Wednesday, May 20, 2026

“ഭാര്യ” എന്ന ലേബലിലേക്ക് ചുരുക്കപ്പെടുന്ന രാഷ്ട്രീയം


കെ.എ. തുളസിയെന്ന വ്യക്തിയെ റദ്ദ് ചെയ്യാൻ നോക്കുന്ന സവർണ പാട്രിയാർക്കൽ കമ്മ്യൂണിസ്റ്റ് മനോഭാവം

കേരളത്തിന്റെ പുതിയ പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയായി കെ.എ. തുളസി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, അതോടൊപ്പം കേരളം ചർച്ച ചെയ്യേണ്ടി വരുന്നത് രാഷ്ട്രീയ വിയോജിപ്പുകളുടെ മാന്യതയല്ല; മറിച്ച് ഇവിടുത്തെ പുരോഗമന മണ്ണിൽ ഇപ്പോഴും വേരൂന്നി നിൽക്കുന്ന സവർണ പാട്രിയാർക്കൽ മനോഭാവത്തിന്റെ ദയനീയ മുഖമാണ്. ഒരു സ്ത്രീ രാഷ്ട്രീയ പ്രവർത്തകയുടെ പതിറ്റാണ്ടുകളായുള്ള പൊതുപ്രവർത്തനത്തെയും, കാമ്പസ് കാലം മുതലുള്ള സംഘടനാ ജീവിതത്തെയും, തിരഞ്ഞെടുപ്പ് അനുഭവങ്ങളെയും ഒന്നാകെ മായ്ച്ചുകളഞ്ഞ് അവരെ കേവലം “മറ്റൊരാളുടെ ഭാര്യ” എന്ന ഒറ്റ തിരിച്ചറിയലിലേക്ക് ചുരുക്കാൻ ഇവിടെ ഒരു സംഘടിത സൈബർ കൂട്ടായ്മ തന്നെ രംഗത്തിറങ്ങിയിരിക്കുന്നു.

പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠന്റെ ഭാര്യയായതുകൊണ്ടാണ് തുളസി ടീച്ചർക്ക് മന്ത്രിസ്ഥാനം ലഭിച്ചതെന്ന തരത്തിലുള്ള വിലകുറഞ്ഞ പ്രചാരണങ്ങളാണ് സോഷ്യൽ മീഡിയയിലെ ചില ഇടതുപക്ഷ ഇടങ്ങളിൽ ഇപ്പോൾ ആഘോഷിക്കപ്പെടുന്നത്. ഈ ആരോപണങ്ങളുടെ ഏറ്റവും വലിയ ദുരന്തം, അവ രാഷ്ട്രീയ വിമർശനങ്ങൾക്കപ്പുറം ഒരു സ്ത്രീയുടെ സ്വതന്ത്രമായ രാഷ്ട്രീയ അസ്തിത്വത്തെയും കഠിനാധ്വാനത്തെയും പൂർണ്ണമായി നിഷേധിക്കുന്നു എന്നതാണ്. ഒരു ദലിത് വനിത സ്വന്തം കഴിവിനാൽ രാഷ്ട്രീയത്തിന്റെ ഉന്നത സ്ഥാനങ്ങളിലേക്ക് എത്തുമ്പോൾ അതിനെ അംഗീകരിക്കാൻ മടിക്കുന്ന ഈ മനോഭാവം ജനാധിപത്യ ബോധത്തിന് തീരാക്കളങ്കമാണ്.

ചരിത്ര വസ്തുതകൾ പരിശോധിച്ചാൽ തുളസി ടീച്ചറുടെ രാഷ്ട്രീയം വി.കെ. ശ്രീകണ്ഠനുമായി ബന്ധപ്പെട്ട് തുടങ്ങിയതല്ലെന്ന് വ്യക്തമാണ്. 2004-ലാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. എന്നാൽ അതിന് വർഷങ്ങൾക്ക് മുൻപേ തന്നെ കെ.എ. തുളസി കോൺഗ്രസ് രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്നു. 2000-ൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് വിജയിച്ച അവർ, 2001-ൽ ചേലക്കര മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കും മത്സരിച്ചു. 2004-ൽ ഒറ്റപ്പാലം ലോക്സഭ മണ്ഡലത്തിലും അവർ ജനവിധി തേടി.

