘടനാപരമായും നിയന്ത്രിച്ച് നിർത്താനുള്ള തീരുമാനം ഇനിയെങ്കിലും മുസ്ലിം ലീഗ് നേതൃത്വം കൈക്കൊള്ളേണ്ടതുണ്ട്.

— Mubarak Ravuthar

മാധ്യമങ്ങളും വിഡി സതീശന്റെ ശൈലിയും

ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ മാധ്യമങ്ങളെ നേരിടുന്നത് തന്നെ ഒരു വലിയ പരീക്ഷണമാണ്. പ്രത്യേകിച്ച് 24 മണിക്കൂർ ന്യൂസ് ചാനലുകളും, സോഷ്യൽ മീഡിയ ക്ലിപ്പിംഗുകളും, “ട്രെൻഡ്” രാഷ്ട്രീയം നയിക്കുന്ന ഒരു കാലഘട്ടത്തിൽ ഓരോ വാക്കും രാഷ്ട്രീയ ആയുധമാക്കപ്പെടുമ്പോൾ. അത്തരമൊരു സാഹചര്യത്തിലാണ് മുഖ്യമന്ത്രി V D Satheesan  മാധ്യമങ്ങളോട് പെരുമാറിയ രീതി പ്രത്യേകമായി ശ്രദ്ധിക്കപ്പെടേണ്ടതായി തോന്നിയത്.


പ്രത്യേകിച്ച് ED വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ചോദിച്ച രീതിയും, അതിന് അദ്ദേഹം നൽകിയ പ്രതികരണവും നോക്കുമ്പോൾ, അത് ഒരു രാഷ്ട്രീയ നേതാവിന്റെ മറുപടി മാത്രമല്ല; മാധ്യമ സംസ്കാരത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന്റെ ഒരു പാഠപുസ്തക മാതൃക പോലെയായിരുന്നു.

യാത്ര പോകാൻ വാഹനം കാത്തു നിൽക്കുന്ന സമയത്ത് തന്നെ അദ്ദേഹത്തെ മാധ്യമങ്ങൾ വളഞ്ഞു. പതിവുപോലെ “കുത്തിത്തിരിപ്പൻ” ചോദ്യങ്ങൾ. ഒരു വാക്ക് കിട്ടിയാൽ അതിനെ ബ്രേക്കിംഗ് ആക്കി മണിക്കൂറുകൾ ചർച്ച ചെയ്യാൻ തയ്യാറായ ഒരു മാധ്യമ സംസ്കാരം. 

അത്തരം സാഹചര്യത്തിൽ പല നേതാക്കളും അസഹിഷ്ണുത കാണിക്കാറുണ്ട്. ചിലർ കോപിക്കുന്നു. ചിലർ മാധ്യമപ്രവർത്തകരെ അപമാനിക്കുന്നു. ചിലർ ചോദ്യം കേൾക്കാതെ നടന്ന് പോകുന്നു. എന്നാൽ വി.ഡി. സതീശൻ എടുത്ത നിലപാട് അതിൽ നിന്ന് വ്യത്യസ്തമായിരുന്നു.

അദ്ദേഹം ക്ഷമയോടെ നിന്നു. ചോദ്യങ്ങൾ കേട്ടു. ചിരിച്ചു. സൗഹൃദം പങ്കുവെച്ചു. ആവശ്യമുള്ളതിൽ മാത്രം മറുപടി നൽകി. ആവശ്യമുള്ളിടത്ത് മാത്രം കൃത്യതയോടെ സംസാരിച്ചു. അനാവശ്യമായ പ്രതികരണങ്ങളിലൂടെ വിവാദങ്ങൾക്ക് ഇന്ധനം കൊടുക്കാതെ, മാധ്യമങ്ങൾക്ക് “headline material” ഒരുക്കിക്കൊടുക്കാതെയും അദ്ദേഹം സ്ഥിതിഗതികൾ കൈകാര്യം ചെയ്തു. 

അതാണ് ഒരു രാഷ്ട്രീയ നേതാവ് കാണിക്കേണ്ട പക്വത. അല്ലാതെ മാധ്യമ പ്രവർത്തകരെ അപമാനിക്കുകയോ കടക്കു പുറത്തെന്ന് പറഞ്ഞു ധാർഷ്ട്യവും അഹങ്കാരവും പ്രകടിപ്പിക്കുകയല്ല വേണ്ടതെന്ന് സതീശൻ കൃത്യമായ സന്ദേശം നൽകുകയാണ്.

കാരണം ഇന്നത്തെ രാഷ്ട്രീയത്തിൽ ഒരു വലിയ പ്രശ്നമുണ്ട് —
“എന്തെങ്കിലും പറഞ്ഞാലും വിമർശിക്കും… പറയാതിരുന്നാലും വിമർശിക്കും…” എന്ന അവസ്ഥ.

ഒരു നേതാവ് പ്രതികരിച്ചാൽ അതിൽ നിന്ന് പുതിയ വിവാദം ഉണ്ടാക്കും. പ്രതികരിക്കാതിരുന്നാൽ “ഒളിച്ചോടി”, “മറുപടി ഇല്ല”, “ഭയന്നു” എന്ന രീതിയിൽ ചർച്ചകൾ തുടങ്ങും. അങ്ങനെ വന്നാൽ പലരും നിരന്തരം ഓരോ വിഷയത്തിലും പ്രതികരിച്ച് സ്വയം തന്നെ കുടുക്കുന്ന അവസ്ഥയിലേക്ക് പോകുന്നു. എന്നാൽ ചില വിഷയങ്ങളിൽ “പറയാതെ ഇരിക്കുന്നത്” തന്നെ കൂടുതൽ പക്വമായ രാഷ്ട്രീയ നിലപാടാകാം എന്ന ബോധ്യമാണ് വി.ഡി. സതീശന്റെ സമീപനത്തിൽ കാണാനായത്.

മാധ്യമങ്ങളെ ശത്രുക്കളായി കാണാതെയും, അതേ സമയം മാധ്യമങ്ങളുടെ “trap politics” മനസ്സിലാക്കി അതിൽ വീഴാതെയും പെരുമാറുക എന്നത് ഇന്നത്തെ രാഷ്ട്രീയ പ്രവർത്തകർ പഠിക്കേണ്ട ഒരു കല തന്നെയാണ്. ഒരു രാഷ്ട്രീയ നേതാവിന് എല്ലാത്തിനും ഉടൻ പ്രതികരിക്കേണ്ട ബാധ്യതയില്ല. ചിലപ്പോൾ മൗനം പോലും ഒരു രാഷ്ട്രീയ ഭാഷയാണ്. എന്നാൽ ആ മൗനം ഒളിച്ചോട്ടമോ ഭയമോ അല്ല, നിയന്ത്രിതമായ രാഷ്ട്രീയ പക്വതയാണ്. അതാണ് നേതൃഗുണം.

ഇന്ന് സോഷ്യൽ മീഡിയ കാലത്ത് ക്ലിപ്പുകൾ മാത്രമാണ് ജീവിക്കുന്നത്. 30 മിനിറ്റ് സംസാരിച്ചതിൽ നിന്ന് 10 സെക്കന്റ് മാത്രം മുറിച്ച് വൈറലാക്കുന്ന സംസ്കാരമാണ് നിലനിൽക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ സ്വന്തം വാക്കുകൾ എങ്ങനെ ഉപയോഗിക്കണം, എവിടെ നിർത്തണം, എത്ര മാത്രം പറയണം എന്നത് വലിയ രാഷ്ട്രീയ ബോധം ആവശ്യപ്പെടുന്ന കാര്യമാണ്.

അതിനാൽ തന്നെ, മാധ്യമങ്ങളോട് പെരുമാറുന്ന രീതിയിൽ ഇന്ന് വി.ഡി. സതീശൻ കാണിച്ച ശൈലി ഒരു മാതൃകയായി പറയേണ്ടതുണ്ട്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ എന്തൊക്കെയായാലും, മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയിൽ അദ്ദേഹത്തിന്റെ ഇന്നത്തെ സമീപനം വളരെ നിയന്ത്രിതവും പക്വവുമായിരുന്നു.

ഇത് നേതാക്കൾ മാത്രം അല്ല, പൊതുപ്രവർത്തകരും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും പഠിക്കേണ്ട ഒരു പാഠമാണ് —

ഓരോ ചോദ്യത്തിനും പ്രതികരിക്കേണ്ടതില്ല.
ഓരോ പ്രകോപനത്തിനും കോപിക്കേണ്ടതില്ല.

ചിലപ്പോൾ ഏറ്റവും ശക്തമായ മറുപടി, നിയന്ത്രിതമായ മൗനവും മാന്യമായ പെരുമാറ്റവുമാകാം.

- Mubarak Ravuthar

കാവലാൾ രാവണൻ


യുപിയിലെ ഈദ് ഗാഹുകൾക്ക് മുന്നിൽ ഭീം ആർമി ചീഫ് ചന്ദ്രശേഖർ ആസാദ് രാവൺ എംപിയും സംഘവും നൽകിയ കാവൽ, അംബേദ്കർ സ്വപ്നം കണ്ട ജനാധിപത്യ ഇന്ത്യയുടെ ഒരു പുതു യുഗപിറവിയുടെ പ്രഖ്യാപനമാണ്.

ഭീതിയും വർഗീയ കലാപ ഭീഷണിയും സൃഷ്ടിച്ച് മുസ്ലിംകളുടെ ആഘോഷങ്ങളെ പോലും അസ്വസ്ഥമാക്കാൻ ശ്രമിച്ചിരുന്ന സംഘപരിവാർ രാഷ്ട്രീയത്തിന് മുന്നിൽ, ഇത്തവണ യുപി മറ്റൊരു ദൃശ്യം കണ്ടു — ഐക്യത്തിന്റെ, പ്രതിരോധത്തിന്റെ, സഹവർത്തിത്വത്തിന്റെ ദൃശ്യം.

ഈദിനോടനുബന്ധിച്ച് വർഷങ്ങളായി ചില മേഖലകളിൽ ആവർത്തിക്കപ്പെട്ടിരുന്ന പ്രകോപന രാഷ്ട്രീയങ്ങളും കലാപ നീക്കങ്ങളും ഒറ്റയടിക്ക് നിലച്ചത് യാദൃശ്ചികമല്ല.

അതിന് പിന്നിൽ രാവൺ സേനയുടെ ആ “കൈകെട്ടി നിൽക്കുന്ന” കാവലിന്റെ സ്വാധീനമുണ്ട്. അത് വെറും സുരക്ഷയല്ല, ഒരു രാഷ്ട്രീയ സന്ദേശമാണ്.

“ദലിത് - മുസ്ലിം ഐക്യം” എന്ന ആശയം പുസ്തകങ്ങളിൽ നിന്നും തെരുവിലേക്കിറങ്ങുമ്പോൾ ഇന്ത്യയുടെ സാമൂഹിക സമവാക്യങ്ങൾ തന്നെ മാറിത്തുടങ്ങും.

അവകാശങ്ങൾക്ക് വേണ്ടി ഒറ്റക്കെട്ടായി നിൽക്കുന്ന ജനങ്ങളെ ഭീഷണിപ്പെടുത്തുക എളുപ്പമല്ലെന്ന് യുപി ഇത്തവണ തെളിയിച്ചു. 🔥

ഭരണഘടനയെ നെഞ്ചോട് ചേർത്ത്, വിദ്വേഷ രാഷ്ട്രീയത്തിനെതിരെ മനുഷ്യരെ കാത്തുനിൽക്കുന്ന ഓരോ കൈയും ഇന്നത്തെ ഇന്ത്യയുടെ പ്രതീക്ഷയാണ്. ✊🏽

- മുബാറക് റാവുത്തർ

യു.എ.പി.എ കേസിൽ മദ്റസ അധ്യാപകനെ കോടതി വെറുതെവിട്ടു: ഒരു പതിറ്റാണ്ടിലേറെ നീണ്ട തടവുശിക്ഷയ്ക്ക് ശേഷം മോചനം


ഭീകരവിരുദ്ധ നിയമങ്ങൾ ചുമത്തി  തടവിലാക്കപ്പെടുന്നവർ നേരിടുന്ന ദീർഘകാലത്തെ വിചാരണത്തടവെന്ന വലിയ നിയമ വെല്ലുവിളി അടിവരയിടുന്ന ഒരു സുപ്രധാന വിധിയിൽ, ഒഡീഷയിലെ കട്ടക്ക് സെഷൻസ് കോടതി മദ്റസ അധ്യാപകനായ മൗലാനാ അബ്ദുർ റഹ്മാൻ കട്കിയെ വെറുതെവിട്ടത്. രാജ്യമെങ്ങും 2015 ൽ വലിയ കോലാഹലങ്ങൾ മാധ്യമങ്ങൾ ഉണ്ടാക്കിയ യു.എ.പി.എ കേസിലാണ് ഈ വെറുതെ വിടൽ. 

തെളിവുകൾ ഒരെണ്ണം പോലും ഹാജരാക്കാൻ കഴിയാതെ പോയ കേസിൽ വെറുതെ വിട്ടത് സംബന്ധിച്ച് ഒരൊറ്റ മാധ്യമം പോലും വാർത്ത നൽകിയിട്ടില്ല. ജാമിഅ ടൈംസ് പോലെയുള്ള സമാന്തര പ്രാദേശിക മാധ്യമങ്ങൾ അല്ലാതെ.

അൽ-ഖ്വയ്ദ ഇൻ ദി ഇന്ത്യൻ സബ്കോണ്ടിനന്റ്(AQIC), ഇന്ത്യൻ മുജാഹിദീൻ (IM)എന്നീ നിരോധിത ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2015 ഡിസംബറിലാണ് ഒഡീഷ, ഡൽഹി പൊലീസുകളുടെ സംയുക്ത സംഘം ജഗത്പൂരിലെ പശ്ചിമകച്ച ഗ്രാമത്തിൽ നിന്ന് മൗലാനാ റഹ്മാനെ അറസ്റ്റ് ചെയ്യുന്നത്. അനുമതിയില്ലാത്ത മദ്റസ നടത്തുക, ഭീകര സംഘടനകൾക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുകയും തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുക, ഫണ്ട് ശേഖരണം, രാജ്യദ്രോഹം തുടങ്ങിയവയായിരുന്നു ഇദ്ദേഹത്തിന് മേൽ ചുമത്തിയിരുന്ന കുറ്റങ്ങൾ.

‼️വിധി പ്രസ്താവിച്ച ജില്ലാ സെഷൻസ് ജഡ്ജി മാനസ് രഞ്ജൻ ബാരിക്, മൗലാനാ റഹ്മാനെതിരെ ചുമത്തിയ എല്ലാ യു.എ.പി.എ കുറ്റങ്ങളിൽ നിന്നും ഐ.പി.സി 124-എ വകുപ്പിൽ നിന്നും അദ്ദേഹത്തെ പൂർണ്ണമായി വെറുതെവിട്ടു. കേസിൽ 46 സാക്ഷികളെ വിസ്തരിക്കുകയും 55 രേഖകൾ ഹാജരാക്കുകയും ചെയ്തിട്ടും പ്രൊസിക്യൂഷൻ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.വിശ്വസനീയമായ തെളിവുകളില്ലാതെ വെറും വാക്കാലുള്ള 

ആരോപണങ്ങൾ മാത്രമാണ് പ്രൊസിക്യൂഷൻ മുന്നോട്ട് വെച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.‼️ കൂടാതെ, വിസ്താരത്തിനിടയിൽ മൗലാനാ റഹ്മാൻ നടത്തിയ മദ്റസയിലെ ഒരു വിദ്യാർത്ഥി പോലും ഏതെങ്കിലും നിരോധിത സംഘടനയിൽ ചേർന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ കോടതിയിൽ സമ്മതിച്ചിരുന്നു.

പത്ത് വർഷത്തിലധികം ജയിൽവാസം അനുഭവിച്ച ശേഷമാണ് മൗലാനാ റഹ്മാൻ ഒഡീഷയിലെ ഈ കേസിൽ നിന്നും മോചിതനാകുന്നത്. വ്യക്തമായ തെളിവുകളില്ലാതെ യു.എ.പി.എ പോലുള്ള കടുത്ത നിയമങ്ങൾ ചുമത്തുന്നതിനെക്കുറിച്ചും, വർഷങ്ങൾ നീളുന്ന വിചാരണകൾ വ്യക്തികളുടെ ജീവിതത്തിലുണ്ടാക്കുന്ന കടുത്ത ആഘാതങ്ങളെക്കുറിച്ചുമുള്ള വലിയ ചർച്ചകൾക്ക് ഈ വിധി വീണ്ടും വഴിതുറന്നിരിക്കുകയാണ്.

- മുബാറക് റാവുത്തർ

ഡി.കെ എന്ന രണ്ടക്ഷരം: നെഞ്ചുറപ്പിന്റെ രാഷ്ട്രീയ ചരിത്രം


രാഷ്ട്രീയം എന്നത് അധികാരത്തിന്റെ ഇടനാഴികളിലൂടെ നടക്കുന്ന കസേരപ്പോരുകളുടെ പേരല്ലെന്ന് വീണ്ടും തെളിയിക്കുകയാണ് കർണാടകത്തിന്റെ രാഷ്ട്രീയ മണ്ണ്. അധികാരത്തിനുവേണ്ടി സ്വന്തം ആത്മാവുപോലും പണയംവെക്കുന്ന കാലത്ത്, ആശയത്തിനും വിശ്വസ്തതയ്ക്കും വേണ്ടി ജീവിതം മുഴുവൻ പൊരുതിയ ഒരു മനുഷ്യന്റെ കഥയാണ് DK Shivakumar  എന്ന പേര് നമ്മോട് പറയുന്നത്.

ഒരു വശത്ത് പ്രതിസന്ധികളിൽ തകരാത്ത ഹിമാലയം പോലൊരു പോരാളി. മറുവശത്ത് രാഷ്ട്രീയ പക്വതയും സഹിഷ്ണുതയും കൈവിടാത്ത സിദ്ധരാമയ്യ എന്ന ജനനായകൻ. ഇരുവരും ചേർന്ന് ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്നത് അധികാര ലോഭത്തിന്റെ രാഷ്ട്രീയമല്ല, മറിച്ച് പരസ്പര ബഹുമാനത്തിന്റെയും സംഘടനാ വിശ്വസ്തതയുടെയും മഹത്തായ മാതൃകയാണ്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ രാഷ്ട്രീയം കണ്ടത് വിഭാഗീയതയുടെ ദുരന്തങ്ങളായിരുന്നു. ഛത്തീസ്ഗഡിൽ ആഭ്യന്തര പോര് സർക്കാരിന്റെ കരുത്ത് ചോർത്തി. പഞ്ചാബിൽ നേതൃത്വ തർക്കങ്ങൾ പാർട്ടിയെ തകർച്ചയിലേക്ക് തള്ളിവിട്ടു. ഉത്തരാഖണ്ഡിലും ഹരിയാനയിലും ഗ്രൂപ്പിസം കോൺഗ്രസിന് കനത്ത തിരിച്ചടികൾ സമ്മാനിച്ചു.

