കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരം പതിറ്റാണ്ടുകളായി സ്വയം വിശേഷിപ്പിച്ചിരുന്നത് “പുരോഗമന”, “മതേതര”, “ഫാസിസ്റ്റ് വിരുദ്ധ” എന്ന വിശേഷണങ്ങളിലൂടെയാണ്. എന്നാൽ, തെരുവിലെ യാഥാർത്ഥ്യ രാഷ്ട്രീയം പരിശോധിക്കുമ്പോൾ ഈ അവകാശവാദങ്ങളുടെ മിനുക്കുപണിക്ക് അടിയിൽ മറഞ്ഞുകിടക്കുന്ന ഗുരുതരമായ വൈരുദ്ധ്യങ്ങൾ ഒന്നൊന്നായി പുറത്തുവരുന്നുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കെ കെ രാഗേഷ് നടത്തിയ പരാമർശത്തെ ചുറ്റിപ്പറ്റി ഉയർന്ന ചർച്ചകൾ.
ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ കഴിയുന്ന ആളുകൾ സി.പി.എമ്മിലാണെന്ന് ഒരു ജില്ലാ സെക്രട്ടറി തന്നെ തുറന്ന് സമ്മതിക്കേണ്ടി വരുന്നത്, ഒരു സാധാരണ രാഷ്ട്രീയ പ്രസ്താവനയല്ല. അത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറയിൽ പതിറ്റാണ്ടുകളായി വളർന്നുകൊണ്ടിരിക്കുന്ന ആശയപരമായ പൊള്ളുകളുടെ തുറന്ന വെളിപ്പെടുത്തലാണ്.
സി.പി.എം എക്കാലത്തും ഉയർത്തിപ്പിടിച്ചത് “വർഗ രാഷ്ട്രീയം”, “മതനിരപേക്ഷത”, “ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം” തുടങ്ങിയ വലിയ മുദ്രാവാക്യങ്ങളായിരുന്നു. എന്നാൽ പ്രായോഗിക രാഷ്ട്രീയത്തിൽ പാർട്ടി പ്രവർത്തിക്കുന്ന സാമൂഹിക മനോഭാവം പരിശോധിക്കുമ്പോൾ, അതിന്റെ അടിത്തറ ഒരു ഹിന്ദു ഭൂരിപക്ഷ സാമൂഹിക ബോധത്തിന്റെ പരിധിക്കുള്ളിൽ നിന്നു പ്രവർത്തിക്കുന്നതാണെന്ന ബോധ്യം ഇന്ന് കൂടുതൽ ശക്തമാകുകയാണ്.
സംഘപരിവാർ ആശയങ്ങൾ ഏറ്റവും എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുന്ന രാഷ്ട്രീയ മണ്ണ് സി.പി.എം അണികൾക്കിടയിലാണെന്ന് അവരുടെ സ്വന്തം നേതാക്കൾ തന്നെ ആശങ്കപ്പെടുമ്പോൾ, അത് വെറും സംഘടനാപരമായ പ്രശ്നമല്ല. അത് പാർട്ടി ഇത്രയും കാലം നൽകിയ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ പരാജയ പ്രഖ്യാപനമാണ്. ഒരു വശത്ത് ഫാസിസത്തിനെതിരെ മുദ്രാവാക്യം മുഴക്കുകയും, മറുവശത്ത് സ്വന്തം അണികളിൽ വലിയൊരു വിഭാഗം അതേ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഭാഷയിലേക്ക് വഴുതിപ്പോകാൻ തയ്യാറായ മനോഭാവം പുലർത്തുകയും ചെയ്യുന്നത്, സി.പി.എമ്മിന്റെ ആശയപരമായ ശൂന്യതയെ തുറന്നുകാട്ടുന്നതാണ്.
കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ വിരോധാഭാസം ഇതിലാണ് — സംഘപരിവാറിനെ പ്രതിരോധിക്കുമെന്ന് അവകാശപ്പെടുന്ന പ്രസ്ഥാനം തന്നെ, സാമൂഹികമായി അതേ രാഷ്ട്രീയത്തിന്റെ വികാരഭൂമിയിൽ നിന്നാണ് പലപ്പോഴും പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ, ബി.ജെ.പിയിലേക്ക് ചേക്കേറുന്ന മുൻ സി.പി.എം പ്രവർത്തകരുടെ നിര സ്ഥിരമായി വളരുന്നത് യാദൃശ്ചികമല്ല. ആശയപരമായ ദൂരമില്ലാത്തിടത്ത് രാഷ്ട്രീയ കുടിയേറ്റം എളുപ്പമാകുന്നത് സ്വാഭാവികമാണ്.
ഈ യാഥാർത്ഥ്യത്തിന്റെ ഏറ്റവും വലിയ ഇരകൾ ന്യൂനപക്ഷങ്ങളാണ്. പ്രത്യേകിച്ച് മുസ്ലിം നാമധാരികളായ പ്രവർത്തകരും അനുഭാവികളും. തങ്ങളെ ആത്മാർത്ഥമായി ഉൾക്കൊള്ളാൻ പോലും മടിക്കുന്ന ഒരു രാഷ്ട്രീയ ഘടനയെയാണ് അവർ ഇന്നും “മതേതരത്വത്തിന്റെ അവസാന പ്രതീക്ഷ” എന്ന ഭയരാഷ്ട്രീയത്തിന്റെ പേരിൽ പ്രതിരോധിക്കുന്നത്.
അവർക്കു ലഭിക്കുന്നത് യഥാർത്ഥ പങ്കാളിത്തമോ ആശയപരമായ ബഹുമാനമോ അല്ല; മറിച്ച്, തെരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിക്കപ്പെടുന്ന ഒരു “സെക്യുലർ മുഖംമൂടി” എന്ന സ്ഥാനം മാത്രമാണ്. പാർട്ടിയുടെ അധികാര ഘടനകളിലും സാംസ്കാരിക നേതൃത്വത്തിലും ആശയ നിർണ്ണയ കേന്ദ്രങ്ങളിലും ന്യൂനപക്ഷങ്ങളുടെ സാന്നിധ്യം എത്രമാത്രമുണ്ടെന്ന് പരിശോധിച്ചാൽ ഈ യാഥാർത്ഥ്യം വ്യക്തമായി കാണാം.
ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ യഥാർത്ഥ സ്വഭാവം നിർണ്ണയിക്കപ്പെടുന്നത് അതിന്റെ പ്രമേയങ്ങളിലൂടെയോ സിദ്ധാന്ത പുസ്തകങ്ങളിലൂടെയോ അല്ല; മറിച്ച് അതിന്റെ സാമൂഹിക പെരുമാറ്റത്തിലൂടെയും അണികളുടെ മനോഭാവത്തിലൂടെയും തന്നെയാണ്. ആ പരിശോധനയിൽ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
സംഘപരിവാർ ഭീഷണിയെ സ്ഥിരമായി ഉയർത്തിക്കാട്ടി ന്യൂനപക്ഷങ്ങളിൽ ഭയം സൃഷ്ടിക്കുകയും, അതേ ഭയത്തെ തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന രാഷ്ട്രീയ തന്ത്രം കേരളത്തിൽ വളരെക്കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. “ഞങ്ങളെ അല്ലാതെ മറ്റാരും നിങ്ങളെ രക്ഷിക്കില്ല” എന്ന സന്ദേശം ആവർത്തിച്ചുകൊണ്ട് ന്യൂനപക്ഷങ്ങളെ രാഷ്ട്രീയമായി തടവിലാക്കാൻ ശ്രമിക്കുന്ന സംരക്ഷണ അമ്മാവൻ സമീപനം, യഥാർത്ഥ മതേതര രാഷ്ട്രീയമല്ല; അത് ഭയത്തെ ആധാരമാക്കിയ നിയന്ത്രണ രാഷ്ട്രീയമാണ്.
