കേരളത്തിലെ പൊതുവേദികളിൽ പതിവായി ഉയരുന്ന ഒരു ചോദ്യമാണ് മുസ്ലിംകൾക്ക് നിലവിളക്ക് കൊളുത്താമോ എന്നത്. അടുത്തിടെ #ഫാത്വിമ_തഹിലിയയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദവും അതേ വിഷയത്തെ വീണ്ടും പൊതുചർച്ചയിലേക്ക് കൊണ്ടുവന്നു. എന്നാൽ ഈ വിഷയം വികാരപരമായ മുദ്രാവാക്യങ്ങളിലൂടെ അല്ല, ഇസ്ലാമിക ഫിഖ്ഹിന്റെയും സാമൂഹിക യാഥാർത്ഥ്യത്തിന്റെയും അടിസ്ഥാനത്തിൽ ശാന്തമായാണ് ചര്‍ച്ച ചെയ്യേണ്ടത്.
നിലവിളക്ക് എന്നത് കേരളീയ സമൂഹത്തിൽ ഒരു സാംസ്കാരിക പ്രതീകമായി പലരും കാണുന്ന ഒന്നാണ്. സ്കൂൾ ഉദ്ഘാടനങ്ങൾ, സർക്കാർ പരിപാടികൾ, കലാ-സാംസ്കാരിക വേദികൾ തുടങ്ങി മിക്കവാറും എല്ലാ മതേതര സാഹചര്യങ്ങളിലും ഇത് ഉപയോഗിക്കപ്പെടാറുണ്ട്. ജാതി സവർണതയും ബ്രാഹ്മണിക്കൽ സാംസ്കാരികതയും കേരളീയ പൊതുബോധത്തിൽ അത്രയേറെ ആഴത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുള്ളതിനാൽ, ചില കണേഷുമാരി മുസ്ലിംകൾ നിലവിളക്ക് കൊളുത്തുന്നത് ഒരു മതാചാരമായി അല്ല, മറിച്ച് ഒരു സാമൂഹിക-സാംസ്കാരിക ചടങ്ങിന്റെ ഭാഗമായിട്ടാണ് കാണുന്നത്.
അതേസമയം, ഭൂരിപക്ഷം മുസ്ലിം പണ്ഡിതരും വിശ്വാസികളും ഇതിനെ ഹിന്ദു മതത്തിന്റെ ചിഹ്നപരമായ ആചാരവുമായി ബന്ധപ്പെട്ടതായാണ് കാണുന്നത്. ഹിന്ദു ആചാരങ്ങളിലും പൂജാ ചടങ്ങുകളിലും നിലവിളക്കിന് ഉള്ള പ്രാധാന്യം കണക്കിലെടുത്ത്, അതിൽ നിന്ന് മുസ്ലിംകൾ വിട്ടുനിൽക്കുന്നതാണ് ഉചിതമെന്ന് അവർ അഭിപ്രായപ്പെടുന്നു. ഇത് മറ്റൊരു മതത്തെ അപമാനിക്കുന്ന നിലപാടല്ല; മറിച്ച് സ്വന്തം മതപരമായ അതിരുകൾ സംരക്ഷിക്കാനുള്ള സമീപനമാണെന്നും അവർ വിശദീകരിക്കുന്നു.
ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, മുസ്ലിം പണ്ഡിത സമൂഹത്തിനുള്ളിൽ തന്നെ ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിന്നിട്ടുണ്ട് എന്നതാണ്. ഇന്നല്ല, ഏറെ കാലമായി മുസ്ലിം ലീഗിലുൾപ്പെടെ കേരളീയ മുസ്ലിം സമൂഹത്തിലെ വിവിധ മത-സാമൂഹിക സംഘടനകളിലും സാമൂഹിക-രാഷ്ട്രീയ വേദികളിലും നിലവിളക്ക് കൊളുത്തുന്നവരും അതിൽ നിന്ന് വിട്ടുനിൽക്കുന്നവരും ഒരുപോലെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഈ വിഷയം വിശ്വാസവും അവിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന തരത്തിലുള്ള പരസ്പര വിധിപറച്ചിലിലേക്ക് ചുരുക്കുന്നത് ആരോഗ്യകരമല്ല.