പക്ഷേ കർണാടകത്തിൽ ആ കഥ ആവർത്തിക്കപ്പെട്ടില്ല.

കാരണം, അവിടെ കോൺഗ്രസിന്റെ അടിത്തറ തകർന്നുവീഴാതിരിക്കാൻ സ്വന്തം നെഞ്ച് മതിലാക്കിയ ഒരു മനുഷ്യനുണ്ടായിരുന്നു — ഡി.കെ. ശിവകുമാർ.

അന്വേഷണ ഏജൻസികളും രാഷ്ട്രീയ പ്രതികാരങ്ങളും ചേർന്ന് വളഞ്ഞിട്ടും, അധികാരത്തിന്റെ ഭീഷണികൾ പിന്തുടർന്നിട്ടും, സ്വന്തം നെഞ്ചിൽ കോൺഗ്രസിന്റെ മൂവർണ്ണക്കൊടി ചേർത്തുപിടിച്ച് അദ്ദേഹം നിന്നു. ഒറ്റപ്പെടലുകളും വേട്ടയാടലുകളും സഹിച്ചുകൊണ്ട് പോലും പാർട്ടിയെ കൈവിടാത്ത ഒരു രാഷ്ട്രീയ വിശ്വസ്തന്റെ അപൂർവ ചരിത്രം.

2019-ൽ അദ്ദേഹത്തിന്റെ ജീവിതം ഇരുണ്ട ഒരു വഴിത്തിരിവിലെത്തി. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായ അന്വേഷണങ്ങളും അറസ്റ്റും അദ്ദേഹത്തെ തകർക്കാനായിരുന്നു. അമ്പത് ദിവസങ്ങൾ തിഹാർ ജയിലിന്റെ ചുവരുകൾക്കുള്ളിൽ കഴിയേണ്ടിവന്നു. സ്വന്തം പിതാവിന്റെ അന്ത്യകർമ്മങ്ങൾക്ക് പോലും ജാമ്യം അനുവദിക്കാത്ത ക്രൂരമായ അവസ്ഥ. എതിരാളികൾ ആഘോഷിച്ചു. ഡി.കെ എന്ന അധ്യായം അവസാനിച്ചുവെന്ന് അവർ കരുതി.

പക്ഷേ അവർ മറന്നുപോയിരുന്നു — തീയിൽ കത്തിച്ചാൽ ചാരമാകുന്ന മനുഷ്യരുണ്ട്; അതേ തീയിൽ നിന്ന് ചിറകുവിരിച്ച് ഉയിർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷികളും ഉണ്ട്.

2020-ൽ ഡി.കെ തിരിച്ചുവന്നു.

തളർന്നില്ല. തകർന്നില്ല. പ്രതികാരത്തിന്റെ ഭാഷ പോലും സംസാരിച്ചില്ല.

കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായ ശേഷം, തകർന്നടിഞ്ഞ സംഘടനയെ അദ്ദേഹം വീണ്ടും പുനർനിർമ്മിച്ചു. ഗ്രാമങ്ങളിലും വാർഡുകളിലും നേരിട്ട് ഇറങ്ങി ചെന്ന് പ്രവർത്തകരുടെ ആത്മവിശ്വാസം വീണ്ടെടുത്തു. അധികാരത്തിൽ നിന്ന് അകന്നുപോയ ഒരു പാർട്ടിക്ക് വീണ്ടും ജീവൻ നൽകി.

ആ പോരാട്ടത്തിന്റെ ഫലം ഇന്ത്യ കണ്ടത് 2023-ലായിരുന്നു.

കർണാടകത്തിൽ കോൺഗ്രസ് ചരിത്രവിജയം നേടി. ബിജെപിയുടെ ശക്തികേന്ദ്രങ്ങൾ തകർന്നു വീണു. അന്ന് വിജയത്തിന്റെ നടുവിൽ ക്യാമറകൾക്ക് മുന്നിൽ നിറ കണ്ണീരോടെ പൊട്ടി കരഞ്ഞു കൊണ്ട് നിന്ന ഡി.കെ പറഞ്ഞ വാക്കുകൾ ഇന്നും പ്രവർത്തകരുടെ ഹൃദയത്തിലുണ്ട്.

“സോണിയാ ഗാന്ധിക്ക് ഞാൻ കൊടുത്ത വാക്കാണിത്… കർണാടക ഞാൻ തിരിച്ചുപിടിച്ചു കൊടുക്കുമെന്ന്. ഞാനാ വാക്ക് പാലിച്ചു.”

അതൊരു രാഷ്ട്രീയ പ്രസംഗമല്ലായിരുന്നു.

ഒരു മനുഷ്യന്റെ വിശ്വസ്തതയുടെ സാക്ഷ്യപത്രമായിരുന്നു.

ഇന്ന് 2026-ലെ ഈ ചരിത്രമുഹൂർത്തത്തിൽ, മൂന്നു വർഷങ്ങളുടെ കാത്തിരിപ്പുകൾക്ക് ശേഷം ആ രാഷ്ട്രീയ നിയോഗം അദ്ദേഹത്തിന്റെ അരികിലെത്തിയെന്ന വികാരമാണ് അണികളിൽ നിറയുന്നത്. അന്വേഷണങ്ങളും വേട്ടയാടലുകളും അധികാര സമ്മർദ്ദങ്ങളും എല്ലാം കടന്നുപോയിട്ടും പാർട്ടിയെയും ആശയത്തെയും ഒരിക്കലും ഒറ്റുകൊടുക്കാത്ത നേതാവായി ഡി.കെ മാറി.

അതുകൊണ്ടാണ് അദ്ദേഹത്തെ “യഥാർത്ഥ കോൺഗ്രസുകാരനായ മനുഷ്യൻ (ദ റിയൽ കോൺഗ്രസ് മാൻ)” എന്ന് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്.

ഇതിനിടയിൽ സിദ്ധരാമയ്യയും ഡി.കെ.യും കാട്ടിയ രാഷ്ട്രീയ പക്വതയും പ്രത്യേകം പറയേണ്ടതാണ്. മുഖ്യമന്ത്രി കസേരയ്ക്കായും വിട്ടു നൽകുന്നതിനായും അവർ പരസ്പരം പോരടിച്ചില്ല. ഡി.കെ തന്റെ സമയത്തിനായി ക്ഷമയോടെ കാത്തുനിന്നു. സിദ്ധരാമയ്യയാകട്ടെ, പ്രായവും പുതിയ കാലത്തിന്റെ ആവശ്യവും ഉൾക്കൊണ്ട് പുതിയ തലമുറയ്ക്ക് ഇടം നൽകുന്ന രാഷ്ട്രീയ പക്വത കാട്ടി.

അത് രാഷ്ട്രീയ സംസ്കാരത്തിന്റെ അപൂർവ സൗന്ദര്യമാണ്.

വർഷങ്ങളുടെ കണ്ണീരും ത്യാഗവും വിശ്വസ്തതയും ഒടുവിൽ ഫലം കാണുമ്പോൾ, ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി പദത്തിലേക്ക് നടന്നു കയറുന്നത് ഒരു വ്യക്തിയുടെ വിജയം മാത്രമല്ല.

അത് വിശ്വസ്തതയുടെ വിജയമാണ്.

അതൊരു പോരാട്ടത്തിന്റെ വിജയമാണ്.

അതൊരു രാഷ്ട്രീയ കാവ്യനീതിയാണ്.

തന്ത്രജ്ഞൻ. വിശ്വസ്തൻ. പോരാളി.

ഒരു യഥാർത്ഥ ജനനായകൻ.

കർണാടകത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇനി ഒരു പുതിയ അധ്യായം തുടങ്ങുകയാണ്.

ഡി.കെ എന്ന രണ്ടക്ഷരത്തിൽ നിന്നുള്ള ഒരു യുഗം.

- മുബാറക് റാവുത്തർ -

ചുവപ്പിലെ കാവി നിഴലുകൾ : സി.പി.ഐ.(എം)-ന്റെ പ്രത്യയശാസ്ത്ര പ്രതിസന്ധിയും പാർട്ടിയെ വിശ്വസിക്കുന്ന ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ അടിമത്തവും

കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരം പതിറ്റാണ്ടുകളായി സ്വയം വിശേഷിപ്പിച്ചിരുന്നത് “പുരോഗമന”, “മതേതര”, “ഫാസിസ്റ്റ് വിരുദ്ധ” എന്ന വിശേഷണങ്ങളിലൂടെയാണ്. എന്നാൽ, തെരുവിലെ യാഥാർത്ഥ്യ രാഷ്ട്രീയം പരിശോധിക്കുമ്പോൾ ഈ അവകാശവാദങ്ങളുടെ മിനുക്കുപണിക്ക് അടിയിൽ മറഞ്ഞുകിടക്കുന്ന ഗുരുതരമായ വൈരുദ്ധ്യങ്ങൾ ഒന്നൊന്നായി പുറത്തുവരുന്നുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കെ കെ രാഗേഷ് നടത്തിയ പരാമർശത്തെ ചുറ്റിപ്പറ്റി ഉയർന്ന ചർച്ചകൾ.

ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ കഴിയുന്ന ആളുകൾ സി.പി.എമ്മിലാണെന്ന് ഒരു ജില്ലാ സെക്രട്ടറി തന്നെ തുറന്ന് സമ്മതിക്കേണ്ടി വരുന്നത്, ഒരു സാധാരണ രാഷ്ട്രീയ പ്രസ്താവനയല്ല. അത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറയിൽ പതിറ്റാണ്ടുകളായി വളർന്നുകൊണ്ടിരിക്കുന്ന ആശയപരമായ പൊള്ളുകളുടെ തുറന്ന വെളിപ്പെടുത്തലാണ്.

സി.പി.എം എക്കാലത്തും ഉയർത്തിപ്പിടിച്ചത് “വർഗ രാഷ്ട്രീയം”, “മതനിരപേക്ഷത”, “ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം” തുടങ്ങിയ വലിയ മുദ്രാവാക്യങ്ങളായിരുന്നു. എന്നാൽ പ്രായോഗിക രാഷ്ട്രീയത്തിൽ പാർട്ടി പ്രവർത്തിക്കുന്ന സാമൂഹിക മനോഭാവം പരിശോധിക്കുമ്പോൾ, അതിന്റെ അടിത്തറ ഒരു ഹിന്ദു ഭൂരിപക്ഷ സാമൂഹിക ബോധത്തിന്റെ പരിധിക്കുള്ളിൽ നിന്നു പ്രവർത്തിക്കുന്നതാണെന്ന ബോധ്യം ഇന്ന് കൂടുതൽ ശക്തമാകുകയാണ്.

സംഘപരിവാർ ആശയങ്ങൾ ഏറ്റവും എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുന്ന രാഷ്ട്രീയ മണ്ണ് സി.പി.എം അണികൾക്കിടയിലാണെന്ന് അവരുടെ സ്വന്തം നേതാക്കൾ തന്നെ ആശങ്കപ്പെടുമ്പോൾ, അത് വെറും സംഘടനാപരമായ പ്രശ്നമല്ല. അത് പാർട്ടി ഇത്രയും കാലം നൽകിയ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ പരാജയ പ്രഖ്യാപനമാണ്. ഒരു വശത്ത് ഫാസിസത്തിനെതിരെ മുദ്രാവാക്യം മുഴക്കുകയും, മറുവശത്ത് സ്വന്തം അണികളിൽ വലിയൊരു വിഭാഗം അതേ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഭാഷയിലേക്ക് വഴുതിപ്പോകാൻ തയ്യാറായ മനോഭാവം പുലർത്തുകയും ചെയ്യുന്നത്, സി.പി.എമ്മിന്റെ ആശയപരമായ ശൂന്യതയെ തുറന്നുകാട്ടുന്നതാണ്.

കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ വിരോധാഭാസം ഇതിലാണ് — സംഘപരിവാറിനെ പ്രതിരോധിക്കുമെന്ന് അവകാശപ്പെടുന്ന പ്രസ്ഥാനം തന്നെ, സാമൂഹികമായി അതേ രാഷ്ട്രീയത്തിന്റെ വികാരഭൂമിയിൽ നിന്നാണ് പലപ്പോഴും പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ, ബി.ജെ.പിയിലേക്ക് ചേക്കേറുന്ന മുൻ സി.പി.എം പ്രവർത്തകരുടെ നിര സ്ഥിരമായി വളരുന്നത് യാദൃശ്ചികമല്ല. ആശയപരമായ ദൂരമില്ലാത്തിടത്ത് രാഷ്ട്രീയ കുടിയേറ്റം എളുപ്പമാകുന്നത് സ്വാഭാവികമാണ്.

ഈ യാഥാർത്ഥ്യത്തിന്റെ ഏറ്റവും വലിയ ഇരകൾ ന്യൂനപക്ഷങ്ങളാണ്. പ്രത്യേകിച്ച് മുസ്ലിം നാമധാരികളായ പ്രവർത്തകരും അനുഭാവികളും. തങ്ങളെ ആത്മാർത്ഥമായി ഉൾക്കൊള്ളാൻ പോലും മടിക്കുന്ന ഒരു രാഷ്ട്രീയ ഘടനയെയാണ് അവർ ഇന്നും “മതേതരത്വത്തിന്റെ അവസാന പ്രതീക്ഷ” എന്ന ഭയരാഷ്ട്രീയത്തിന്റെ പേരിൽ പ്രതിരോധിക്കുന്നത്.

അവർക്കു ലഭിക്കുന്നത് യഥാർത്ഥ പങ്കാളിത്തമോ ആശയപരമായ ബഹുമാനമോ അല്ല; മറിച്ച്, തെരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിക്കപ്പെടുന്ന ഒരു “സെക്യുലർ മുഖംമൂടി” എന്ന സ്ഥാനം മാത്രമാണ്. പാർട്ടിയുടെ അധികാര ഘടനകളിലും സാംസ്കാരിക നേതൃത്വത്തിലും ആശയ നിർണ്ണയ കേന്ദ്രങ്ങളിലും ന്യൂനപക്ഷങ്ങളുടെ സാന്നിധ്യം എത്രമാത്രമുണ്ടെന്ന് പരിശോധിച്ചാൽ ഈ യാഥാർത്ഥ്യം വ്യക്തമായി കാണാം.

ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ യഥാർത്ഥ സ്വഭാവം നിർണ്ണയിക്കപ്പെടുന്നത് അതിന്റെ പ്രമേയങ്ങളിലൂടെയോ സിദ്ധാന്ത പുസ്തകങ്ങളിലൂടെയോ അല്ല; മറിച്ച് അതിന്റെ സാമൂഹിക പെരുമാറ്റത്തിലൂടെയും അണികളുടെ മനോഭാവത്തിലൂടെയും തന്നെയാണ്. ആ പരിശോധനയിൽ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

സംഘപരിവാർ ഭീഷണിയെ സ്ഥിരമായി ഉയർത്തിക്കാട്ടി ന്യൂനപക്ഷങ്ങളിൽ ഭയം സൃഷ്ടിക്കുകയും, അതേ ഭയത്തെ തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന രാഷ്ട്രീയ തന്ത്രം കേരളത്തിൽ വളരെക്കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. “ഞങ്ങളെ അല്ലാതെ മറ്റാരും നിങ്ങളെ രക്ഷിക്കില്ല” എന്ന സന്ദേശം ആവർത്തിച്ചുകൊണ്ട് ന്യൂനപക്ഷങ്ങളെ രാഷ്ട്രീയമായി തടവിലാക്കാൻ ശ്രമിക്കുന്ന സംരക്ഷണ അമ്മാവൻ സമീപനം, യഥാർത്ഥ മതേതര രാഷ്ട്രീയമല്ല; അത് ഭയത്തെ ആധാരമാക്കിയ നിയന്ത്രണ രാഷ്ട്രീയമാണ്.

ഇതിന്റെ മറ്റൊരു ഭീഷണികരമായ വശം, ബി.ജെ.പി വളർച്ച തടയാൻ സി.പി.എം പലപ്പോഴും “മൃദു ഹിന്ദുത്വ” നിലപാടുകളിലേക്ക് വഴുതിപ്പോകുന്നു എന്നതാണ്. ഭൂരിപക്ഷ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാനുള്ള ഈ രാഷ്ട്രീയ കണക്കുകൂട്ടൽ, ന്യൂനപക്ഷങ്ങളെ കൂടുതൽ അനാഥരാക്കുകയാണ് ചെയ്യുന്നത്. ഒരു വശത്ത് സംഘപരിവാറിനെ വിമർശിക്കുകയും, മറുവശത്ത് അതേ രാഷ്ട്രീയത്തിന്റെ സാമൂഹിക വികാരങ്ങളെ സുഖിപ്പിക്കുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പ് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നു.

ഇന്ന് ഉയരുന്ന അടിസ്ഥാന ചോദ്യം ഇതാണ് — സംഘപരിവാർ ആശയങ്ങളിൽ നിന്ന് സ്വന്തം അണികളെ പോലും വിമുക്തരാക്കാൻ കഴിയാത്ത ഒരു പ്രസ്ഥാനത്തിന്, ഫാസിസത്തിനെതിരെ യഥാർത്ഥ പോരാട്ടം നയിക്കാൻ എങ്ങനെ കഴിയും?

മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി നേരിടുന്ന പ്രതിസന്ധി വെറും സംഘടനാപരമോ തെരഞ്ഞെടുപ്പ് സംബന്ധമായതോ അല്ല. അത് ആഴത്തിലുള്ള പ്രത്യയശാസ്ത്ര തകർച്ചയാണ്. മുദ്രാവാക്യങ്ങളിലൂടെ മറച്ചുവെക്കാൻ കഴിയാത്ത ഒരു രാഷ്ട്രീയ ശൂന്യത.

അതുകൊണ്ട് തന്നെ, ഇന്നും അന്ധമായ രാഷ്ട്രീയ വിശ്വാസത്തിൽ ആ പാർട്ടിയെ പ്രതിരോധിക്കുന്ന ന്യൂനപക്ഷങ്ങൾ ഒരു അടിസ്ഥാന ആത്മപരിശോധന നടത്തേണ്ട സമയമാണിത്. രാഷ്ട്രീയ അടിമത്തത്തെ “പുരോഗമന ബോധം” എന്ന് തെറ്റിദ്ധരിക്കുന്നിടത്തോളം കാലം, അവർ സ്വന്തം സ്വത്വവും രാഷ്ട്രീയ ശക്തിയും മറ്റൊരാളുടെ അധികാര നിലനിൽപ്പിനായി സമർപ്പിച്ചുകൊണ്ടേയിരിക്കും.

ചരിത്രം ആവർത്തിച്ച് തെളിയിച്ച ഒരു സത്യമുണ്ട് —
ഒരു സമൂഹം സ്വന്തം രാഷ്ട്രീയ സ്വാതന്ത്ര്യം ഭയത്തിന്റെ പേരിൽ മറ്റൊരാളുടെ കൈകളിൽ ഏൽപ്പിക്കുന്ന നിമിഷം മുതൽ, അവരുടെ ശബ്ദവും സ്വത്വവും ക്രമേണ ഇല്ലാതാകാൻ തുടങ്ങും.