ഇതിന്റെ മറ്റൊരു ഭീഷണികരമായ വശം, ബി.ജെ.പി വളർച്ച തടയാൻ സി.പി.എം പലപ്പോഴും “മൃദു ഹിന്ദുത്വ” നിലപാടുകളിലേക്ക് വഴുതിപ്പോകുന്നു എന്നതാണ്. ഭൂരിപക്ഷ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാനുള്ള ഈ രാഷ്ട്രീയ കണക്കുകൂട്ടൽ, ന്യൂനപക്ഷങ്ങളെ കൂടുതൽ അനാഥരാക്കുകയാണ് ചെയ്യുന്നത്. ഒരു വശത്ത് സംഘപരിവാറിനെ വിമർശിക്കുകയും, മറുവശത്ത് അതേ രാഷ്ട്രീയത്തിന്റെ സാമൂഹിക വികാരങ്ങളെ സുഖിപ്പിക്കുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പ് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നു.
ഇന്ന് ഉയരുന്ന അടിസ്ഥാന ചോദ്യം ഇതാണ് — സംഘപരിവാർ ആശയങ്ങളിൽ നിന്ന് സ്വന്തം അണികളെ പോലും വിമുക്തരാക്കാൻ കഴിയാത്ത ഒരു പ്രസ്ഥാനത്തിന്, ഫാസിസത്തിനെതിരെ യഥാർത്ഥ പോരാട്ടം നയിക്കാൻ എങ്ങനെ കഴിയും?
മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി നേരിടുന്ന പ്രതിസന്ധി വെറും സംഘടനാപരമോ തെരഞ്ഞെടുപ്പ് സംബന്ധമായതോ അല്ല. അത് ആഴത്തിലുള്ള പ്രത്യയശാസ്ത്ര തകർച്ചയാണ്. മുദ്രാവാക്യങ്ങളിലൂടെ മറച്ചുവെക്കാൻ കഴിയാത്ത ഒരു രാഷ്ട്രീയ ശൂന്യത.
അതുകൊണ്ട് തന്നെ, ഇന്നും അന്ധമായ രാഷ്ട്രീയ വിശ്വാസത്തിൽ ആ പാർട്ടിയെ പ്രതിരോധിക്കുന്ന ന്യൂനപക്ഷങ്ങൾ ഒരു അടിസ്ഥാന ആത്മപരിശോധന നടത്തേണ്ട സമയമാണിത്. രാഷ്ട്രീയ അടിമത്തത്തെ “പുരോഗമന ബോധം” എന്ന് തെറ്റിദ്ധരിക്കുന്നിടത്തോളം കാലം, അവർ സ്വന്തം സ്വത്വവും രാഷ്ട്രീയ ശക്തിയും മറ്റൊരാളുടെ അധികാര നിലനിൽപ്പിനായി സമർപ്പിച്ചുകൊണ്ടേയിരിക്കും.
ചരിത്രം ആവർത്തിച്ച് തെളിയിച്ച ഒരു സത്യമുണ്ട് —
ഒരു സമൂഹം സ്വന്തം രാഷ്ട്രീയ സ്വാതന്ത്ര്യം ഭയത്തിന്റെ പേരിൽ മറ്റൊരാളുടെ കൈകളിൽ ഏൽപ്പിക്കുന്ന നിമിഷം മുതൽ, അവരുടെ ശബ്ദവും സ്വത്വവും ക്രമേണ ഇല്ലാതാകാൻ തുടങ്ങും.
മതേതരത്വത്തിന്റെ പേരിൽ രാഷ്ട്രീയ അന്ധവിശ്വാസം തുടരുന്നത് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കില്ല; മറിച്ച്, അവരെ സ്ഥിരമായ രാഷ്ട്രീയ ആശ്രിതരാക്കി മാറ്റും. യഥാർത്ഥ രാഷ്ട്രീയ ബോധം എന്നത് ആരെയെങ്കിലും അന്ധമായി പിന്തുടരുന്നതല്ല, മറിച്ച് ആരാണ് തങ്ങളെ ഉപയോഗിക്കുന്നത്, ആരാണ് തങ്ങളെ യഥാർത്ഥത്തിൽ പ്രതിനിധീകരിക്കുന്നത് എന്നത് തിരിച്ചറിയാനുള്ള ശേഷിയാണ്.
- മുബാറക് റാവുത്തർ -
No comments:
Post a Comment