ചുരുക്കത്തിൽ, ഒരു ജില്ലാ പഞ്ചായത്ത് അംഗമായും നിയമസഭ-ലോക്സഭ സ്ഥാനാർത്ഥിയായും വ്യക്തമായ രാഷ്ട്രീയ വിലാസം നേടിയ ശേഷമാണ് അവർ വിവാഹിതയാകുന്നത്. അതായത്, “ഒരു നേതാവിന്റെ ഭാര്യ” എന്ന ആനുകൂല്യത്തിൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച വ്യക്തിയല്ല കെ.എ. തുളസി. സ്വന്തം രാഷ്ട്രീയ പ്രവർത്തനത്തിലൂടെയും ജനകീയ അടിത്തറയിലൂടെയും ഉയർന്നുവന്ന നേതാവാണ് അവർ.

നെന്മാറ എൻ.എസ്.എസ് കോളേജിലെ ചരിത്ര അധ്യാപികയും പ്രിൻസിപ്പലുമായിരുന്ന അവർ, വിദ്യാർത്ഥി ജീവിതം മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തോട് ചേർന്നുനിന്ന വ്യക്തിയാണ്. അക്കാദമിക് ലോകത്ത് സജീവമായിരിക്കുമ്പോഴും രാഷ്ട്രീയ പ്രവർത്തനം കൈവിടാതെ മുന്നോട്ട് പോയ അവർ പിന്നീട് സംസ്ഥാന വനിതാ കമ്മീഷൻ അംഗമായും പ്രവർത്തിച്ചു. തുടർന്ന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായും അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി അംഗമായും അവർ ഉയർന്നു.

മൂന്ന് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്സഭയിലേക്കും മത്സരിച്ച ഒരു നേതാവിനെ ഇന്ന് “ശുപാർശ രാഷ്ട്രീയം” എന്ന് വിശേഷിപ്പിക്കുന്നത് ചരിത്രത്തെ ബോധപൂർവ്വം കൊലചെയ്യുന്നതിന് തുല്യമാണ്.

അതിലുമേറെ ശ്രദ്ധിക്കേണ്ടത് — തുളസി ടീച്ചർ വിജയിച്ചത് ഒരു സുരക്ഷിത മണ്ഡലത്തിൽ നിന്നല്ല. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായി കണക്കാക്കപ്പെട്ട കോങ്ങാട് മണ്ഡലത്തിലാണ് അവർ വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്ന, മത്സരിക്കാൻ പോലും പല പ്രമുഖരും മടിച്ച മണ്ഡലത്തിലാണ് പാർട്ടി തുളസി ടീച്ചറെ രംഗത്തിറക്കിയത്. അവിടെ അവർ നേടിയ വിജയം കുടുംബ രാഷ്ട്രീയത്തിന്റെ നേട്ടമല്ല; വ്യക്തിപരമായ രാഷ്ട്രീയ വിശ്വാസ്യതയുടെയും ജനങ്ങൾ അവരുടെ പൊതുപ്രവർത്തനത്തിന് നൽകിയ അംഗീകാരത്തിന്റെയും ഫലമാണ്.

കേരളത്തിലെ ഏറ്റവും കൂടുതൽ പട്ടികജാതി വിഭാഗക്കാർ താമസിക്കുന്ന ജില്ലകളിലൊന്നായ പാലക്കാടിനെ പ്രതിനിധീകരിക്കുന്ന, അക്കാദമിക് പശ്ചാത്തലവും പൊതുപ്രവർത്തന പരിചയവും ഒരുപോലെയുള്ള ഒരു നേതാവിനെ പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയാക്കുമ്പോൾ അതിനെ “ഭാര്യാ പരിഗണന” എന്ന് ഒതുക്കുന്നത് ജനാധിപത്യ വിധിയെയും കോങ്ങാട്ടിലെ വോട്ടർമാരെയും ഒരുപോലെ അപമാനിക്കുന്നതാണ്.

ഇവിടെ കൂടുതൽ ഗൗരവമുള്ള ഒരു രാഷ്ട്രീയ ചോദ്യം അവശേഷിക്കുന്നുണ്ട്. സ്വയം പുരോഗമന രാഷ്ട്രീയത്തിന്റെ കുത്തകാവകാശികളായി അവതരിപ്പിക്കുന്ന മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചില സൈബർ ഇടങ്ങളിൽ ആവർത്തിച്ച് കാണുന്നത് എന്തുകൊണ്ടാണ് ഇത്തരം സവർണ പാട്രിയാർക്കൽ ഭാഷ? ഒരു ദലിത് വിഭാഗത്തെ പ്രതിനിധീകരിക്കുന്ന വനിതാ നേതാവിന്റെ രാഷ്ട്രീയ യാത്രയെ സ്വതന്ത്രമായി അംഗീകരിക്കാൻ പോലും തയ്യാറാകാത്ത മനോഭാവം എന്താണ് സൂചിപ്പിക്കുന്നത്?

സ്ത്രീയെ സ്വതന്ത്ര രാഷ്ട്രീയ വ്യക്തിത്വമായി കാണാൻ കഴിയാത്തതും, ദലിത് പ്രതിനിധാനങ്ങളെ സംശയത്തോടെ നോക്കിക്കാണുന്നതുമായ ഈ കപട പുരോഗമന സാമൂഹിക ബോധം ഇടതുപക്ഷത്തിനുള്ളിൽ വളരുമ്പോൾ, അതിന്റെ രാഷ്ട്രീയ നേട്ടം കൊയ്യുന്നത് പലപ്പോഴും ഭാരതീയ ജനതാ പാർട്ടിയും രാഷ്‌ട്രീയ സ്വയംസേവക സംഘവും ഉയർത്തുന്ന ദലിത്-മുസ്ലിം വിരുദ്ധ ധ്രുവീകരണ രാഷ്ട്രീയമാണ്. ബ്രാഹ്മണിക്കൽ സാമൂഹിക അധികാര ഘടനകളെ ചോദ്യം ചെയ്യേണ്ട ഇടങ്ങളിൽ തന്നെ അതിന്റെ ഭാഷ ആവർത്തിക്കപ്പെടുമ്പോൾ, അത് പുരോഗമന രാഷ്ട്രീയത്തിന്റെ പ്രതിസന്ധി മാത്രമല്ല — സംഘപരിവാർ രാഷ്ട്രീയത്തിന് സാമൂഹിക സ്വീകാര്യത സൃഷ്ടിക്കുന്ന അപകടകരമായ പ്രവണത കൂടിയാണ്.

എതിരാളികളെ നേരിടാൻ ചരിത്രത്തെ വളച്ചൊടിക്കേണ്ട ആവശ്യമില്ല. ഒരു സ്ത്രീയുടെ രാഷ്ട്രീയ ചരിത്രത്തെ മുഴുവൻ മായ്ച്ച് അവരെ കേവലം *“ഭാര്യ”*യാക്കി ചുരുക്കുന്ന രാഷ്ട്രീയം പുരോഗമനമല്ല. അത് പാട്രിയാർക്കിയുടെ ഏറ്റവും പഴയ ജീർണ്ണിച്ച ഭാഷയുടെ പുതിയ ഡിജിറ്റൽ പതിപ്പ് മാത്രമാണ്.

ജനാധിപത്യ കേരളം അതിനെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

- Mubarak Ravuthar

No comments:

Post a Comment