മതേതരത്വത്തിന്റെ പേരിൽ രാഷ്ട്രീയ അന്ധവിശ്വാസം തുടരുന്നത് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കില്ല; മറിച്ച്, അവരെ സ്ഥിരമായ രാഷ്ട്രീയ ആശ്രിതരാക്കി മാറ്റും. യഥാർത്ഥ രാഷ്ട്രീയ ബോധം എന്നത് ആരെയെങ്കിലും അന്ധമായി പിന്തുടരുന്നതല്ല, മറിച്ച് ആരാണ് തങ്ങളെ ഉപയോഗിക്കുന്നത്, ആരാണ് തങ്ങളെ യഥാർത്ഥത്തിൽ പ്രതിനിധീകരിക്കുന്നത് എന്നത് തിരിച്ചറിയാനുള്ള ശേഷിയാണ്.

- മുബാറക് റാവുത്തർ -

ഡിജിറ്റൽ ലോകത്തെ അക്രമവാസന : സോഷ്യൽ മീഡിയയും തകരുന്ന മാനസികാരോഗ്യവും

സോഷ്യൽ മീഡിയ ഇന്ന് മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. ആശയവിനിമയം, വിനോദം, അറിവ് പങ്കുവെക്കൽ, സാമൂഹിക ഇടപെടലുകൾ എന്നിവയ്ക്ക് പുതിയ സാധ്യതകൾ തുറന്നുകൊടുത്ത ഈ ഡിജിറ്റൽ വേദി, അതേസമയം ചില ആശങ്കാജനകമായ സാമൂഹിക പ്രവണതകൾക്കും വഴിയൊരുക്കിയിട്ടുണ്ട്. 


സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട കൊലപാതക വാർത്തകൾ പുറത്തുവന്നപ്പോൾ, വെർച്വൽ ലോകത്തിലെ സംഘർഷങ്ങൾ യഥാർത്ഥ ജീവിതത്തിലെ അക്രമങ്ങളായി മാറുന്ന പ്രതിഭാസത്തെക്കുറിച്ച് വീണ്ടും ചർച്ചകൾ സജീവമാവുകയാണ്.

ഇത്തരം സംഭവങ്ങളെ ഒരു വ്യക്തിയുടെ കുറ്റകൃത്യമായി മാത്രം കാണാതെ, അതിന് പിന്നിലുള്ള സാമൂഹിക-മാനസിക ഘടകങ്ങളെക്കൂടി പരിശോധിക്കേണ്ടതുണ്ട്.

സോഷ്യൽ മീഡിയയുടെ ഏറ്റവും വലിയ പ്രത്യേകത അഭിപ്രായങ്ങൾ വളരെ വേഗത്തിൽ പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനും കഴിയുന്ന ഒന്നാണെന്നതാണ്. എന്നാൽ അതേ സൗകര്യം ചിലപ്പോൾ വിദ്വേഷത്തിന്റെയും അപമാനത്തിന്റെയും ആക്രമണാത്മക പെരുമാറ്റങ്ങളുടെയും വേദിയായി മാറുന്നുണ്ട്.

സൈബർ ബുള്ളിയിംഗ്, വ്യക്തിഹത്യ, ട്രോളിംഗ്, കൂട്ടമായി ആക്രമിക്കൽ (online mobbing), നിരന്തരമായ അധിക്ഷേപങ്ങൾ തുടങ്ങിയവ ഇന്ന് പല പ്ലാറ്റ്ഫോമുകളിലും സാധാരണ കാഴ്ചകളാണ്. അജ്ഞാതത്വത്തിന്റെ മറവിൽ പലർക്കും യഥാർത്ഥ ജീവിതത്തിൽ പ്രകടിപ്പിക്കാത്ത ക്രൂരതകൾ ഓൺലൈനിൽ പ്രകടിപ്പിക്കാൻ ധൈര്യം ലഭിക്കുന്നു.

അഭിപ്രായവ്യത്യാസങ്ങളെ സംവാദമായി കാണുന്നതിനു പകരം വ്യക്തിപരമായ യുദ്ധമായി കാണുന്ന പ്രവണതയും വർധിച്ചുവരുന്നു. ഇതിലൂടെ സമൂഹത്തിൽ അസഹിഷ്ണുതയും പരസ്പര വൈരാഗ്യവും വളരുന്നു.

സോഷ്യൽ മീഡിയയുടെ അടിസ്ഥാന പ്രവർത്തനരീതി തന്നെ മനുഷ്യരുടെ അംഗീകാരത്തിനുള്ള സ്വാഭാവിക ആഗ്രഹത്തെ ഉത്തേജിപ്പിക്കുന്നതാണ്. ലൈക്കുകൾ, ഷെയറുകൾ, ഫോളോവേഴ്സ്, വ്യൂസ് എന്നിവ പലപ്പോഴും വ്യക്തിയുടെ സാമൂഹിക മൂല്യത്തിന്റെ സൂചികകളായി മാറുന്നു.

അംഗീകാരം ലഭിക്കുമ്പോൾ സന്തോഷവും ലഭിക്കാതിരിക്കുമ്പോൾ നിരാശയും അസൂയയും ദേഷ്യവും അനുഭവപ്പെടാം. ചിലർക്ക് ഈ അനുഭവങ്ങൾ വളരെ തീവ്രമാകുകയും സ്വയംനിയന്ത്രണത്തെ ബാധിക്കുകയും ചെയ്യാം.

എല്ലാ അക്രമസംഭവങ്ങൾക്കും പിന്നിൽ മാനസിക രോഗങ്ങളാണെന്ന് പറയുന്നത് തെറ്റാണ്. അതുപോലെ സോഷ്യൽ മീഡിയ ഉപയോഗം നേരിട്ട് വ്യക്തിത്വ വൈകല്യങ്ങൾക്ക് കാരണമാകുന്നു എന്ന വാദത്തിനും മതിയായ തെളിവുകളില്ല.

എന്നാൽ ഇതിനകം തന്നെ വികാരനിയന്ത്രണത്തിൽ ബുദ്ധിമുട്ടുള്ളവരിലും അമിതമായ അംഗീകാരതൃഷ്ണയുള്ളവരിലും സാമൂഹിക ഒറ്റപ്പെടൽ അനുഭവിക്കുന്നവരിലും ഓൺലൈൻ ഇടപെടലുകൾ മാനസിക സമ്മർദ്ദം വർധിപ്പിക്കാനിടയുണ്ട്.

പ്രത്യേകിച്ച്, അമിതമായ അസൂയ, ദേഷ്യം നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട്, സ്വയം മഹത്വവൽക്കരണം, മറ്റുള്ളവരോടുള്ള സഹാനുഭൂതിക്കുറവ്, തിടുക്കത്തിലുള്ള തീരുമാനങ്ങൾ എനിനിവ ഇത്തരം പ്രവണതകൾ ചില സാഹചര്യങ്ങളിൽ കൂടുതൽ ശക്തമാക്കാം.

ഓൺലൈൻ ലോകത്തിലെ അപമാനങ്ങൾ പലപ്പോഴും പൊതുസ്ഥലത്ത് നടക്കുന്ന അപമാനങ്ങളേക്കാൾ ശക്തമായി ചിലർ അനുഭവിക്കുന്നുണ്ട്. കാരണം അവ ആയിരക്കണക്കിന് ആളുകളുടെ മുന്നിൽ സംഭവിക്കുന്നതാണെന്ന തോന്നലാണ് ഉണ്ടാക്കുക.

ഇത്തരം സാഹചര്യങ്ങളിൽ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് കുറവാണെങ്കിൽ, ഒരു കമന്റ്, ഒരു വീഡിയോ, ഒരു തർക്കം, അല്ലെങ്കിൽ ഒരു ബന്ധം സംബന്ധിച്ച പ്രശ്നം പോലും അമിതമായ പ്രകോപനത്തിന് കാരണമാകാം.

മിക്ക അക്രമസംഭവങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്തവ ആയിരിക്കില്ല; മറിച്ച് തീവ്രമായ വികാരാവേശത്തിന്റെ നിമിഷങ്ങളിൽ സംഭവിക്കുന്നവയാണ്. അതുകൊണ്ടുതന്നെ വികാരനിയന്ത്രണവും മാനസികാരോഗ്യ വിദ്യാഭ്യാസവും ഇന്ന് മുമ്പത്തേക്കാൾ പ്രധാനപ്പെട്ട വിഷയങ്ങളായി മാറിയിരിക്കുന്നു.

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം ഡിജിറ്റൽ പൗരത്വത്തെക്കുറിച്ചുള്ള ബോധവും വളരേണ്ടതുണ്ട്. ഓൺലൈൻ ഇടങ്ങളിൽ ഉത്തരവാദിത്തത്തോടെ പെരുമാറുക, അഭിപ്രായവ്യത്യാസങ്ങളെ ആരോഗ്യകരമായി കൈകാര്യം ചെയ്യുക, വിദ്വേഷ സംസ്കാരത്തെ ചെറുക്കുക, മാനസികാരോഗ്യ സഹായം തേടുന്നതിനെ സാധാരണവൽക്കരിക്കുക എന്നിവ കാലഘട്ടത്തിന്റെ ആവശ്യമാണ്.

ഒരു കൊലപാതക വാർത്ത നമ്മെ ഞെട്ടിപ്പിക്കുന്നത് ഒരു ജീവൻ നഷ്ടപ്പെട്ടതുകൊണ്ടു മാത്രമല്ല; ആ സംഭവത്തിന് പിന്നിൽ നമ്മുടെ സമൂഹത്തിലെ ചില തകരാറുകളും വെളിവാകുന്നതു കൊണ്ട് കൂടിയാണ്. സോഷ്യൽ മീഡിയ സ്വയം കുറ്റവാളിയല്ല. എന്നാൽ നിയന്ത്രണമില്ലാത്ത വിദ്വേഷവും അസഹിഷ്ണുതയും മാനസിക സമ്മർദ്ദങ്ങളും നിറഞ്ഞ ഒരു സാമൂഹിക അന്തരീക്ഷത്തിൽ അതിന് സംഘർഷങ്ങളെ കൂടുതൽ തീവ്രമാക്കാൻ കഴിയും.

അതിനാൽ ഡിജിറ്റൽ സാക്ഷരതയ്‌ക്കൊപ്പം ഡിജിറ്റൽ മാനസികാരോഗ്യം, വികാരനിയന്ത്രണം, സംവാദ സംസ്കാരം എന്നിവയും ഇന്ന് സമൂഹം ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ്. 

✍️ Mubarak Ravuthar

Wednesday, May 27, 2026

മനുഷ്യരെ വെറുക്കാനല്ല സ്നേഹിക്കാൻ ആണ് ഇസ്ലാം

ബാബരി മസ്ജിദ് സംഭവത്തിന് ശേഷം കേരളത്തിൽ ചില വികാരവിളകൾ കൊയ്തെടുത്തത് ഒരു "തീവ്ര സംഘം” ഉയർന്നു വന്നു. തുടക്കത്തിൽ ഓരോ നാട്ടിൽ അവർ ഓരോരോ പേരുകളിൽ അറിയപ്പെട്ടു. പിന്നീടവർ ഒറ്റപ്പേരായി. 

 b
 

ഇരുട്ടിന്റെ മറവിൽ മുസ്ലിം യുവതയെ പീഡന കഥകൾ പറഞ്ഞു പിരികയറ്റി. സംഘികളെ ഇപ്പോ പൊട്ടിക്കും എന്ന അവസ്ഥയിൽ മസിലും പെരുപ്പിച്ച് കവാത്തുമടിച്ചു നടന്ന ആ സംഘം ഒരു കൈവെട്ടും കുറച്ചു കൊലപാതകങ്ങളും നടത്തി പാണ്ടി ലോറിയുടെ മുന്നിൽ അകപ്പെട്ട തവളകളെ പോലെ കാല യവനിക പുൽകി. 

ഇപ്പോഴും എതിർക്കുന്നവരെ വ്യക്തി ഹത്യ നടത്തിയും സൈബർ ബുള്ളിയിംഗ് ചെയ്തും അവശിഷ്ഠ സംഘം സൈബറിടങ്ങളിൽ സിപിഎമ്മിന് വേണ്ടി അടിമപ്പണിയുമായി അവിടവിടെയായി കാണാം. 

‼️ഈ കൂട്ടർ മുസ്ലിം സമൂഹത്തിനകത്ത് വർഷങ്ങളായി പരത്തിയ ഏറ്റവും അപകടകരമായ വിഷങ്ങളിൽ ഒന്നാണ് — സംഘപരിവാർ പ്രവർത്തകരോട് പൂർണമായും ശത്രുത പ്രഖ്യാപിക്കണം എന്ന ആശയം.‼️

ഇപ്പോൾ ഇത് പറയാനുള്ള കാരണം, മുസ്ലിം ലീഗിന്റെ എം.എൽ.എയായ കുറുക്കോളി മൊയ്തീൻ സാഹിബ് ബിജെപി നേതാവായ വി. ഉണ്ണികൃഷ്ണന്റെ താടിയിൽ സ്‌നേഹത്തോടെ പിടിച്ചത് പോലും മഹാ അപരാധമായി ചിത്രീകരിക്കപ്പെടുന്നത് കണ്ടത് കൊണ്ടാണ്. മനുഷ്യരോട് മാനുഷികമായി പെരുമാറുന്നത് പോലും കുറ്റമാക്കുന്ന ഒരു മാനസികാവസ്ഥയിലേക്കാണ് ചിലർ സമൂഹത്തെ തള്ളിവിടാൻ നോക്കുന്നത്.

എന്നാൽ ഇസ്‌ലാമിക വിശ്വാസത്തിലോ പ്രവാചക ചര്യയിലോ എവിടെയാണ് മനുഷ്യരെ ഇങ്ങനെ വെറുക്കാൻ പഠിപ്പിച്ചിട്ടുള്ളത്?

ഇസ്‌ലാം പഠിപ്പിച്ചത് ശത്രുവിന്റെ ആശയത്തെ എതിർക്കാനാണ്; മനുഷ്യനെ തന്നെ ശത്രുവാക്കി മാറ്റാനല്ല. ഖുർആൻ പറയുന്നത് നോക്കൂ: “ജ്ഞാനത്തോടെയും നല്ല ഉപദേശത്തോടെയും നിന്റെ രക്ഷിതാവിന്റെ മാർഗത്തിലേക്ക് ക്ഷണിക്കൂ.” സൂറത്തു നഹ്ൽ : 125

പ്രബോധനം നടത്തേണ്ട സമൂഹമാണ് മുസ്ലിം സമൂഹം. മനുഷ്യരോട് സംവദിക്കുകയും സത്യത്തിലേക്ക് ക്ഷണിക്കുകയും ചെയ്യേണ്ടവരാണ് മുസ്ലിംകൾ. എല്ലാവരെയും ശത്രുക്കളാക്കി മതിലുകൾ പണിയാനല്ല ഇസ്‌ലാം പഠിപ്പിച്ചത്.

പ്രവാചകൻ മുഹമ്മദ് നബി ﷺ പറഞ്ഞിട്ടുണ്ട്:“നിങ്ങളിൽ ഏറ്റവും ഉത്തമനായവൻ നല്ല സ്വഭാവമുള്ളവനാണ്.”സഹീഹുൽ ബുഖാരി

അപ്പോൾ രാഷ്ട്രീയമായും ആശയപരമായും എതിർക്കുന്നവരോട് പോലും മാനുഷികമായി പെരുമാറുന്നതിൽ എന്താണ് അപരാധം?

കാലങ്ങളായി മുസ്ലിം ലീഗിനെ ആക്ഷേപിക്കാൻ ഉപയോഗിച്ചിരുന്ന ഒരു പ്രധാന പ്രയോഗമാണ് — “സംഘപരിവാറിന് നാരങ്ങ വെള്ളം കൊടുക്കുന്നവർ” എന്നത്. എന്നാൽ യഥാർത്ഥത്തിൽ അതിൽ എന്താണ് തെറ്റ്? ഒരു മനുഷ്യന് വെള്ളം കൊടുക്കുന്നതോ, സംസാരിക്കുന്നതോ, കൈകോർക്കുന്നതോ ഇസ്‌ലാമിന് വിരുദ്ധമായ കാര്യമാണോ?

ഇസ്ലാമിക സമൂഹം ഒരു പ്രബോധിത സമൂഹമാണ്. മനുഷ്യരിലേക്കെത്തേണ്ട സമൂഹമാണ്. സംവാദത്തിലൂടെയും സഹവർത്തിത്വത്തിലൂടെയും മനുഷ്യബന്ധങ്ങൾ സൃഷ്ടിക്കേണ്ട സമൂഹമാണ്. അല്ലാതെ എല്ലാവരെയും ശത്രുവാക്കി ഒറ്റപ്പെട്ട് ജീവിക്കേണ്ട സമൂഹമല്ല.

യഥാർത്ഥത്തിൽ ഈ തീവ്ര “വാനര സംഘം” നടത്തിയ അവിലും മലരും കുന്തിരിക്കം കച്ചവടത്തിന്റെ ഏറ്റവും വലിയ ദോഷം എന്തെന്നാൽ, മുസ്ലിം സമൂഹവുമായി നിരന്തരം സംവദിച്ചിരുന്ന നിരവധി സാമൂഹിക വിഭാഗങ്ങൾ അകന്നുപോയി എന്നതാണ്. എല്ലാ മതവിഭാഗങ്ങളെയും ഒരുമിച്ച് ചേർത്ത് മുസ്ലിം സമൂഹം നടത്തിയിരുന്ന ഇഫ്താറുകളും ടേബിൾ ടോക്കുകളും സൗഹൃദ സംവാദങ്ങളും പതിയെ ഇല്ലാതാകാൻ കാരണമായതും ഈ തീവ്ര മനോഭാവം തന്നെയാണ്.

ആർ.എസ്.എസുമായി ചർച്ചക്ക് പോകുന്നതും, ശ്രീധരൻ പിള്ളയെ പോലുള്ളവരെ പരിപാടികളിൽ ക്ഷണിക്കുന്നതും വർഷങ്ങളായി ഇവർ എതിർക്കുന്നത് എന്തിനായിരുന്നു? മുസ്ലിം സമൂഹത്തിന്റെ താത്പര്യത്തിനായിരുന്നില്ല അത്. അവരുടെ മാത്രം രാഷ്ട്രീയ-വൈകാരിക കച്ചവടം നിലനിർത്താനായിരുന്നു. എന്നാൽ അതിന്റെ ബാധ്യത മുഴുവൻ കേരളത്തിലെ മുസ്ലിം സമൂഹത്തിനാണ് വന്നു വീണത്.

ഇനിയെങ്കിലും മുസ്ലിം സമൂഹം ഈ തീവ്ര മനോഭാവത്തെ തിരിച്ചറിയണം. മതാന്തര സംവാദങ്ങളും സൗഹൃദങ്ങളും വീണ്ടും ശക്തമാക്കണം. സംഘപരിവാറും അവരുടെ ആശയങ്ങളുമാണ് എതിർക്കപ്പെടേണ്ടത്; അതിൽ പ്രവർത്തിക്കുന്ന ഓരോ മനുഷ്യരും ശത്രുക്കളല്ല എന്ന ബോധ്യം സമൂഹത്തിനുണ്ടാകണം.

