Wednesday, June 3, 2026

ആന്തരിക ശത്രുവും പ്രാതിനിധ്യ രാഷ്ട്രീയവും

ഹൈതമി ഉസ്താദ് ( Shuaibul Haithami ) സൂചിപ്പിച്ചതുപോലെ, ആധുനിക ഐഡന്റിറ്റി പൊളിറ്റിക്‌സിന്റെ മാതൃകയിൽ കലഹം, പ്രതിഷേധം, മത്സരം, ഇരബോധം എന്നിവയിൽ കുരുങ്ങിക്കിടക്കുന്നത് മുസ്ലിംകൾക്ക് അനുയോജ്യമായ രാഷ്ട്രീയ സമീപനമല്ല. അവയെല്ലാം ബാഹ്യ ഘടകങ്ങളാണ്. മുസ്ലിംകളുടെ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളുടെ കേന്ദ്രത്തിൽ നിലകൊള്ളേണ്ടത് അവരുടെ ആന്തരിക ശക്തിയും ദൗർബല്യങ്ങളും സംബന്ധിച്ച ബോധ്യമാണ്.


മുസ്ലിമിന്റെ യഥാർത്ഥ ശക്തി സ്രഷ്ടാവിലുള്ള വിശ്വാസമാണ്. അവനോടുള്ള പ്രാർത്ഥനയും അവനിലുള്ള പ്രതീക്ഷയുമാണ് അവന്റെ ജീവിതത്തെയും സാമൂഹിക ഇടപെടലുകളെയും നയിക്കേണ്ടത്. ജനാധിപത്യ വ്യവസ്ഥയിലായാലും ഫാസിസ്റ്റ് സാഹചര്യത്തിലായാലും ഈ അടിസ്ഥാനത്തിൽ മാറ്റമില്ല.

ഇസ്ലാമിക വീക്ഷണത്തിൽ മനുഷ്യന്റെ പ്രധാന ശത്രു മറ്റൊരു മനുഷ്യനല്ല; പിശാചാണ്. അസൂയ, പക, കോപം, കാപട്യം, ദുരഹങ്കാരം തുടങ്ങിയ മാനുഷിക തിന്മകളെ ഉത്തേജിപ്പിക്കുന്നത് അവനാണ്. അഴിമതിയുടെയും അനീതിയുടെയും വർഗീയതയുടെയും വംശീയതയുടെയും പിന്നിലെ പ്രേരകശക്തിയും അതുതന്നെ. അതുകൊണ്ട് രാഷ്ട്രീയത്തെയും മനുഷ്യരെയും മുസ്ലിംകൾ ഈ ഉൾക്കാഴ്ചയോടെയാണ് സമീപിക്കേണ്ടത്.

ഭരണാധികാരി മുസ്ലിം ആണെന്നതുകൊണ്ട് മാത്രം നീതി ലഭിക്കുമെന്ന വിശ്വാസം ഇസ്ലാമികമല്ല. മുസ്ലിമായാലും അമുസ്ലിമായാലും നീതിബോധമുള്ളവരിൽ നിന്നാണ് നീതി ലഭിക്കുക. ചരിത്രത്തിൽ മുസ്ലിംകളോട് നീതി പുലർത്തിയ അമുസ്ലിം ഭരണാധികാരികളുമുണ്ട്; ക്രൂരമായി പെരുമാറിയ മുസ്ലിം ഭരണാധികാരികളുമുണ്ട്. ഈ യാഥാർഥ്യം ഭാവിയിലും മാറില്ല.

അതേസമയം, ആന്തരിക ശത്രുവിനെയാണ് പ്രധാനമായി കാണേണ്ടത് എന്നതുകൊണ്ട് ബാഹ്യ രാഷ്ട്രീയ വെല്ലുവിളികളെ അവഗണിക്കണം എന്നർത്ഥമില്ല. മറിച്ച്, കരുണ, സഹാനുഭൂതി, സഹനം, സ്നേഹം, വിട്ടുവീഴ്ച എന്നീ മൂല്യങ്ങൾ ഉൾപ്പെടുത്തി രാഷ്ട്രീയത്തെ പുനർവിചിന്തനം ചെയ്യണമെന്നാണ് അതിന്റെ അർഥം.

ജാതി, വർഗം, വംശം തുടങ്ങിയ സ്വത്വരാഷ്ട്രീയങ്ങൾ പലപ്പോഴും “ഒരു ശത്രു”യെ നിർമ്മിച്ചുകൊണ്ടാണ് അനുയായികളെ സംