ഭരണകൂടത്തിന്റെ കാൽക്കൽ നീതിപീഠത്തെ അടിയറവ് വെച്ച ചരിത്രമുള്ള ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖറിനെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്താൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തിരിക്കുന്നു. അധികാരികളെ പ്രീണിപ്പിക്കുന്നവർക്ക് പദവികൾ വെള്ളിത്താലത്തിൽ വെച്ചുനീട്ടുന്ന ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ജീർണ്ണതയാണ് ഈ ശുപാർശയിലൂടെ ഒരിക്കൽക്കൂടി അനാവൃതമാകുന്നത്.
ഭരണകൂട ദാസ്യത്തിന്റെ തെളിവുകളായി അദ്ദേഹത്തിന്റെ സേവനകാലത്തെ ചില പ്രമുഖ വിധികൾ ഇതാ:
❗മാലേഗാവ് സ്ഫോടനക്കേസ്: 2006-ലെ മാലേഗാവ് സ്ഫോടനക്കേസിൽ അവശേഷിച്ചിരുന്ന അവസാന നാല് പ്രതികൾക്കെതിരെയുള്ള കുറ്റപത്രങ്ങൾ പോലും റദ്ദാക്കി അവരെ വെള്ളപൂശി പുറത്തുവിട്ടു.
❗ആർ.എസ്.എസ് മേധാവിക്ക് പരവതാനി: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന് പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഇസഡ് പ്ലസ് (Z+) സുരക്ഷ നൽകുന്നതിനെ ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജി തള്ളിക്കളഞ്ഞു.
❗അദാനിക്ക് സംരക്ഷണ കവചം: കോർപ്പറേറ്റ് ഭീമനായ അദാനി ഗ്രീൻ എനർജിയും കൂട്ടാളികളും ഉൾപ്പെട്ട അന്താരാഷ്ട്ര കൈക്കൂലി ആരോപണങ്ങളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിക്ക് മേൽ കണ്ണടച്ച് തള്ളി.
❗സൊഹ്റാബുദ്ദീൻ കേസ്: സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 22 പേരെയും വെറുതെവിട്ട വിചാരണക്കോടതി നടപടി ഒരു ഉളുപ്പുമില്ലാതെ ശരിവെച്ചു.
ഭരണകൂടത്തോടുള്ള നീതിന്യായ വ്യവസ്ഥയുടെ പരസ്യമായ വിധേയത്വവും, അതിന് പകരമായി ജഡ്ജിമാർക്ക് ലഭിക്കുന്ന പദവികയറ്റവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് രാജ്യത്ത് അമ്പരപ്പിക്കുന്ന വേഗതയിലാണ് മുന്നോട്ട് പോകുന്നത്.
ജസ്റ്റിസ് ചന്ദ്രശേഖർ ഇനി കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക നിയമന ഉത്തരവിനായി കാത്തിരിക്കുകയാണ്. ഇയാൾ വിരമിച്ചാൽ ബി.ജെ.പി സർക്കാർ ഇയാളെ രാജ്യസഭാ എംപിയോ, മന്ത്രിയോ, അതുമല്ലെങ്കിൽ ഏതെങ്കിലും സംസ്ഥാനത്തെ ഗവർണറോ ആക്കി ആദരിക്കുമെന്ന കാര്യത്തിൽ ആർക്കാണ് തർക്കമുള്ളത്?
ഇന്ത്യൻ ജുഡീഷ്യൽ സിസ്റ്റം ഇന്ന് അതിന്റെ വിശ്വാസ്യത പൂർണ്ണമായും തകർന്ന് തരിപ്പണമായിരിക്കുകയാണ്. നീതിപീഠങ്ങൾ ഭരണാധികാരികളുടെ ചട്ടുകമായി മാറുമ്പോൾ ജനങ്ങൾ തെരുവിലിറങ്ങുമെന്നത് ചരിത്രമാണ്. നേപ്പാളിലും ബംഗ്ലാദേശിലും നടന്ന ജനകീയ പ്രക്ഷോഭങ്ങളിൽ പ്രകോപിതരായ ജനക്കൂട്ടത്തിൽ നിന്നും ആദ്യം അടി വാങ്ങിക്കൂട്ടിയത് അവിടുത്തെ വിടുപണി ചെയ്ത ജഡ്ജിമാരായിരുന്നു എന്ന യാഥാർത്ഥ്യം ഇന്ത്യൻ ഭരണാധികാരികളും ജുഡീഷ്യറിയും മറക്കാതിരിക്കുന്നത് നന്നായിരിക്കും!
- മുബാറക് റാവുത്തർ
No comments:
Post a Comment