കാരണം ഇസ്‌ലാം മനുഷ്യരെ അകറ്റാനുള്ള മതമല്ല; മനുഷ്യരെ ഹൃദയത്തിലേക്ക് അടുപ്പിക്കാനുള്ള ദീനാണ്.

- മുബാറക് റാവുത്തർ -

ഇന്ത്യൻ ജുഡീഷ്യറിയിലെ നെപ്പോട്ടിസം: "കുടുംബവാഴ്ചയുടെ" നിഴലിലെ നീതിപീഠം

ഭരണഘടനയുടെ ആത്മാവിനെയും ജനാധിപത്യത്തിന്റെ ധാർമ്മികബോധത്തെയും സംരക്ഷിക്കേണ്ട ഏറ്റവും സുപ്രധാന സ്ഥാപനമാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ. ജനങ്ങൾ തിരഞ്ഞെടുക്കാത്ത ഒരേയൊരു അധികാരകേന്ദ്രമായിട്ടും, അതിന്റെ നിലനിൽപ്പ് സാധ്യമാകുന്നത് ജനങ്ങളുടെ വിശ്വാസം കൊണ്ടാണ്. ആ വിശ്വാസത്തിലാണ് “Rule of Law” എന്ന ആശയം നിലകൊള്ളുന്നത്. എന്നാൽ ഇന്ന് ഇന്ത്യൻ ജുഡീഷ്യറിയെ ചുറ്റിപ്പറ്റി കൂടുതൽ ശക്തമായി ഉയരുന്ന ഒരു ചോദ്യം ഉണ്ട്: സാധാരണക്കാരായ ഒന്നാം തലമുറ അഭിഭാഷകർക്ക് ഇന്ത്യൻ ഉന്നത നീതിന്യായ വ്യവസ്ഥ യഥാർത്ഥത്തിൽ തുറന്നിട്ടുണ്ടോ, അല്ലെങ്കിൽ അത് ക്രമേണ ചില ശക്തമായ നിയമ-നീതിന്യായ കുടുംബങ്ങളുടെ അടഞ്ഞ അധികാരവലയമായി മാറുകയാണോ?


ഇന്ത്യയിലെ വിവിധ ഹൈക്കോടതികളിലും സുപ്രീം കോടതിയിലും സേവനമനുഷ്ഠിക്കുന്ന ജഡ്ജിമാരിൽ ഗണ്യമായൊരു വിഭാഗം നിയമപാരമ്പര്യമുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണെന്നത് യാദൃശ്ചികമല്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. മുൻ ജഡ്ജിമാരുടെ മക്കൾ, പ്രമുഖ അഭിഭാഷകരുടെ ബന്ധുക്കൾ, തലമുറകളായി നിയമരംഗത്ത് സ്വാധീനമുള്ള കുടുംബങ്ങൾ — ഇവരാണ് പലപ്പോഴും ഉന്നത നീതിന്യായ സ്ഥാനങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്തിച്ചേരുന്നത്. ഇത് വ്യക്തിപരമായി ഏതെങ്കിലും ജഡ്ജിയുടെ കഴിവിനെയോ സത്യസന്ധതയെയോ ചോദ്യം ചെയ്യുന്നതല്ല. അവരിൽ പലരും അതീവ പ്രഗത്ഭരും ഭരണഘടനാപരമായ മൂല്യങ്ങളോട് പ്രതിബദ്ധരുമാകാം. പക്ഷേ ഇവിടെ ചോദ്യം വ്യക്തികളെക്കുറിച്ചല്ല; ചോദ്യം വ്യവസ്ഥിതിയെക്കുറിച്ചാണ്.

ആർക്കാണ് മികച്ച സീനിയർ ചേമ്പറുകളിലേക്കുള്ള പ്രവേശനം ലഭിക്കുന്നത്? ആർക്കാണ് ശക്തമായ മെന്റർഷിപ്പ് ലഭിക്കുന്നത്? ആരാണ് കൊളീജിയത്തിന്റെ ശ്രദ്ധയിൽ പെടുന്നത്? ആർക്കാണ് സുപ്രധാന കേസുകളിൽ അവസരങ്ങൾ ലഭിക്കുന്നത്? ആർക്കാണ് അധികാരവലയങ്ങളുമായി സ്വാഭാവിക ബന്ധമുള്ളത്? അതേസമയം, ഒരു ചെറിയ പട്ടണത്തിൽ നിന്ന് വരുന്ന, കുടുംബപാരമ്പര്യമില്ലാത്ത, സാമ്പത്തിക-സാമൂഹിക പിന്തുണയില്ലാത്ത ഒരു ഒന്നാം തലമുറ അഭിഭാഷകന്റെ അവസ്ഥ എന്താണ്? അവനോ അവളോ പലപ്പോഴും ഈ സംവിധാനത്തിന്റെ പുറത്താണ് നിൽക്കുന്നത്.

ഇന്ത്യൻ നിയമവൃത്തങ്ങളിൽ വർഷങ്ങളായി ചർച്ചചെയ്യപ്പെടുന്ന ഒരു പ്രയോഗമാണ് “Uncle Judge Syndrome”. ഒരു ജഡ്ജി ഇരിക്കുന്ന അതേ കോടതിയിൽ തന്നെ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കൾ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതിലൂടെ രൂപപ്പെടുന്ന സ്വാധീന-സൗഹൃദ അന്തരീക്ഷത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് താത്പര്യ സംഘർഷത്തിന്റെ സാധ്യതയും അനൗപചാരിക സ്വാധീനവലയങ്ങളും “ഇൻസൈഡർ” ആക്സസും പുറത്തുനിന്നുള്ള അഭിഭാഷകർക്ക് അസമമായ അവസരങ്ങളും സൃഷ്ടിക്കുന്നു. ഏറ്റവും പ്രധാനമായി, ഇത് പൊതുജനങ്ങളുടെ മനസ്സിൽ നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസത്തെ ദുർബലപ്പെടുത്തുന്നു.

2010-ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങൾ ഈ പ്രശ്നത്തെ ദേശീയതലത്തിൽ ചർച്ചയാക്കി മാറ്റിയിരുന്നു. അതിന് മുമ്പ് തന്നെ ലോ കമ്മീഷൻ ചില നിർണായക ശുപാർശകൾ മുന്നോട്ടുവച്ചിരുന്നു — പ്രത്യേകിച്ച്, അടുത്ത ബന്ധുക്കൾ പ്രാക്ടീസ് ചെയ്യുന്ന കോടതികളിൽ ജഡ്ജിമാരെ നിയമിക്കുന്നത് ഒഴിവാക്കണമെന്ന ആശയം. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും, ഈ വിഷയത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ ഇന്നും നടപ്പിലായിട്ടില്ല.

സുപ്രീം കോടതിയിലെ നിരവധി ജഡ്ജിമാർ പ്രമുഖ നിയമ-നീതിന്യായ കുടുംബങ്ങളിൽ നിന്നുള്ളവരാണെന്ന നിരീക്ഷണം പൊതുചർച്ചകളിൽ ആവർത്തിക്കപ്പെടുന്നുണ്ട്. ജസ്റ്റിസ് ബി.വി. നാഗരത്ന മുൻ ചീഫ് ജസ്റ്റിസ് ഇ.എസ്. വെങ്കട്ടരാമയ്യയുടെ മകളാണ്. ജസ്റ്റിസ് മനോജ് മിശ്ര ദീർഘകാല നിയമപാരമ്പര്യമുള്ള കുടുംബപശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. ജസ്റ്റിസ് വിക്രം നാഥും തലമുറകളായി നിയമരംഗവുമായി ബന്ധപ്പെട്ട കുടുംബത്തിൽ നിന്നുള്ള വ്യക്തിയാണ്. അതേസമയം, സാധാരണ പശ്ചാത്തലത്തിൽ നിന്ന് ഉയർന്നുവന്ന ജഡ്ജിമാരും ഉണ്ട്. നിലവിലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഒരു അധ്യാപകന്റെ മകനാണെന്നത് പലരും ചൂണ്ടിക്കാണിക്കുന്ന ഉദാഹരണമാണ്. എന്നാൽ ചില ഒറ്റപ്പെട്ട ഉദാഹരണങ്ങൾ കൊണ്ട് വലിയ ഘടനാപരമായ അസമത്വങ്ങളെ മറച്ചുവയ്ക്കാനാകില്ല.

ഈ സംവിധാനത്തെ അനുകൂലിക്കുന്നവർ പറയുന്നത് നിയമകുടുംബങ്ങളിൽ വളരുന്ന കുട്ടികൾക്ക് സ്വാഭാവികമായും നിയമരംഗത്തെക്കുറിച്ചുള്ള കൂടുതൽ പരിചയവും exposure-ഉം ഉണ്ടാകുമെന്നാണ്. അതിൽ ഒരു പരിധിവരെ സത്യമുണ്ട്. പക്ഷേ വിമർശകർ ചോദിക്കുന്ന ചോദ്യം അതിലും ആഴമുള്ളതാണ്: എപ്പോഴാണ് exposure ഒരു inherited privilege ആയി മാറുന്നത്? എപ്പോഴാണ് ബന്ധങ്ങളും കുടുംബപാരമ്പര്യവും മറ്റുള്ളവരുടെ അവസരങ്ങളെ വിഴുങ്ങിത്തുടങ്ങുന്നത്? ജനാധിപത്യത്തിൽ നീതി ഒരു കുടുംബപാരമ്പര്യമാകാൻ പാടില്ല. കാരണം നീതിന്യായ വ്യവസ്ഥ വെറും ഒരു തൊഴിൽമേഖലയല്ല — അത് ഭരണഘടനാപരമായ അധികാരമാണ്.

ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നം കുടുംബപാരമ്പര്യം മാത്രമല്ല; അതിനെ ചുറ്റിപ്പറ്റിയുള്ള അതാര്യതയാണ്. ഇന്ത്യയിൽ ഇന്നും ജുഡീഷ്യൽ നിയമനങ്ങൾ പൂർണ്ണ സുതാര്യമല്ല. കൊളീജിയം തീരുമാനങ്ങളുടെ മാനദണ്ഡങ്ങൾ വ്യക്തമായിട്ടില്ല. സാമൂഹിക വൈവിധ്യത്തിന്റെ കണക്കുകൾ തുറന്നുപറയുന്നില്ല. കുടുംബബന്ധങ്ങൾ വെളിപ്പെടുത്തൽ നിർബന്ധമല്ല. ശക്തമായ recusal norms അപര്യാപ്തമാണ്. ഇത്തരം സാഹചര്യങ്ങളിൽ പൊതുജന സംശയങ്ങൾ വർധിക്കുന്നത് സ്വാഭാവികമാണ്.

നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം സംരക്ഷിച്ചുകൊണ്ട് തന്നെ ചില നിർണായക പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ കഴിയും. കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന ബന്ധുക്കളുടെ നിർബന്ധിത വെളിപ്പെടുത്തൽ, അടുത്ത ബന്ധുക്കൾ ഉള്ള അതേ കോടതികളിൽ നിയമനങ്ങൾക്ക് നിയന്ത്രണം, കൊളീജിയം ശുപാർശകളിൽ കൂടുതൽ സുതാര്യത, ഒന്നാം തലമുറ അഭിഭാഷകർക്ക് കൂടുതൽ പ്രാതിനിധ്യം, സാമൂഹിക-പ്രാദേശിക വൈവിധ്യ ഓഡിറ്റുകൾ, ശക്തമായ conflict-of-interest മാർഗ്ഗനിർദ്ദേശങ്ങൾ — ഇവയെല്ലാം നീതിന്യായ സ്വാതന്ത്ര്യത്തെ ദുർബലമാക്കുന്നതല്ല; മറിച്ച്, ജനങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതാണ്.

ഇന്ത്യയ്ക്ക് വേണ്ടത് വെറും സ്വതന്ത്രമായ ഒരു ജുഡീഷ്യറി മാത്രമല്ല. ജനങ്ങൾക്ക് വിശ്വാസം തോന്നുന്ന, എല്ലാവർക്കും പ്രാപ്യമായ, സാമൂഹികമായി പ്രതിനിധാനമുള്ള, സുതാര്യമായ ഒരു നീതിന്യായ വ്യവസ്ഥയാണ്. കാരണം ജനങ്ങൾ ഒരുദിവസം “നീതി ചില കുടുംബങ്ങളുടെ കൈകളിൽ കുടുങ്ങിയിരിക്കുന്നു” എന്ന് വിശ്വസിക്കാൻ തുടങ്ങുകയാണെങ്കിൽ, നിയമത്തിന്റെ അധികാരം നിലനിന്നാലും നീതിയുടെ നൈതിക ശക്തി തകരും. ജനാധിപത്യത്തിൽ നീതിപീഠം ഒരു കുടുംബവാഴ്ചയാകരുത്. സാധാരണ ജനങ്ങളുടെ മക്കൾക്കും അതിന്റെ വാതിലുകൾ തുല്യമായി തുറന്നിരിക്കണം. അല്ലെങ്കിൽ “Rule of Law” പതിയെ “Rule of Networks” ആയി മാറും.

- മുബാറക് റാവുത്തർ -

Monday, May 25, 2026

എന്താണ് ഹിന്ദുത്വ, ഈ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വേരുകൾ എവിടെയാണ്?



ഹിന്ദുത്വ എന്നത് ഹിന്ദു മതത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ഒന്ന് ഇരുപതാം നൂറ്റാണ്ടിലെ ഒരു ഭൂരിപക്ഷാധിപത്യ പ്രസ്ഥാനമാണ്, മറ്റേത് ഒരു പുരാതന വിശ്വാസവും.

എഴുത്ത് : ഹംസ ഗദ്ബാൻ
അൽ ജസീറയിൽ പ്രസിദ്ധീകരിച്ചത്: 22 മെയ് 2026
വിവർത്തനം : മുബാറക് റാവുത്തർ


മെയ് 14-ന്, മധ്യ ഇന്ത്യൻ സംസ്ഥാനമായ മധ്യപ്രദേശിലെ ഹൈക്കോടതി, ധാർ നഗരത്തിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള കമാൽ മൗല മസ്ജിദ് യഥാർത്ഥത്തിൽ ഒരു ഹിന്ദു ദേവിക്ക് സമർപ്പിക്കപ്പെട്ട ക്ഷേത്രമായിരുന്നു എന്ന് വിധിച്ചു. രണ്ടു ദിവസത്തിനുശേഷം, ഹിന്ദു തീവ്രവലതുപക്ഷ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട കാവി പതാകകൾ ആ സ്ഥലത്തുടനീളം പ്രത്യക്ഷപ്പെട്ടു, പിന്തുണയ്ക്കുന്നവർ അവിടെ ആഘോഷിക്കുകയും നടത്തിയ ആചാരങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. ഭോജ്ശാല സമുച്ചയം എന്നും അറിയപ്പെടുന്ന കമാൽ മൗല മസ്ജിദ് പതിറ്റാണ്ടുകളായി തർക്കത്തിലായിരുന്നു. ഇത്തരത്തിലുള്ള അവകാശവാദങ്ങൾ ഈ ഒരു പള്ളിയിൽ മാത്രം ഒതുങ്ങുന്നതല്ല. തീവ്രവലതുപക്ഷ ഹിന്ദുത്വ പ്രവർത്തകർ രാജ്യമുടനീളം സമാനമായ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട് – ഒരു പ്രത്യേക പള്ളി പണിതത് ക്ഷേത്രത്തിന് മുകളിലാണ് എന്ന് – 2014-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധികാരത്തിലേക്കുള്ള വളർച്ചയോടെ ഇവർക്ക് കൂടുതൽ ധൈര്യം ലഭിച്ചു.

ഹിന്ദുത്വ എന്നറിയപ്പെടുന്ന പ്രത്യയശാസ്ത്രം പിന്തുടരുന്ന ഭാരതീയ ജനതാ പാർട്ടിയുടെ നേതാവാണ് മോദി. എന്നാൽ എന്താണ് ഹിന്ദുത്വ പ്രസ്ഥാനം, അത് എങ്ങനെയാണ് ഉയർന്നുവന്നത്?

എന്താണ് ഹിന്ദുത്വ എന്ന വാക്കിന്റെ അർത്ഥം?

ഹിന്ദു മൂല്യങ്ങളുടെ ഒരു പ്രത്യേക വ്യാഖ്യാനത്തെ അടിസ്ഥാനമാക്കി ഇന്ത്യയുടെ സാംസ്കാരികവും ദേശീയവുമായ സ്വത്വത്തെ നിർവ്വചിക്കുന്ന ഒരു വലതുപക്ഷ രാഷ്ട്രീയ-ദേശീയതാ പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വ. ഇന്ത്യ ഭരണഘടനാപരമായി ഒരു മതേതര രാജ്യമാണ്, എന്നാൽ ഹിന്ദുത്വത്തിന്റെ വക്താക്കൾ രാജ്യം ഹിന്ദു മതത്തെ അതിന്റെ ഔദ്യോഗിക മതമായി സ്വീകരിക്കണമെന്ന് ആഗ്രഹിക്കുന്നു.

ഹിന്ദുത്വ എന്ന പദത്തിന് രണ്ട് ഭാഷാപരമായ ഭാഗങ്ങളുണ്ട്: ആദ്യത്തേത് "ഹിന്ദു" എന്ന വാക്കാണ്, ഇതിന്റെ ഉത്ഭവം മിക്കവാറും സിന്ധു നദിയുടെ പുരാതന നാമമായ "സിന്ധു" എന്ന സംസ്കൃത വാക്കിൽ നിന്നായിരിക്കാം. ഭാഷാപരമായ ഉപയോഗത്തിന്റെ പരിണാമത്തോടെ, പുരാതന പേർഷ്യക്കാരും മറ്റുള്ളവരും "S" എന്ന അക്ഷരത്തിന് പകരം "H" എന്ന് ഉപയോഗിക്കാൻ തുടങ്ങി, നദിക്ക് അപ്പുറം താമസിക്കുന്ന നിവാസികളെ സൂചിപ്പിക്കാൻ "ഹിന്ദുക്കൾ" എന്ന പദം ഉപയോഗിച്ചു തുടങ്ങി.

രണ്ടാമത്തെ ഭാഗം സംസ്കൃത പ്രത്യയമായ "-ത്വ" (-tva) ആണ്, ഇത് സത്തയെയോ അസ്തിത്വത്തെയോ സൂചിപ്പിക്കുന്നു, അതായത് ഈ പദം അക്ഷരാർത്ഥത്തിൽ "ഹിന്ദു സത്ത" അല്ലെങ്കിൽ "ഹിന്ദു സ്വത്വം അല്ലെങ്കിൽ അസ്തിത്വം" എന്നാണ് അർത്ഥമാക്കുന്നത്.

ഹിന്ദുത്വ എങ്ങനെയാണ് ഉത്ഭവിച്ചത്?