ഇസ്ലാമിൽ നിയ്യത്തിന് വലിയ പ്രാധാന്യമുണ്ട്. “അല്ലാഹു നിങ്ങളുടെ രൂപങ്ങളിലേക്കോ സമ്പത്തിലേക്കോ അല്ല, ഹൃദയങ്ങളിലേക്കും പ്രവൃത്തികളിലേക്കുമാണ് നോക്കുന്നത്” എന്ന ഹദീസ് പലപ്പോഴും നിലവിളക്ക് കൊളുത്തുന്നവർ സ്വയംരക്ഷക്കായി ഉദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ ഇസ്ലാമിക നിയമശാസ്ത്രത്തിൽ നിയ്യത്ത് മാത്രം മതിയാകില്ല; പ്രവൃത്തിയുടെ ബാഹ്യരൂപവും സമൂഹം അതിനെ എങ്ങനെ വായിക്കുന്നു എന്നതും പരിഗണിക്കപ്പെടും. അതുകൊണ്ടാണ് ഉലമാക്കൾ ഈ വിഷയത്തിൽ ജാഗ്രത ആവശ്യപ്പെടുന്നത്.
ഒരു ജനാധിപത്യ സമൂഹത്തിൽ വിളക്ക് കൊളുത്തുന്നവർക്കും കൊളുത്താതിരിക്കുന്നവർക്കും ഒരുപോലെ അവകാശമുണ്ട്. ഒരാളെ നിർബന്ധിച്ച് വിളക്ക് കൊളുത്തിക്കാനോ, കൊളുത്തിയതിന്റെ പേരിൽ മതവിരുദ്ധരായി മുദ്രകുത്താനോ പാടില്ല.മതവിശ്വാസവും സാംസ്കാരിക സഹവർത്തിത്വവും തമ്മിലുള്ള ഈ സൂക്ഷ്മമായ അതിർത്തികളെ മനസ്സിലാക്കിയാണ് ഇത്തരം വിഷയങ്ങളെ സമീപിക്കേണ്ടത്.
എന്നാൽ മുസ്ലിം ലീഗിലെ ഹരിത ബാച്ചിലെ പെൺതലമുറയെ നയിക്കുന്ന ഒരാളെന്ന നിലയിൽ ലിബറലിസത്തിന്റെ ചതിക്കുഴികളിൽ വീണുപോകാതിരിക്കാനുള്ള വിവേകം ഇനിയെങ്കിലും തഹിലിയും സംഘവും കാണിക്കണം. പുരുഷൻമാരുമായുള്ള അനിയന്ത്രിത സഹവാസം ഉൾപ്പെടെ വിശ്വാസപരമായ വിഷയങ്ങളെയും അതുയർത്തുന്ന പണ്ഡിതരെയും പുച്ഛത്തോടെ കാണുന്ന നവ ഇസ്ലാമിക് ഫെമിനിസം അതിരുവിട്ടാൽ, അത് ചിലപ്പോൾ പാർട്ടിയുടെ സംഘടനാ ഘടനയെ തന്നെ ബാധിക്കാവുന്ന സാഹചര്യം സൃഷ്ടിക്കാം.
അതുകൊണ്ട് തഹിലിയയെയും സംഘത്തെയും പാർട്ടി ഘടനയ്ക്കുള്ളിൽ ആശയപരമായും സംഘടനാപരമായും നിയന്ത്രിച്ച് നിർത്താനുള്ള തീരുമാനം ഇനിയെങ്കിലും മുസ്ലിം ലീഗ് നേതൃത്വം കൈക്കൊള്ളേണ്ടതുണ്ട്.
— Mubarak Ravuthar
No comments:
Post a Comment