ബ്രിട്ടീഷ് കൊളോണിയൽ ഭരണാധികാരികളുടെ മതത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾക്കെതിരെയുള്ള പ്രതിഷേധമായാണ് ഹിന്ദു ദേശീയത ഉയർന്നുവന്നത്, എന്നാൽ ഇത് പെട്ടെന്നുതന്നെ ഹിന്ദു മതത്തിന്റെ ഒരു പ്രത്യേക വ്യാഖ്യാനത്തിലൂടെ ഇന്ത്യൻ സ്വത്വത്തെ വീക്ഷിക്കുന്ന ഒരു ഭൂരിപക്ഷാധിപത്യ പ്രത്യയശാസ്ത്രമായി വളർന്നു. അതിന്റെ പ്രാരംഭ വർഷങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലുള്ള കമ്മ്യൂണിറ്റി അടിസ്ഥാനത്തിലുള്ള ഹിന്ദു-മുസ്ലിം സംഘർഷങ്ങളുമായി ഒത്തുപോയി, ഇത് 1947-ൽ സ്വാതന്ത്ര്യലബ്ധിയോടെ ഉപഭൂഖണ്ഡത്തിന്റെ വിഭജനത്തിലും മതത്തിന്റെ അടിസ്ഥാനത്തിൽ പാകിസ്ഥാൻ രൂപീകരിക്കുന്നതിലും കലാശിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും പ്രത്യയശാസ്ത്രജ്ഞനുമായ വിനായക് സവർക്കർ 1923-ൽ പ്രസിദ്ധീകരിച്ച എസൻഷ്യൽസ് ഓഫ് ഹിന്ദുത്വ (Essentials of Hindutva) എന്ന ലഘുലേഖയിലാണ് "ഹിന്ദുത്വ" എന്ന പദം ആദ്യമായി ഉപയോഗിച്ചത്. പ്രദേശം, സംസ്കാരം, ചരിത്രപരമായ പാരമ്പര്യം എന്നിവയുടെ ഐക്യത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദു സ്വത്വത്തിന്റെ ഒരു കാഴ്ചപ്പാടാണ് അദ്ദേഹം അവതരിപ്പിച്ചത്, അതോടൊപ്പം ഇന്ത്യയെ ഹിന്ദുക്കളുടെ പിതൃഭൂമിയായും പുണ്യഭൂമിയായും കണക്കാക്കുകയും ചെയ്തു.

ഈ സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിൽ, ചില ഹിന്ദുത്വ സിദ്ധാന്തകർ വാദിച്ചത് മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഇന്ത്യൻ രാഷ്ട്രത്തിൽ പൂർണ്ണമായ അവകാശമില്ലെന്നാണ്, കാരണം അവരുടെ പുണ്യസ്ഥലങ്ങൾ ഇന്ത്യക്ക് പുറത്താണ് സ്ഥിതി ചെയ്യുന്നത് – ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണെങ്കിലും, യുണൈറ്റഡ് കിംഗ്ഡം പോലുള്ള പല യൂറോപ്യൻ രാജ്യങ്ങളേക്കാളും കൂടുതൽ ക്രിസ്ത്യാനികൾ ഇവിടെയുണ്ടെങ്കിലും.

സവർക്കർ ഒരു വിവാദ പുരുഷനായിരുന്നു, ഇപ്പോഴും അങ്ങനെത്തന്നെ തുടരുന്നു: ആൻഡമാൻ ദ്വീപുകളിലെ കുപ്രസിദ്ധമായ ജയിലിൽ നിന്ന് തന്നെ മോചിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് അദ്ദേഹം ബ്രിട്ടീഷുകാർക്ക് കത്തുകൾ എഴുതിയത് പരസ്യമായ കാര്യമാണ്.

ആശയത്തിൽ നിന്ന് പ്രസ്ഥാനത്തിലേക്ക്

1925-ഓടെ, ആദ്യകാല ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞനായ കേശവ് ബലിറാം ഹെഡ്ഗേവാർ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്) സ്ഥാപിച്ചു – ഇതിന്റെ ഏകദേശ പരിഭാഷ നാഷണൽ വോളന്റിയർ ഓർഗനൈസേഷൻ എന്നാണ് – ഇത് ഹിന്ദു ഭൂരിപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മാതൃസംഘടനയാണ്.

പ്രാദേശിക സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലുമാണ് ആർ.എസ്.എസ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കാലക്രമേണ, മതപരമായ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, പ്രസിദ്ധീകരണം, വിദ്യാർത്ഥി രാഷ്ട്രീയം, ട്രേഡ് യൂണിയൻ മേഖലകൾ വരെ വ്യാപിച്ചുകിടക്കുന്ന അനുബന്ധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഒരു ശൃംഖലയായി അത് വികസിച്ചു.

അതിന്റെ ചില ആദ്യകാല നേതാക്കൾ തങ്ങളുടെ എഴുത്തുകളിൽ യൂറോപ്യൻ ഫാസിസ്റ്റുകളെയും അവർ മതപരവും വംശീയവുമായ ന്യൂനപക്ഷങ്ങളോട് പെരുമാറിയ രീതിയെയും പരസ്യമായി പ്രശംസിച്ചിരുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം, 1948-ൽ മഹാത്മാഗാന്ധിയുടെ വധത്തെത്തുടർന്ന് പ്രസ്ഥാനം കടുത്ത സമ്മർദ്ദം നേരിട്ടു: ഗാന്ധിയുടെ കൊലയാളി മുൻ ആർ.എസ്.എസ് അംഗമായിരുന്നു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ സ്ഥാപകനായ സവർക്കറും കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായെങ്കിലും, പ്രോസിക്യൂഷന് അദ്ദേഹത്തിനെതിരെ തെളിവുകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ ഒടുവിൽ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

പിന്നീട്, ഈ പ്രസ്ഥാനം രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് തിരിയുകയും 1951-ൽ ഒരു പാർട്ടി സ്ഥാപിക്കുകയും ചെയ്തു, ഇത് പിന്നീട് 1980-ൽ ഭാരതീയ ജനതാ പാർട്ടിയായി (ബി.ജെ.പി) പരിണമിച്ചു.

അയോധ്യ നഗരത്തിലെ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കുന്നതിനായുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയതിലൂടെ 1980-കളിലും 1990-കളിലും ഈ പാർട്ടിക്ക് രാഷ്ട്രീയ സ്വാധീനത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടായി.

1992-ൽ ആർ.എസ്.എസുമായും ബി.ജെ.പിയുമായും ബന്ധപ്പെട്ട പ്രവർത്തകർ പള്ളി പൊളിച്ചത് രാജ്യത്തുടനീളം വലിയ തോതിലുള്ള വർഗീയ അക്രമങ്ങൾക്ക് കാരണമായി.

ആ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ, 1996-ൽ ബി.ജെ.പി ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ആദ്യമായി കേന്ദ്ര അധികാരത്തിൽ വന്നു, എന്നാൽ അവർ ആശ്രയിച്ചിരുന്ന സഖ്യകക്ഷികൾ പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് 13 ദിവസത്തിനുള്ളിൽ ആ സർക്കാർ തകർന്നു.

1998-ൽ അത് വീണ്ടും അധികാരത്തിൽ തിരിച്ചെത്തിയെങ്കിലും ഇത്തവണ 13 മാസത്തിനുശേഷം ഭരണം നഷ്ടപ്പെട്ടു. 1999-ൽ പുതിയ തിരഞ്ഞെടുപ്പ് നടക്കുകയും ബി.ജെ.പി വീണ്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവരികയും ചെയ്തു.

ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ ശക്തിയായ കോൺഗ്രസ് പാർട്ടി അവരെ പരാജയപ്പെടുത്തുന്ന 2004 വരെ, അഞ്ച് വർഷം തികച്ചു ഭരിച്ച ഒരു സഖ്യ സർക്കാരിന് അത് നേതൃത്വം നൽകി. 1984-ന് ശേഷം ഏതൊരു പാർട്ടിക്കും ലഭിച്ചതിൽ വച്ച് ഏറ്റവും വലിയ ജനവിധി നേടി മോദി 2014-ൽ അധികാരത്തിൽ വരുന്നത് വരെ കോൺഗ്രസ് ഒരു പതിറ്റാണ്ട് കാലം ഭരിച്ചു.

ചിന്തയും പ്രത്യയശാസ്ത്രവും

ഇന്ത്യൻ സ്വത്വം അടിസ്ഥാനപരമായി വേരൂന്നിയിരിക്കുന്നത് ഹിന്ദു സംസ്കാരത്തിലും നാഗരികതയിലുമാണെന്ന് ഹിന്ദുത്വ പ്രത്യയശാസ്ത്രം അവകാശപ്പെടുന്നു.

ഇസ്ലാമിക, മുഗൾ ഭരണകാലഘട്ടങ്ങൾ ഹിന്ദു പൈതൃകത്തെ ദുർബലപ്പെടുത്തിയ ഒരു കാലഘട്ടമായി ചിത്രീകരിക്കുന്ന ചരിത്ര വിവരണങ്ങളെയാണ് ഈ പ്രത്യയശാസ്ത്രം ആശ്രയിക്കുന്നത്, അത് ഹിന്ദു സ്വത്വത്തിന്റെ പുനഃസ്ഥാപനത്തിനും പൊതുമണ്ഡലത്തിൽ അതിന്റെ സാന്നിധ്യം ശക്തമാക്കുന്നതിനും ആഹ്വാനം ചെയ്യുന്നു.

അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ആശയങ്ങളിൽ ഇവ ഉൾപ്പെടുന്നു: ചരിത്രത്തെ ഒരു ഹിന്ദു ദേശീയ വീക്ഷണകോണിൽ നിന്ന് പുനർവായിക്കുക, ഇന്ത്യയെ ഒരു പവിത്രമായ നാഗരിക അസ്തിത്വമായി കാണുക, ഹിന്ദു പാരമ്പര്യമുള്ളവരാണെന്ന് വിശ്വസിക്കപ്പെടുന്നവരെ അവരുടെ പൂർവ്വിക മതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആഹ്വാനം ചെയ്യുക, പശുക്കൾ, സംസ്കൃത ഭാഷ തുടങ്ങിയ പ്രതീകങ്ങൾക്ക് ദേശീയ പദവി നൽകുക.

വിമർശകർ ഒരു ദേശീയ രാഷ്ട്രീയ പദ്ധതി എന്ന നിലയിലുള്ള ഹിന്ദുത്വത്തെയും, ഒരു മതവും ആത്മീയ തത്ത്വചിന്തയുമെന്ന നിലയിലുള്ള ഹിന്ദു മതത്തെയും വേർതിരിച്ചു കാണുന്നു; ആദ്യത്തേത് മതത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നും, ഹിന്ദു മതത്തിന്റെ പ്രധാന തത്വങ്ങളായി കാലങ്ങളായുള്ള സഹിഷ്ണുത, അഹിംസ തുടങ്ങിയ മൂല്യങ്ങൾക്ക് അത് വിരുദ്ധമാകുമെന്നും അവർ വാദിക്കുന്നു.

ഹിന്ദുത്വ രാഷ്ട്രീയ പ്രയോഗത്തിൽ

ബി.ജെ.പി അധികാരത്തിൽ വന്നതോടെ ഹിന്ദുത്വ ക്രമേണ രാഷ്ട്രീയ, നിയമനിർമ്മാണ മേഖലകളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു. അതിന്റെ തത്വങ്ങൾ രാജ്യത്തെ നിയമങ്ങളിലും പൊതുനയങ്ങളിലും സാമൂഹിക ചർച്ചകളുടെ സ്വഭാവത്തിലും പ്രതിഫലിക്കാൻ തുടങ്ങി.

ഈ നയങ്ങൾ ദേശീയ സ്വത്വം നിലനിർത്തുന്നുവെന്ന് അനുകൂലികൾ വാദിക്കുമ്പോൾ, അവ മതപരവും സാംസ്കാരികവുമായ ബഹുസ്വരതയെ തകർക്കുന്നുവെന്ന് വിമർശകർ വാദിക്കുന്നു.

ഈ നടപടികളിൽ ഏറ്റവും ശ്രദ്ധേയമായത് 2019-ൽ ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കിയതാണ്, ഇത് മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ജമ്മു കശ്മീരിന് പ്രത്യേക സ്വയംഭരണ പദവി നൽകിയിരുന്നതായിരുന്നു.

കൂടാതെ, അയൽരാജ്യങ്ങളിൽ നിന്നുള്ള ചില കുടിയേറ്റക്കാർക്ക് മുസ്ലീങ്ങളെ ഒഴിവാക്കിക്കൊണ്ട് വേഗത്തിൽ പൗരത്വം നൽകുന്ന പൗരത്വ ഭേദഗതി നിയമം (സി.എ.എ) ആ വർഷം പാസാക്കി. ദശലക്ഷക്കണക്കിന് മുസ്ലീങ്ങളുടെ പൗരത്വം ഇല്ലാതാക്കാനും അവരെ നുഴഞ്ഞുകയറ്റക്കാരായി മുദ്രകുത്താനും ഭീഷണിയുയർത്തുന്ന ദേശീയ പൗരത്വ രജിസ്റ്ററിനൊപ്പം (എൻ.ആർ.സി) ഇത് 2024 മാർച്ചിൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു.

ഈ കാഴ്ചപ്പാടിന്റെ സ്വാധീനം ചില സംസ്ഥാനങ്ങളിലെ പ്രാദേശിക നിയമനിർമ്മാണങ്ങളിലേക്കും വ്യാപിച്ചു, പശുഹത്യക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, മതപരിവർത്തനവും അന്തർമത വിവാഹങ്ങളും നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ നിർമ്മിക്കുക, ന്യൂനപക്ഷങ്ങൾക്കായുള്ള ചില വ്യക്തിനിയമങ്ങൾക്ക് പകരമായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള ആഹ്വാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, പാർശ്വവൽക്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങൾ എന്നിവർക്കെതിരെയുള്ള അക്രമങ്ങളിലും ഭീഷണിപ്പെടുത്തലുകളിലും ഉൾപ്പെട്ടിട്ടുള്ള ബജ്റംഗ് ദൾ പോലുള്ള ഹിന്ദു ദേശീയതാ ഗ്രൂപ്പുകളുടെ ഉദയവുമായി ഹിന്ദുത്വ ബന്ധപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ചും പശുക്കളുമായോ മതപരിവർത്തനവുമായോ ബന്ധപ്പെട്ട വിഷയങ്ങളിൽ.

1999 ജനുവരിയിൽ, ബി.ജെ.പി ദേശീയതലത്തിൽ അധികാരത്തിലിരുന്നപ്പോൾ, ബജ്റംഗ് ദൾ പ്രവർത്തകർ ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ മിഷനറിയായ ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ രണ്ട് മക്കളെയും കാറിൽ ഉറങ്ങിക്കിടക്കുമ്പോൾ ജീവനോടെ കത്തിച്ചു കൊന്നു.

കൂടാതെ 2002-ൽ പടിഞ്ഞാറൻ സംസ്ഥാനമായ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി മോദി ഇരിക്കെ, ഇപ്പോഴും തർക്കത്തിലിരിക്കുന്ന സാഹചര്യത്തിൽ ഒരു കൂട്ടം ഹിന്ദു തീർത്ഥാടകർ ട്രെയിനിൽ ജീവനോടെ വെന്തുമരിച്ചതിനെത്തുടർന്ന്, സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ മുസ്ലീം കൂട്ടക്കൊലകളിലൊന്നിന് ഗുജറാത്ത് സാക്ഷ്യം വഹിച്ചു.

2014 മുതൽ പശുക്കളെ അറുക്കാൻ കൊണ്ടുപോയി എന്ന് ആരോപിച്ച് ഡസൻ കണക്കിന് മുസ്ലീങ്ങളെ തല്ലിക്കൊന്നതിൽ ആർ.എസ്.എസുമായി പ്രത്യയശാസ്ത്രപരമായി പൊരുത്തപ്പെടുന്ന ഇന്ത്യൻ തീവ്രവലതുപക്ഷ ഗ്രൂപ്പുകൾ പ്രതിക്കൂട്ടിലായിട്ടുണ്ട്. മിക്കവാറും എല്ലാ കേസുകളിലും, കൊലയാളികളാരും ശിക്ഷിക്കപ്പെട്ടിട്ടില്ല, പല സന്ദർഭങ്ങളിലും ഇരകളുടെ കുടുംബങ്ങളാണ് കുറ്റാരോപണങ്ങൾ നേരിട്ടത്.

Saturday, May 23, 2026

സൂപ്പർപവർ സ്വപ്നങ്ങളും തകർന്ന യാഥാർത്ഥ്യങ്ങളും

ഇന്ത്യയെ “സൂപ്പർപവർ” ആക്കുമെന്ന മോദി ഭരണത്തിന്റെ വലിയ സ്വപ്നങ്ങൾ ആഗോള യാഥാർത്ഥ്യങ്ങളുടെ മുന്നിൽ എത്ര ദുർബലമാണെന്ന് വീണ്ടും തെളിയിക്കുകയാണ് പാശ്ചാത്യ മാധ്യമങ്ങളുടെ വിലയിരുത്തലുകൾ. ബ്രിട്ടീഷ് പത്രമായ ദി ടെലഗ്രാഫ് പുറത്തിറക്കിയ റിപ്പോർട്ട് അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.


ഇറാനുമായി ബന്ധപ്പെട്ട പശ്ചിമേഷ്യൻ സംഘർഷം ഒരു പ്രാദേശിക യുദ്ധമായി മാത്രം നിൽക്കുന്നില്ല; അതിന്റെ സാമ്പത്തിക-ഭൂരാഷ്ട്രീയ ആഘാതം ഇന്ത്യ പോലുള്ള രാജ്യങ്ങളെയും കനത്ത രീതിയിൽ ബാധിക്കുന്നു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വലിയ തോതിൽ ഇറക്കുമതി ചെയ്യുന്ന എണ്ണയും ആഗോള നിക്ഷേപ പ്രവാഹങ്ങളുമാണ് ആശ്രയിക്കുന്നത്. യുദ്ധാവസ്ഥ ശക്തമായതോടെ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പിന്മാറുന്നു, രൂപയുടെ മൂല്യം ഇടിയുന്നു, ഇന്ധനവിലയും ജീവിതച്ചെലവും ഉയരുന്നു.

ഇതിലും ശ്രദ്ധേയമായത് ഭൂരാഷ്ട്രീയ തലത്തിലുള്ള മാറ്റങ്ങളാണ്. അമേരിക്കയുടെ നയങ്ങൾ ഇന്ത്യയെ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുമെന്ന ധാരണയിൽ ബിജെപി വർഷങ്ങളായി “ന്യൂ ഇന്ത്യ”യുടെ കഥ നിർമ്മിച്ചു. എന്നാൽ അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ സ്ഥിരമായ സൗഹൃദങ്ങളോ വികാരങ്ങളോ ഇല്ല; താൽപര്യങ്ങൾ മാത്രമാണ് നിർണായകം. ഇന്ന് അമേരിക്കയ്ക്ക് ആവശ്യമായിടത്ത് ചൈനയോടും പാകിസ്ഥാനോടും പോലും കൂടുതൽ അടുപ്പം പുലർത്താൻ മടിയില്ല.

മോദി സർക്കാരിന്റെ വിദേശനയ പ്രചാരണങ്ങളിൽ ഇന്ത്യയെ ഉയർന്നുവരുന്ന മഹാശക്തിയായി അവതരിപ്പിച്ചെങ്കിലും, ഒരു ആഗോള പ്രതിസന്ധി വന്നപ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ആശ്രിത സ്വഭാവവും നയങ്ങളുടെ പരിമിതിയും വീണ്ടും പുറത്തുവന്നു. “സൂപ്പർപവർ” എന്നത് വെറും സ്റ്റേഡിയം ഷോകളും വിദേശ യാത്രകളുമല്ല; സാമ്പത്തിക സ്ഥിരത, സ്വതന്ത്ര വിദേശനയം, ആഭ്യന്തര സാമൂഹിക ഐക്യം, ശക്തമായ ഉൽപാദന അടിസ്ഥാനങ്ങൾ എന്നിവയുടെ സംയോജനമാണ്.

ഇതോടൊപ്പം യുവതലമുറയുടെ രാഷ്ട്രീയ മനോഭാവത്തിലും ശ്രദ്ധേയമായ മാറ്റങ്ങൾ പ്രകടമാകുന്നുണ്ട്. ഒരുകാലത്ത് സോഷ്യൽ മീഡിയ ദേശീയതയുടെ ആവേശത്തിൽ ബിജെപിയെ പിന്തുണച്ചിരുന്ന ജെൻസിയിലെ ഒരു വിഭാഗം ഇന്ന് പ്രതിപക്ഷ രാഷ്ട്രീയത്തോടും പ്രത്യേകിച്ച് രാഹുൽ ഗാന്ധി മുന്നോട്ടുവയ്ക്കുന്ന ഭാഷയോടും കൂടുതൽ തുറന്ന സമീപനം സ്വീകരിക്കുന്നതായി കാണാം. 

തൊഴിൽരഹിതത്വം, വിദ്യാഭ്യാസ പ്രതിസന്ധി, സാമ്പത്തിക അസമത്വം, ഭരണകൂടത്തിന്റെ കേന്ദ്രീകൃത സ്വഭാവം തുടങ്ങിയ വിഷയങ്ങളിൽ രാഹുൽ ഗാന്ധി ഉയർത്തുന്ന വിമർശനങ്ങൾ യുവാക്കൾക്കിടയിൽ കൂടുതൽ സ്വീകാര്യത നേടുന്നുവെന്ന രാഷ്ട്രീയ സൂചനകൾ ശക്തമാണ്. “സിസ്റ്റത്തെ ചോദ്യം ചെയ്യുന്ന ശബ്ദം” എന്ന പ്രതിച്ഛായയിൽ അദ്ദേഹത്തെ കാണുന്ന ഒരു മനോഭാവം ജെൻസിയിലെ ഭാഗങ്ങളിൽ വളരുന്നു. 

“കോക്രോച്ച് ജനത പാർട്ടി” പോലുള്ള പരിഹാസ രാഷ്ട്രീയ പ്രയോഗങ്ങൾ പോലും ആ അസന്തോഷത്തിന്റെ സാംസ്കാരിക പ്രകടനങ്ങളായി മാറുകയാണ്. ഇത് വെറും വ്യക്തിപരമായ ഇമേജ് മാറ്റമല്ല; പ്രചാരണ ദേശീയതയിൽ നിന്ന് സാമൂഹ്യ-സാമ്പത്തിക യാഥാർത്ഥ്യങ്ങളിലേക്കുള്ള യുവതലമുറയുടെ രാഷ്ട്രീയ മാറ്റത്തിന്റെ സൂചന കൂടിയാണ്.

പ്രചാരണങ്ങളുടെയും ഇമേജ് മാനേജ്മെന്റിന്റെയും അതിർത്തിക്ക് പുറത്തേക്ക് രാജ്യം കടന്നിരിക്കുകയാണ്. ലോക രാഷ്ട്രീയത്തിൽ സ്ഥാനമുറപ്പിക്കണമെങ്കിൽ ആഭ്യന്തര ജനാധിപത്യ ശക്തിയും സാമ്പത്തിക ആത്മവിശ്വാസവും സാമൂഹിക വിശ്വാസവുമാണ് അടിസ്ഥാനമാകേണ്ടത്. അതില്ലാതെ “സൂപ്പർപവർ ഇന്ത്യ” എന്ന മുദ്രാവാക്യം എത്ര ശക്തമായി ആവർത്തിച്ചാലും യാഥാർത്ഥ്യം ഒടുവിൽ സ്വന്തം ഭാഷയിൽ മറുപടി പറയും.

- മുബാറക് റാവുത്തർ -

Friday, May 22, 2026

ജാതിവിരുദ്ധ രാഷ്ട്രീയം: അടയാളപ്പെടുത്തലുകളിൽ നിന്ന് ഘടനകളിലേക്ക്

ആന്റി ഇസ്ലാമോഫോബിയ ആക്ടിവിസ്റ്റുകൾക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളും പരിഹാസങ്ങളും തെറിവിളികളും സംഘടിതമായ സൈബർ ആക്രമണങ്ങളും ഉണ്ടായിട്ടും, അതിനൊന്നും വഴങ്ങാതെ അവർ വളരെ സ്ഥിരതയോടെ ഇസ്ലാമോഫോബിയയെ ഒരു സാമൂഹിക-രാഷ്ട്രീയ വംശീയതാ പദ്ധതിയായി നിർവചിച്ചുകൊണ്ടിരിക്കുകയാണ്. എഴുത്തുകളിലൂടെയും ചർച്ചകളിലൂടെയും അക്കാദമിക് ഇടപെടലുകളിലൂടെയും താഴെത്തട്ടിലുള്ള കാമ്പെയ്‌നുകളിലൂടെയും അവർ സമൂഹത്തിൽ ഒരു ബോധം സൃഷ്ടിക്കാൻ ശ്രമിച്ചു. അതിന്റെ ഫലമായാണ് ഇന്ന് “ഇസ്ലാമോഫോബിയ” എന്ന പദം തന്നെ പൊതുചർച്ചകളിൽ ഇടം പിടിക്കുകയും, മുസ്ലിം വിരുദ്ധതയെ വെറും അഭിപ്രായ വ്യത്യാസമല്ലാതെ ഒരു വ്യവസ്ഥാപിത പ്രചാരണ ഘടനയായി കാണാനുള്ള ചിന്ത രൂപപ്പെടുകയും ചെയ്തത്.


പക്ഷേ, ഇപ്പോൾ ജാതി വാലുകളെ കുറിച്ചുള്ള ചർച്ചകൾ നോക്കുമ്പോൾ അതേ രാഷ്ട്രീയ ഗൗരവം പലപ്പോഴും കാണാനില്ല. അത് ഒരു ജാതിവിരുദ്ധ രാഷ്ട്രീയ ചർച്ചയായി വളരേണ്ടതിനു പകരം, “മേനോൻ യഥാർത്ഥ ജാതി വാലാണോ?”, “നമ്പൂതിരിപ്പാട് technically ജാതിപ്പേരാണോ?”, “അത് കുടുംബപ്പേരല്ലേ?” എന്നിങ്ങനെ കേവല വാഗ്വാദങ്ങളിലേക്ക് ചുരുങ്ങുകയാണ്. ജാതിയെ ശക്തമായി ചോദ്യം ചെയ്യേണ്ട ചർച്ചകൾ, ഒടുവിൽ ജാതിപ്പേരുകളുടെ സത്യാവസ്ഥ തേടുന്ന ഉപരിപ്ലവമായ authenticity debate ആയി മാറുന്നു.

ഇത് യഥാർത്ഥത്തിൽ വളരെ ദയനീയമായ അവസ്ഥയാണ്. കാരണം, ഒരു ജാതിവിരുദ്ധ രാഷ്ട്രീയം എന്നത് വ്യക്തികളുടെ പേരുകളെ മാത്രം കേന്ദ്രീകരിച്ചുള്ളതല്ല. ജാതി എങ്ങനെയാണ് സമൂഹത്തിൽ അധികാരം, പ്രിവിലേജ്, പ്രാതിനിധ്യം, അവസരങ്ങൾ ലഭ്യമാകൽ, അപമാനം, മാറ്റിനിർത്തൽ എന്നിവ നിർമ്മിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ഘടനാപരമായ വിമർശനമാണ് അതിന്റെ കേന്ദ്രം.

എന്നാൽ ഇവിടെ നടക്കുന്നത് അതിന്റെ നേരെ വിപരീതമാണ് — “ഞങ്ങളുടെ നേതാവിന്റെ വാൽ ജാതി വാലല്ല”, “അവരുടെതാണ് യഥാർത്ഥ ജാതി വാൽ” എന്ന തരത്തിലുള്ള fan defense രാഷ്ട്രീയമാണ്. അതിലൂടെ ജാതിയെ വിമർശിക്കേണ്ട ഇടത്ത്, ജാതി അടയാളങ്ങളെ തന്നെ നോർമലൈസ് ചെയ്യുകയും ന്യായീകരിക്കുകയും ചെയ്യുകയാണ് നടക്കുന്നത്.

ഇതിന്റെ ഏറ്റവും വലിയ പ്രശ്നം, സമൂഹത്തിൽ ജാതിയെക്കുറിച്ചുള്ള വിമർശനാത്മക ബോധം വളരുന്നില്ല എന്നതാണ്. മറിച്ച് ഓരോ രാഷ്ട്രീയ/സാമുദായിക ഗ്രൂപ്പുകളും തങ്ങളുടെ നേതാക്കളുടെ caste markers നെ സ്വാഭാവികവൽക്കരിക്കാനും പ്രതിരോധിക്കാനും ശ്രമിക്കുകയാണ്. അതിലൂടെ ജാതി ഒരു പ്രശ്നമല്ല, മറിച്ച് സംരക്ഷിക്കേണ്ട ഒരു identity ആണെന്ന ധാരണയാണ് വീണ്ടും ശക്തമാകുന്നത്.

ഇവിടെ മനസ്സിലാക്കേണ്ട പ്രധാന കാര്യം, ജാതിവിരുദ്ധ രാഷ്ട്രീയം എന്നത് “ആരാണ് കൂടുതൽ ജാതിവാദി?” എന്ന് കണ്ടെത്താനുള്ള മത്സരമല്ല എന്നതാണ്. അത് ജാതി എന്ന സാമൂഹിക അധികാര ഘടനയെ dismantle ചെയ്യാനുള്ള രാഷ്ട്രീയ-സാംസ്കാരിക ഇടപെടലാണ്. അതിന് ആവശ്യമായത് അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങൾ ചോദിക്കാനുള്ള ധൈര്യവും, സ്വന്തം സാമൂഹിക privilege നെപ്പോലും വിമർശനാത്മകമായി പരിശോധിക്കാനുള്ള സത്യസന്ധതയുമാണ്.

പക്ഷേ പലപ്പോഴും ചർച്ചകൾ ആ ദിശയിലേക്ക് പോകാതെ, “ഞങ്ങളുടെ ഭാഗം ശുദ്ധമാണ്” എന്ന് തെളിയിക്കാനുള്ള PR exercise ആയി മാറുന്നു. അത് വിമോചന രാഷ്ട്രീയമല്ല; വെറും image management മാത്രമാണ്.

ജാതി വാലിനെതിരായ ചർച്ചകൾ ഒരു വ്യക്തിയുടെ പേരിനെക്കുറിച്ചുള്ള courtroom argument ആയി ചുരുങ്ങരുത്. ജാതി എങ്ങനെയാണ് ഇന്നും സാമൂഹിക ബന്ധങ്ങളിലും, രാഷ്ട്രീയ പ്രാതിനിധ്യങ്ങളിലും, സാംസ്കാരിക അധികാരങ്ങളിലും പ്രവർത്തിക്കുന്നത് എന്ന വലിയ ചോദ്യത്തിലേക്ക് അത് വികസിക്കേണ്ടതുണ്ട്.

അല്ലാത്തപക്ഷം, ഈ മുഴുവൻ discourse സോഷ്യൽ മീഡിയയിലെ ഒരു shouting match ആയി മാത്രം അവസാനിക്കും; സമൂഹത്തിൽ യാതൊരു transformative impact ഉം ഉണ്ടാക്കാതെ.

-mubarak_ravuthar-

Wednesday, May 20, 2026

കേരളീയ മുസ്ലീം സ്ത്രീത്വത്തിന്റെ രാഷ്ട്രീയ അതിജീവനം

തട്ടം ഇട്ട അവകാശവാദങ്ങളും സവർണ അസ്വസ്ഥതകളും: 
കേരളീയ മുസ്ലീം സ്ത്രീത്വത്തിന്റെ രാഷ്ട്രീയ അതിജീവനം

കേരളത്തിന്റെ നവോത്ഥാന-രാഷ്ട്രീയ ചരിത്രത്തിൽ മുസ്ലീം സ്ത്രീകളെക്കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും രണ്ട് അതിരുകൾക്കിടയിലാണ് കുടുങ്ങിക്കിടക്കാറുള്ളത്; ഒന്നുകിൽ യാഥാസ്ഥിതികതയുടെ ചട്ടക്കൂടിൽ അവരെ ഒതുക്കുക, അല്ലെങ്കിൽ ഇരവാദത്തിന്റെ ഭാഷയിൽ മാത്രം അവരെ അവതരിപ്പിക്കുക. എന്നാൽ ചരിത്രത്തിന്റെ താളുകൾ മറിച്ചുനോക്കുമ്പോൾ, ഈ നാടിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പ്രതിസന്ധികളോട് പൊരുതി സ്വന്തം ഇടം നേടിയെടുത്ത മുസ്ലീം വനിതകളുടെ ശക്തമായ അതിജീവന ചരിത്രമാണ് നമുക്ക് കാണാനാകുന്നത്.


1957-ൽ കെ.ഒ. ആയിഷ ബായിയും 1960-ൽ എ. നഫീസത്ത് ബീവിയും കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ പദവിയിലെത്തിയപ്പോൾ അത് വെറും വ്യക്തിഗത നേട്ടങ്ങൾ മാത്രമായിരുന്നില്ല. സാമൂഹികമായി പിന്നാക്കം നിർത്തപ്പെട്ട ഒരു ന്യൂനപക്ഷ സമൂഹത്തിലെ സ്ത്രീകൾ അധികാര ഘടനകളുടെ കേന്ദ്രത്തിലേക്ക് കടന്നുവരുന്ന ചരിത്ര മുഹൂർത്തമായിരുന്നു അത്. 2026-ൽ ഷാനിമോൾ ഉസ്മാൻ ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന സമകാലിക സാഹചര്യം വരെയെത്തുമ്പോൾ, ആ ചരിത്രം എത്ര നീണ്ട ഇടവേളകളിലൂടെയും എത്ര വലിയ പ്രതിസന്ധികളിലൂടെയുമാണ് കടന്നുപോയതെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.

ഇരട്ട വെല്ലുവിളികളുടെ രാഷ്ട്രീയം,....

കേരളത്തിൽ ഒരു മുസ്ലീം വനിത പൊതുരംഗത്തേക്ക് കടന്നുവരുമ്പോൾ അവർക്ക് ഒരേസമയം രണ്ട് തലങ്ങളിലുള്ള പ്രതിരോധങ്ങളാണ് തീർക്കേണ്ടി വരുന്നത്. ഒരു ഭാഗത്ത് സമുദായത്തിനകത്തെ പുരുഷാധിപത്യ ചട്ടക്കൂടുകളെയും പരമ്പരാഗത വിലക്കുകളെയും മറികടക്കേണ്ടി വരുമ്പോൾ, മറുഭാഗത്ത് പൊതുസമൂഹത്തിൽ നിലനിൽക്കുന്ന സാംസ്കാരിക മുൻവിധികളെയും സ്റ്റീരിയോടൈപ്പുകളെയും തകർക്കേണ്ടി വരുന്നു.

മുസ്ലീം സ്ത്രീകളെ എപ്പോഴും “അടിച്ചമർത്തപ്പെട്ടവരും”, “അറിവില്ലാത്തവരും”, “വീടിന്റെ ചുവരുകൾക്കുള്ളിൽ പൂട്ടപ്പെട്ടവരും” ആയി മാത്രം അടയാളപ്പെടുത്താൻ ശ്രമിക്കുന്ന ഒരു സമാന്തര പൊതുബോധം കേരളത്തിലുമുണ്ട്. ഈ മുൻവിധികളെ കൃത്യമായി ചോദ്യം ചെയ്തുകൊണ്ടാണ് വിദ്യാഭ്യാസം നേടിയ, നിയമബിരുദം കരസ്ഥമാക്കിയ, പൊതുരംഗങ്ങളിൽ ഭയമില്ലാതെ ശബ്ദമുയർത്തിയ മുസ്ലീം സ്ത്രീകൾ മുന്നോട്ട് വന്നത്. കെ.ഒ. ആയിഷ ബായിയും എ. നഫീസത്ത് ബീവിയും അതിന്റെ ആദ്യകാല പ്രതീകങ്ങളായിരുന്നു. അവർ പൊതുജീവിതത്തിലേക്ക് നടന്നു കയറിയത് അന്നത്തെ സാമൂഹിക ബോധ്യങ്ങളോട് തന്നെയുള്ള ശക്തമായ വെല്ലുവിളിയായിരുന്നു.

പ്രാതിനിധ്യത്തോടുള്ള അസഹിഷ്ണുത.....

കേരളത്തിൽ മുസ്ലീം സമൂഹം വിദ്യാഭ്യാസപരമായും സാമൂഹികമായും വലിയ മുന്നേറ്റങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും, അവരുടെ അധികാര പങ്കാളിത്തം സംബന്ധിച്ച ചർച്ചകൾ ഉയരുമ്പോൾ അസ്വസ്ഥതകളും വരേണ്യമായ പ്രതികരണങ്ങളും ശക്തമാകുന്ന ഒരു യാഥാർത്ഥ്യം നമുക്ക് കാണാം.

ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഭരണഘടനാനുസൃതമായ രാഷ്ട്രീയ പ്രാതിനിധ്യം ലഭിക്കുമ്പോൾ അതിനെ പലപ്പോഴും “പ്രീണനം” എന്ന തരംതാണ ഭാഷയിൽ വിശേഷിപ്പിക്കുന്ന പ്രവണത ഇന്നും ചാനൽ മുറികളിലും പൊതുവിടങ്ങളിലും ദൃശ്യമാണ്. പ്രത്യേകിച്ച് ഒരു മുസ്ലീം വനിത സ്വന്തം സ്വത്വവും സാംസ്കാരിക വ്യക്തിത്വവും മറച്ചുവെക്കാതെ, ആത്മവിശ്വാസത്തോടെ രാഷ്ട്രീയ നിലപാടുകളുമായി പൊതുരംഗത്ത് നിലകൊള്ളുമ്പോൾ ആ അസഹിഷ്ണുത കൂടുതൽ പ്രകടമാകാറുണ്ട്.

ഇത് വ്യക്തികൾക്കെതിരെയുള്ള താൽക്കാലിക വിമർശനം മാത്രമല്ല; മറിച്ച്, അധികാര ഘടനകളിൽ ആരെല്ലാം ഉണ്ടായിരിക്കണം എന്നതിനെക്കുറിച്ചും ആരുടെയെല്ലാം ശബ്ദമാണ് കേൾക്കേണ്ടത് എന്നതിനെക്കുറിച്ചുമുള്ള ആഴത്തിലുള്ള സാമൂഹിക മുൻവിധികളുടെ പ്രകടനവുമാണ്. എ. നഫീസത്ത് ബീവിയ്ക്ക് ശേഷം മറ്റൊരു മുസ്ലീം വനിതയ്ക്ക് സമാനമായ ഉയർന്ന ഭരണഘടനാ സ്ഥാനത്തേക്ക് എത്താൻ ഏതാണ്ട് ഏഴ് പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വന്നു എന്നത് കേരളത്തിലെ അധികാര ഘടനകളിലെ സാമൂഹിക അസന്തുലിതാവസ്ഥയെക്കുറിച്ചുള്ള ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

ഷാനിമോൾ ഉസ്മാൻ Shanimol Osman : പ്രതീകാത്മകതയ്ക്കപ്പുറം.....

ഷാനിമോൾ ഉസ്മാനെ പോലുള്ള നേതാക്കൾ ഒരു സമൂഹത്തിനുള്ള കേവലം 'ടോക്കൺ' (Token) പ്രതിനിധാനമല്ല. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ അടിത്തട്ടിൽ നിന്ന് ആരംഭിച്ച്, കടുത്ത തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾ നേരിട്ട്, ദേശീയ തലത്തിലെ രാഷ്ട്രീയ ഉത്തരവാദിത്തങ്ങളിലേക്ക് സ്വന്തം കഴിവിനാൽ എത്തിയ വ്യക്തിത്വമാണവർ.

മുസ്ലീം സ്ത്രീകളെക്കുറിച്ച് പൊതുസമൂഹം നിർമ്മിച്ചുവെച്ചിട്ടുള്ള ഒട്ടേറെ സ്റ്റീരിയോടൈപ്പുകളെ തകർത്തുകൊണ്ടാണ് അവർ പൊതുരംഗത്ത് ഉറച്ചുനിന്നത്. തങ്ങളുടെ മതപരവും സാംസ്കാരികവുമായ വ്യക്തിത്വം നിലനിർത്തിക്കൊണ്ടുതന്നെ പൊതുരംഗത്ത് ശക്തമായ നേതൃപാടവം കാട്ടാൻ കഴിയുമെന്ന് അവർ തെളിയിക്കുന്നു. അവരുടെ ഈ മുന്നേറ്റം വരുംതലമുറയിലെ ആയിരക്കണക്കിന് മുസ്ലീം പെൺകുട്ടികൾക്ക് രാഷ്ട്രീയത്തിലും ഭരണരംഗത്തിലും നയരൂപീകരണ മേഖലയിലും സജീവമാകാൻ വലിയ പ്രചോദനമായി മാറും.

അവസാനമായി......

സ്ത്രീ സ്വാതന്ത്ര്യത്തെയും തുല്യതയെയും കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്ന കേരളം, മുസ്ലീം സ്ത്രീകളുടെ രാഷ്ട്രീയ ശാക്തീകരണത്തെയും അവകാശവാദങ്ങളെയും സംശയത്തോടെയോ അസ്വസ്ഥതയോടെയോ കാണുന്ന സമീപനം പുനഃപരിശോധിക്കേണ്ട സമയമാണിത്. നവോത്ഥാനം എന്നത് പ്രസംഗങ്ങളിലും സിദ്ധാന്തങ്ങളിലും മാത്രം ഒതുങ്ങേണ്ട ഒന്നല്ല; അത് അധികാരത്തിന്റെ തുല്യമായ പങ്കുവെപ്പിലൂടെ മാത്രമേ യാത്ഥാർത്ഥ്യമാകൂ.

അർഹമായ രാഷ്ട്രീയ പ്രാതിനിധ്യം ആവശ്യപ്പെടുന്നത് വർഗീയതയല്ല — അത് ജനാധിപത്യത്തിന്റെ അടിസ്ഥാന അവകാശമാണ്. 1957-ലും 1960-ലും കേരളം തുറന്നിട്ട ജനാധിപത്യത്തിന്റെ വാതിലുകൾ കൂടുതൽ വിശാലമാക്കേണ്ട ഉത്തരവാദിത്വം ഇന്നത്തെ സമൂഹത്തിനുണ്ട്. മുസ്ലീം സ്ത്രീകളുടെ മുന്നേറ്റത്തെ കേവലം പ്രതീകാത്മകമായി കാണാതെ, കേരളീയ ജനാധിപത്യത്തിന്റെ യഥാർത്ഥ വികാസമായി കാണാൻ പൊതുസമൂഹം തയ്യാറാകേണ്ടതുണ്ട്.

-മുബാറക് റാവുത്തർ-

ചരിത്രത്തെ ആയുധമാക്കുന്നവർ സ്വന്തം ഭൂതകാലവും വായിക്കണം!

"8 വയസിന് മുകളിൽ വിവാഹം കഴിക്കാത്ത ഹിന്ദു പെൺകുട്ടിയെ കണ്ടെത്തുക അപൂർവമായിരുന്നു” — ചരിത്രത്തെ ആയുധമാക്കുന്നവർ സ്വന്തം ഭൂതകാലവും വായിക്കണം!


ചരിത്രത്തെ സ്വന്തം രാഷ്ട്രീയ ലാഭങ്ങൾക്കായി തിരഞ്ഞെടുത്ത് വായിക്കുന്നവർക്കും, സ്വന്തം സമൂഹത്തിലെ അനാചാരങ്ങളെ വെള്ളപൂശിക്കൊണ്ട് മറ്റുസമൂഹങ്ങളെ മാത്രം വിരൽചൂണ്ടുന്നവർക്കുമായി ചില ചരിത്രസത്യങ്ങൾ ഓർമ്മിപ്പിക്കേണ്ടതുണ്ട്.

നമ്മുടെ രാജ്യം ഇന്നത്തെ ആധുനിക മൂല്യങ്ങളിലേക്ക് എത്തിയത് വളരെ ദീർഘമായ സാമൂഹിക പോരാട്ടങ്ങളിലൂടെയാണ്. അനേകം മനുഷ്യരുടെ ചോരയും കണ്ണീരും പ്രതിരോധവും ചേർന്നാണ് ഇന്നത്തെ അവകാശങ്ങൾ രൂപപ്പെട്ടത്.

പക്ഷേ ചരിത്രത്തെ വക്രീകരിച്ച് മറ്റുള്ളവരെ മാത്രം കുറ്റപ്പെടുത്താൻ ശ്രമിക്കുന്നവർ ആദ്യം 1885-ലെ ഈ ഔദ്യോഗിക രേഖ വായിക്കണം.

📌 1885-ലെ ഔദ്യോഗിക രേഖ എന്താണ് പറയുന്നത്?

1885 ജനുവരി 29-ന് ഹൈദരാബാദ് അസൈൻഡ് ഡിസ്ട്രിക്ടിലെ വിദ്യാഭ്യാസ ഇൻസ്പെക്ടറായ ബാജാബ രാമചന്ദ്ര പ്രധാൻ സർക്കാർ രേഖയിൽ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്:

«“Ten years ago it was very rare to find a girl above the age of 8 years who was not married.”»

അർത്ഥം — ആ കാലഘട്ടത്തിന് പത്ത് വർഷം മുൻപ് വരെ, 8 വയസിന് മുകളിലുള്ള വിവാഹം കഴിക്കാത്ത പെൺകുട്ടിയെ കണ്ടെത്തുക അപൂർവമായിരുന്നു.

ഇത് ഒരു സാധാരണ അഭിപ്രായമല്ല. അന്നത്തെ സാമൂഹിക-വിദ്യാഭ്യാസ അവസ്ഥ വിലയിരുത്താൻ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥന്റെ ഔദ്യോഗിക നിരീക്ഷണമാണ്.

സവർണ്ണ ഹൈന്ദവ സമൂഹത്തിൽ pre-puberty marriage എത്രത്തോളം സാധാരണവൽക്കരിക്കപ്പെട്ടിരുന്നുവെന്നതിന് ഇത് വ്യക്തമായ രേഖയാണ്.

📌 ഉന്നത ജാതിയിലെ പ്രമുഖരുടെ വിവാഹ യാഥാർത്ഥ്യങ്ങൾ

ചരിത്രത്തിൽ മാതൃകകളായി അവതരിപ്പിക്കപ്പെടുന്ന പല പ്രമുഖരുടെയും വിവാഹ പ്രായം പരിശോധിച്ചാൽ ചിത്രം കൂടുതൽ വ്യക്തമാകും:

• Nanasaheb Peshwa — 40-ആം വയസിൽ 8–9 വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്തു.

• Gopalrao Patvardhan — 35-ആം വയസിൽ 9 വയസുകാരിയെ വിവാഹം ചെയ്തു.

• Mahadji Shinde — 65-ആം വയസിൽ 12 വയസുകാരിയെ വിവാഹം ചെയ്തു.

• Bajirao II — 40-ആം വയസിൽ 8–9 വയസുള്ള പെൺകുട്ടികളെ വിവാഹം ചെയ്തു.

Anandibai Joshi ഒൻപതാം വയസിലാണ് ഇരുപതുകാരനായ Gopalrao Joshiയെ വിവാഹം കഴിച്ചത്.

Jyotirao Phuleക്ക് 13 വയസുള്ളപ്പോഴാണ് 9 വയസുകാരിയായ Savitribai Phuleയെ വിവാഹം കഴിച്ചത്.

ഇന്ന് ഇത് ഞെട്ടിക്കുന്നതായിരിക്കാം. പക്ഷേ അന്നത്തെ സമൂഹത്തിൽ ഇത് സാധാരണവൽക്കരിക്കപ്പെട്ട യാഥാർത്ഥ്യമായിരുന്നു.

📌 മാറ്റം വന്നത് എങ്ങനെ?

ഈ അനാചാരങ്ങൾക്കെതിരെ പോരാടിയത് “പുറത്തുനിന്നുള്ളവർ” അല്ല.

അതേ സമൂഹത്തിനുള്ളിൽ നിന്നുയർന്ന സാമൂഹിക പരിഷ്കർത്താക്കളായിരുന്നു.

Raja Ram Mohan Roy, Ishwar Chandra Vidyasagar, Jyotirao Phule, Savitribai Phule, B. R. Ambedkar തുടങ്ങിയവർ ബാലവിവാഹം, സതി, വിധവ പീഡനം, ജാതി അടിച്ചമർത്തൽ എന്നിവയ്‌ക്കെതിരെ പോരാടി.

അവരുടെ പോരാട്ടങ്ങളുടെ ഫലമായാണ് നിയമപരമായ മാറ്റങ്ങൾ വന്നത്:

• 1860 (IPC): ലൈംഗിക സമ്മത പ്രായം — 10 വയസ്

• 1891 (Age of Consent Act): 12 വയസായി ഉയർത്തി

Bal Gangadhar Tilak ഉൾപ്പെടെയുള്ള യാഥാസ്ഥിതികർ ഇതിനെ ശക്തമായി എതിർത്തിരുന്നു.

• 1929 (ശാരദ ആക്ട്): പെൺകുട്ടികളുടെ വിവാഹ പ്രായം 14 ആക്കി, ആൺകുട്ടികളുടെത് 18 ആക്കി.

പിന്നീട് സ്വതന്ത്ര ഇന്ത്യയിൽ B. R. Ambedkar മുന്നോട്ട് വെച്ച Hindu Code Bill സ്ത്രീ അവകാശങ്ങൾക്ക് വലിയ നിയമ അടിത്തറയായി.

📌 ചരിത്രം നമ്മെ പഠിപ്പിക്കുന്നത്

1. എല്ലാ സമൂഹങ്ങളിലും ഓരോ കാലഘട്ടങ്ങളിലും ഇത്തരം വിവാഹങ്ങൾ നടന്നിട്ടുണ്ട്.
ഒരു സമൂഹത്തെ മാത്രം ചരിത്രപരമായ സംഗതിയിൽ കുറ്റപ്പെടുത്താൻ സാധിക്കില്ല.

2. വിമർശനാതീതമായി ഒന്നുമില്ല.
മതമോ ആചാരമോ സമൂഹമോ കാലാനുസൃത മാറ്റങ്ങൾക്ക് വിധേയമാകണം.

വാൽക്കഷണം:

ചരിത്രത്തെ മറ്റുള്ളവരെ ആക്രമിക്കാനുള്ള ആയുധമാക്കുന്നതിന് മുൻപ് — സ്വന്തം ചരിത്രത്തിന്റെ കറുത്ത ഏടുകളും സത്യസന്ധമായി വായിക്കാൻ തയ്യാറാകണം.

ഭൂതകാല തെറ്റുകളെ തിരുത്തി മുന്നേറുന്ന സമൂഹങ്ങളാണ് യഥാർത്ഥത്തിൽ സംസ്കാരമുള്ളത്.

മറ്റുള്ളവരെ മാത്രം കുറ്റപ്പെടുത്തി സ്വയം വിശുദ്ധരാകാൻ ശ്രമിക്കുന്നവർ ചരിത്രത്തിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ല.

-മുബാറക് റാവുത്തർ-

വിഷനാവുകളെ നിയന്ത്രിക്കണം; നീതി ഉറപ്പാക്കുന്ന ഭരണം ഉണ്ടാകണം!


കേരളത്തിലെ രാഷ്ട്രീയ സംവാദങ്ങൾ ഇന്ന് അപകടകരമായ ഒരു വഴിത്തിരിവിലാണ്. ആശയങ്ങളെയും നയങ്ങളെയും അടിസ്ഥാനമാക്കിയുള്ള വിമർശനങ്ങൾക്ക് പകരം, സമുദായങ്ങളെ മുഴുവനായി സംശയത്തിന്റെ കണ്ണിലൂടെ നോക്കുന്ന വംശീയ-ജാതീയ ഭാഷകൾ സാധാരണവൽക്കരിക്കപ്പെടുകയാണ്. വെള്ളാപ്പള്ളി നടേശന്റെ പുതിയ പ്രസ്താവനയും ഇതേ രാഷ്ട്രീയ പ്രവണതയുടെ ഭാഗമായാണ് കാണേണ്ടത്.


ഈ നാട്ടിൽ ഏറ്റവും ക്രൂരമായ വംശീയ ആക്രമണങ്ങൾക്ക് ഇരയാകുന്ന വിഭാഗം മുസ്ലിം സമൂഹമാണ് എന്നത് നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ്. പേരും വേഷവും ഭക്ഷണശീലങ്ങളും മതാചാരങ്ങളും വരെ ലക്ഷ്യമാക്കി മുസ്ലിംകളെ നിരന്തരം സംശയത്തിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. മോബ് ലിഞ്ചിംഗുകൾ, ബുൾഡോസർ രാഷ്ട്രീയം, സാമ്പത്തിക ബഹിഷ്കരണ ആഹ്വാനങ്ങൾ, വ്യാജ പ്രചാരണങ്ങൾ — ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ല; സംഘടിതമായ വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രകടനങ്ങളാണ്.

അതേസമയം, ഈ രാജ്യത്ത് ഏറ്റവും ക്രൂരമായ ജാതീയ ഹിംസകൾക്ക് ഇരയാകുന്നത് ദളിത്-ആദിവാസി സമൂഹങ്ങളാണ്. ഭൂമി നിഷേധം, വിദ്യാഭ്യാസ വിവേചനം, സാമൂഹിക അപമാനം, സ്ഥാപനാത്മക അവഗണന, കൊലപാതകങ്ങൾ വരെ നീളുന്ന നൂറ്റാണ്ടുകളായുള്ള അധികാര ഘടന ഇന്നും അവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

മുസ്ലിംകൾ, ദളിതർ, ആദിവാസികൾ — ഈ മൂന്ന് വിഭാഗങ്ങളും ഇന്നും സിസ്റ്റത്തിന്റെ ഏറ്റവും കടുത്ത വിവേചനങ്ങൾക്ക് ഇരയാകുന്നവരാണ്. എന്നാൽ ഈ യാഥാർത്ഥ്യങ്ങളെ നേരിടേണ്ട രാഷ്ട്രീയ-സാമൂഹിക നേതാക്കളിൽ ചിലർ ചെയ്യുന്നത് എന്താണ്? പ്രശ്നത്തിന്റെ വേരുകളെ ചോദ്യം ചെയ്യുന്നതിന് പകരം, അതിന്റെ ഇരകളെയാണ് വീണ്ടും ലക്ഷ്യമിടുന്നത്.

സംഘി രാഷ്ട്രീയവും, ക്രിസംഘി ഭാഷയും, വെള്ളാപ്പള്ളിയാദികളുടെ മുസ്ലിം വിരുദ്ധ പ്രസ്താവനകളും ഈ നാടിന്റെ സോഷ്യൽ ഫാബ്രിക്കിന് ഏൽപ്പിച്ച പരിക്ക് ചെറുതല്ല. കേരളം അഭിമാനത്തോടെ പറയുന്ന മതസൗഹൃദവും സഹവർത്തിത്വവും ഇത്തരം വിഷഭാഷകൾ നിരന്തരം തകർക്കുകയാണ്.

ഇവിടെ ഇടതുഭരണകൂടത്തിന്റെ പരാജയവും ചൂണ്ടിക്കാണിക്കണം. വംശീയ-ജാതീയ ആക്രമണങ്ങൾ തടയുന്നതിലും, കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിലും, വിവേചന ഘടനകളെ ചോദ്യം ചെയ്യുന്നതിലും ഭരണകൂടം പലപ്പോഴും പരാജയപ്പെട്ടു. പുരോഗമന വാക്കുകൾ മാത്രം മതിയാവില്ല — അത് ഭരണത്തിൽ പ്രതിഫലിക്കണം.

ഇവിടെയാണ് മുസ്ലിം ലീഗിനെ “അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ അവശിഷ്ടം” എന്ന് വിശേഷിപ്പിക്കുന്ന പ്രസ്താവനയുടെ അപകടം കൂടുതൽ വ്യക്തമാകുന്നത്. അത് ചരിത്രത്തെ ലഘൂകരിക്കുന്ന രാഷ്ട്രീയ പ്രസ്താവന മാത്രമല്ല; ഒരു സമുദായത്തിന്റെ ജനാധിപത്യ രാഷ്ട്രീയ പ്രതിനിധിത്വത്തെ സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള ശ്രമവുമാണ്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ രൂപം കൊണ്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വിഭജന രാഷ്ട്രീയത്തിന്റെ തുടർച്ചയായി അല്ല, ഇന്ത്യൻ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടിയായിട്ടാണ് വളർന്നത്.

ഡോ. ബി.ആർ. അംബേദ്കറെ ഭരണഘടനാ സഭയിലെത്തിക്കുന്നതിൽ ബംഗാളിലെ മുസ്ലിം ലീഗ് അംഗങ്ങളുടെ പിന്തുണ നിർണായകമായിരുന്നു എന്നത് ചരിത്ര രേഖകളിൽ ഉണ്ട്. കേരളത്തിൽ ലീഗിന്റെ വളർച്ച വിദ്യാഭ്യാസ പിന്നാക്കാവസ്ഥ നേരിട്ട മുസ്ലിം സമൂഹത്തിന്റെ രാഷ്ട്രീയ പ്രതിനിധിത്വ ആവശ്യത്തിൽ നിന്നാണ് ഉണ്ടായത്.

ശ്രീനാരായണ ഗുരുവിന്റെ പാരമ്പര്യം അവകാശപ്പെടുന്നവർ ഗുരുവിന്റെ സന്ദേശവും ഓർക്കണം. ആ സന്ദേശം സമൂഹങ്ങളെ തമ്മിൽ ഏറ്റുമുട്ടിക്കാനല്ല — നീതിയോടെയും സമത്വത്തോടെയും ജീവിക്കാൻ പഠിപ്പിക്കുന്നതാണ്.

നാളെ ആരാണ് ഭരിക്കുന്നത് എന്നതിലുപരി, ആ സർക്കാർ മുസ്ലിംകൾക്കും ദളിതർക്കും ആദിവാസികൾക്കും നേരെയുള്ള വംശീയ-ജാതീയ ആക്രമണങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ജനാധിപത്യവാദികൾ വിലയിരുത്തേണ്ട ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും മാനദണ്ഡം.

വികസനത്തിന്റെ കണക്കുകൾ പറയുന്നത് എളുപ്പമാണ്.
പക്ഷേ ചരിത്രം ഓർക്കുക നീതി ഉറപ്പാക്കിയ ഭരണങ്ങളെയാണ്.

അതുകൊണ്ട് പുതിയ ഭരണത്തിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും മുൻഗണന വിഷനാവുകളെ നിയന്ത്രിക്കുന്നതിലാകണം; നീതി ഉറപ്പാക്കുന്ന ഭരണം ഉണ്ടാകണം!

-മുബാറക് റാവുത്തർ

“ഭാര്യ” എന്ന ലേബലിലേക്ക് ചുരുക്കപ്പെടുന്ന രാഷ്ട്രീയം


കെ.എ. തുളസിയെന്ന വ്യക്തിയെ റദ്ദ് ചെയ്യാൻ നോക്കുന്ന സവർണ പാട്രിയാർക്കൽ കമ്മ്യൂണിസ്റ്റ് മനോഭാവം

കേരളത്തിന്റെ പുതിയ പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയായി കെ.എ. തുളസി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, അതോടൊപ്പം കേരളം ചർച്ച ചെയ്യേണ്ടി വരുന്നത് രാഷ്ട്രീയ വിയോജിപ്പുകളുടെ മാന്യതയല്ല; മറിച്ച് ഇവിടുത്തെ പുരോഗമന മണ്ണിൽ ഇപ്പോഴും വേരൂന്നി നിൽക്കുന്ന സവർണ പാട്രിയാർക്കൽ മനോഭാവത്തിന്റെ ദയനീയ മുഖമാണ്. ഒരു സ്ത്രീ രാഷ്ട്രീയ പ്രവർത്തകയുടെ പതിറ്റാണ്ടുകളായുള്ള പൊതുപ്രവർത്തനത്തെയും, കാമ്പസ് കാലം മുതലുള്ള സംഘടനാ ജീവിതത്തെയും, തിരഞ്ഞെടുപ്പ് അനുഭവങ്ങളെയും ഒന്നാകെ മായ്ച്ചുകളഞ്ഞ് അവരെ കേവലം “മറ്റൊരാളുടെ ഭാര്യ” എന്ന ഒറ്റ തിരിച്ചറിയലിലേക്ക് ചുരുക്കാൻ ഇവിടെ ഒരു സംഘടിത സൈബർ കൂട്ടായ്മ തന്നെ രംഗത്തിറങ്ങിയിരിക്കുന്നു.

പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠന്റെ ഭാര്യയായതുകൊണ്ടാണ് തുളസി ടീച്ചർക്ക് മന്ത്രിസ്ഥാനം ലഭിച്ചതെന്ന തരത്തിലുള്ള വിലകുറഞ്ഞ പ്രചാരണങ്ങളാണ് സോഷ്യൽ മീഡിയയിലെ ചില ഇടതുപക്ഷ ഇടങ്ങളിൽ ഇപ്പോൾ ആഘോഷിക്കപ്പെടുന്നത്. ഈ ആരോപണങ്ങളുടെ ഏറ്റവും വലിയ ദുരന്തം, അവ രാഷ്ട്രീയ വിമർശനങ്ങൾക്കപ്പുറം ഒരു സ്ത്രീയുടെ സ്വതന്ത്രമായ രാഷ്ട്രീയ അസ്തിത്വത്തെയും കഠിനാധ്വാനത്തെയും പൂർണ്ണമായി നിഷേധിക്കുന്നു എന്നതാണ്. ഒരു ദലിത് വനിത സ്വന്തം കഴിവിനാൽ രാഷ്ട്രീയത്തിന്റെ ഉന്നത സ്ഥാനങ്ങളിലേക്ക് എത്തുമ്പോൾ അതിനെ അംഗീകരിക്കാൻ മടിക്കുന്ന ഈ മനോഭാവം ജനാധിപത്യ ബോധത്തിന് തീരാക്കളങ്കമാണ്.

ചരിത്ര വസ്തുതകൾ പരിശോധിച്ചാൽ തുളസി ടീച്ചറുടെ രാഷ്ട്രീയം വി.കെ. ശ്രീകണ്ഠനുമായി ബന്ധപ്പെട്ട് തുടങ്ങിയതല്ലെന്ന് വ്യക്തമാണ്. 2004-ലാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. എന്നാൽ അതിന് വർഷങ്ങൾക്ക് മുൻപേ തന്നെ കെ.എ. തുളസി കോൺഗ്രസ് രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്നു. 2000-ൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് വിജയിച്ച അവർ, 2001-ൽ ചേലക്കര മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കും മത്സരിച്ചു. 2004-ൽ ഒറ്റപ്പാലം ലോക്സഭ മണ്ഡലത്തിലും അവർ ജനവിധി തേടി.

ചുരുക്കത്തിൽ, ഒരു ജില്ലാ പഞ്ചായത്ത് അംഗമായും നിയമസഭ-ലോക്സഭ സ്ഥാനാർത്ഥിയായും വ്യക്തമായ രാഷ്ട്രീയ വിലാസം നേടിയ ശേഷമാണ് അവർ വിവാഹിതയാകുന്നത്. അതായത്, “ഒരു നേതാവിന്റെ ഭാര്യ” എന്ന ആനുകൂല്യത്തിൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച വ്യക്തിയല്ല കെ.എ. തുളസി. സ്വന്തം രാഷ്ട്രീയ പ്രവർത്തനത്തിലൂടെയും ജനകീയ അടിത്തറയിലൂടെയും ഉയർന്നുവന്ന നേതാവാണ് അവർ.

നെന്മാറ എൻ.എസ്.എസ് കോളേജിലെ ചരിത്ര അധ്യാപികയും പ്രിൻസിപ്പലുമായിരുന്ന അവർ, വിദ്യാർത്ഥി ജീവിതം മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തോട് ചേർന്നുനിന്ന വ്യക്തിയാണ്. അക്കാദമിക് ലോകത്ത് സജീവമായിരിക്കുമ്പോഴും രാഷ്ട്രീയ പ്രവർത്തനം കൈവിടാതെ മുന്നോട്ട് പോയ അവർ പിന്നീട് സംസ്ഥാന വനിതാ കമ്മീഷൻ അംഗമായും പ്രവർത്തിച്ചു. തുടർന്ന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായും അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി അംഗമായും അവർ ഉയർന്നു.

മൂന്ന് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്സഭയിലേക്കും മത്സരിച്ച ഒരു നേതാവിനെ ഇന്ന് “ശുപാർശ രാഷ്ട്രീയം” എന്ന് വിശേഷിപ്പിക്കുന്നത് ചരിത്രത്തെ ബോധപൂർവ്വം കൊലചെയ്യുന്നതിന് തുല്യമാണ്.

അതിലുമേറെ ശ്രദ്ധിക്കേണ്ടത് — തുളസി ടീച്ചർ വിജയിച്ചത് ഒരു സുരക്ഷിത മണ്ഡലത്തിൽ നിന്നല്ല. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായി കണക്കാക്കപ്പെട്ട കോങ്ങാട് മണ്ഡലത്തിലാണ് അവർ വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്ന, മത്സരിക്കാൻ പോലും പല പ്രമുഖരും മടിച്ച മണ്ഡലത്തിലാണ് പാർട്ടി തുളസി ടീച്ചറെ രംഗത്തിറക്കിയത്. അവിടെ അവർ നേടിയ വിജയം കുടുംബ രാഷ്ട്രീയത്തിന്റെ നേട്ടമല്ല; വ്യക്തിപരമായ രാഷ്ട്രീയ വിശ്വാസ്യതയുടെയും ജനങ്ങൾ അവരുടെ പൊതുപ്രവർത്തനത്തിന് നൽകിയ അംഗീകാരത്തിന്റെയും ഫലമാണ്.

കേരളത്തിലെ ഏറ്റവും കൂടുതൽ പട്ടികജാതി വിഭാഗക്കാർ താമസിക്കുന്ന ജില്ലകളിലൊന്നായ പാലക്കാടിനെ പ്രതിനിധീകരിക്കുന്ന, അക്കാദമിക് പശ്ചാത്തലവും പൊതുപ്രവർത്തന പരിചയവും ഒരുപോലെയുള്ള ഒരു നേതാവിനെ പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയാക്കുമ്പോൾ അതിനെ “ഭാര്യാ പരിഗണന” എന്ന് ഒതുക്കുന്നത് ജനാധിപത്യ വിധിയെയും കോങ്ങാട്ടിലെ വോട്ടർമാരെയും ഒരുപോലെ അപമാനിക്കുന്നതാണ്.

ഇവിടെ കൂടുതൽ ഗൗരവമുള്ള ഒരു രാഷ്ട്രീയ ചോദ്യം അവശേഷിക്കുന്നുണ്ട്. സ്വയം പുരോഗമന രാഷ്ട്രീയത്തിന്റെ കുത്തകാവകാശികളായി അവതരിപ്പിക്കുന്ന മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചില സൈബർ ഇടങ്ങളിൽ ആവർത്തിച്ച് കാണുന്നത് എന്തുകൊണ്ടാണ് ഇത്തരം സവർണ പാട്രിയാർക്കൽ ഭാഷ? ഒരു ദലിത് വിഭാഗത്തെ പ്രതിനിധീകരിക്കുന്ന വനിതാ നേതാവിന്റെ രാഷ്ട്രീയ യാത്രയെ സ്വതന്ത്രമായി അംഗീകരിക്കാൻ പോലും തയ്യാറാകാത്ത മനോഭാവം എന്താണ് സൂചിപ്പിക്കുന്നത്?

സ്ത്രീയെ സ്വതന്ത്ര രാഷ്ട്രീയ വ്യക്തിത്വമായി കാണാൻ കഴിയാത്തതും, ദലിത് പ്രതിനിധാനങ്ങളെ സംശയത്തോടെ നോക്കിക്കാണുന്നതുമായ ഈ കപട പുരോഗമന സാമൂഹിക ബോധം ഇടതുപക്ഷത്തിനുള്ളിൽ വളരുമ്പോൾ, അതിന്റെ രാഷ്ട്രീയ നേട്ടം കൊയ്യുന്നത് പലപ്പോഴും ഭാരതീയ ജനതാ പാർട്ടിയും രാഷ്‌ട്രീയ സ്വയംസേവക സംഘവും ഉയർത്തുന്ന ദലിത്-മുസ്ലിം വിരുദ്ധ ധ്രുവീകരണ രാഷ്ട്രീയമാണ്. ബ്രാഹ്മണിക്കൽ സാമൂഹിക അധികാര ഘടനകളെ ചോദ്യം ചെയ്യേണ്ട ഇടങ്ങളിൽ തന്നെ അതിന്റെ ഭാഷ ആവർത്തിക്കപ്പെടുമ്പോൾ, അത് പുരോഗമന രാഷ്ട്രീയത്തിന്റെ പ്രതിസന്ധി മാത്രമല്ല — സംഘപരിവാർ രാഷ്ട്രീയത്തിന് സാമൂഹിക സ്വീകാര്യത സൃഷ്ടിക്കുന്ന അപകടകരമായ പ്രവണത കൂടിയാണ്.

എതിരാളികളെ നേരിടാൻ ചരിത്രത്തെ വളച്ചൊടിക്കേണ്ട ആവശ്യമില്ല. ഒരു സ്ത്രീയുടെ രാഷ്ട്രീയ ചരിത്രത്തെ മുഴുവൻ മായ്ച്ച് അവരെ കേവലം *“ഭാര്യ”*യാക്കി ചുരുക്കുന്ന രാഷ്ട്രീയം പുരോഗമനമല്ല. അത് പാട്രിയാർക്കിയുടെ ഏറ്റവും പഴയ ജീർണ്ണിച്ച ഭാഷയുടെ പുതിയ ഡിജിറ്റൽ പതിപ്പ് മാത്രമാണ്.

ജനാധിപത്യ കേരളം അതിനെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

- Mubarak Ravuthar

ബീമാപ്പള്ളി വെടിവെപ്പ്: കേരളത്തിന്റെ മനസ്സാക്ഷിയെ ചുട്ടുകരിച്ച ഭരണകൂട ഭീകരതയ്ക്ക് 17 വർഷം



2009 മെയ് 17.
കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിൽ ഒരിക്കലും മായാത്ത രക്തക്കറയായി രേഖപ്പെടുത്തിയ ദിനം.


‘പാവങ്ങളുടെ പാർട്ടി’, ‘തൊഴിലാളികളുടെ പാർട്ടി’, ‘ന്യൂനപക്ഷ സംരക്ഷകർ’ എന്ന് സ്വയം വിശേഷിപ്പിച്ച കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തിലിരിക്കെ, നിരായുധരായ തീരദേശ ജനതയ്ക്ക് നേരെ പോലീസ് വെടിയുതിർന്ന ക്രൂരതയ്ക്ക് ഇന്ന് 17 വർഷങ്ങൾ തികയുന്നു.

ആറ് മനുഷ്യജീവനുകൾ.
നിരവധി പരിക്കേറ്റവർ.
നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതത്തിൽ ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ.

ബീമാപ്പള്ളി വെടിവെപ്പ് ഒരു “നിയമ-സമാധാന പ്രശ്നം” മാത്രമായിരുന്നില്ല. അത് അധികാരത്തിന്റെ അഹങ്കാരവും കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റ് ഹിംസയും എത്ര ഭീകരമാകാമെന്ന് കേരളം കണ്ട ദിനമായിരുന്നു.

പോലീസിൽ നിരന്തരം പരാതി നൽകിയിട്ടും നടപടിയെടുക്കാതെ നിന്ന ഭരണകൂടം, ജനങ്ങളുടെ പ്രതിഷേധത്തിന് മറുപടിയായി തെരഞ്ഞെടുത്തത് സംഭാഷണമല്ല — തോക്കായിരുന്നു.

ലാത്തിച്ചാർജില്ല.
കണ്ണീർവാതകമില്ല.
മുന്നറിയിപ്പില്ല.
നേരെ നെഞ്ചിലേക്കുള്ള വെടിയായിരുന്നു.

സെയ്താലി (24), അഹമ്മദലി (45), അബ്ദുൽ ഹമീദ് (27), ബാദുഷ (34), അബ്ദുൽ ഗനി (55), ഫിറോസ് (16) —
ഈ പേരുകൾ ചരിത്രത്തിലെ കണക്കുകൾ അല്ല. ഭരണകൂടത്തിന്റെ വെടിയേറ്റ് വീണ മനുഷ്യജീവിതങ്ങളാണ്.

ഇതിലും ഭീകരമായത്, പിന്നീട് നടന്ന രാഷ്ട്രീയ ന്യായീകരണങ്ങളായിരുന്നു.

സംഭവത്തെ “വർഗീയ സംഘർഷം” ആയി ചിത്രീകരിച്ച് പോലീസിന്റെ നടപടിയെ ന്യായീകരിക്കാൻ ശ്രമിച്ചു. യഥാർത്ഥ ചോദ്യങ്ങളെ മറച്ച്, ഇരകളെ തന്നെ സംശയത്തിന്റെ നിഴലിൽ നിർത്താൻ ശ്രമിച്ച രാഷ്ട്രീയ-മാധ്യമ സമീപനങ്ങൾ കേരളം കണ്ടു.

എന്നാൽ സത്യം മറയില്ല:

ബീമാപ്പള്ളി ഒരു കലാപമല്ലായിരുന്നു.
അത് കമ്മ്യൂണിസ്റ്റ് സർക്കാറിന്റെ ഹിംസയുടെ തുറന്ന പ്രകടനമായിരുന്നു.

പാർശ്വവൽക്കരിക്കപ്പെട്ട തീരദേശ മുസ്ലിം സമൂഹത്തോട് ഭരണകൂടം എത്ര എളുപ്പത്തിൽ ക്രൂരമാകുന്നുവെന്നതിന്റെ ഉദാഹരണമായി ബീമാപ്പള്ളി ഇന്നും നിലകൊള്ളുന്നു.

17 വർഷങ്ങൾ കഴിഞ്ഞിട്ടും ചില ചോദ്യങ്ങൾ ഇന്നും ജീവിച്ചിരിക്കുന്നു:

• എന്തുകൊണ്ട് വെടിവെപ്പിന് ഉത്തരവിട്ടവർ ശിക്ഷിക്കപ്പെട്ടില്ല?
• എന്തുകൊണ്ട് ഇരകൾക്ക് പൂർണ്ണ നീതി ലഭിച്ചില്ല?
• എന്തുകൊണ്ട് രാഷ്ട്രീയ കേരളം ഇന്നും ഈ രക്തക്കറയെക്കുറിച്ച് മൗനം പാലിക്കുന്നു?
• പ്രതിഷേധിക്കുന്ന പാവപ്പെട്ട ജനങ്ങളോട് മറുപടി വെടിവെക്കലാണോ?

ചരിത്രം മറക്കില്ല.
ബീമാപ്പള്ളി മറക്കില്ല.
നീതിക്കായുള്ള ഓർമ്മകൾ മായുകയും ഇല്ല.

വെടിയേറ്റ് വീണ സഹോദരങ്ങളുടെ സ്മരണകൾ ജ്വലിച്ച് നിൽക്കട്ടെ.....
ഭരണകൂട ഭീകരതകൾക്കെതിരായ സമരം തുടരും......

— Mubarak Ravuthar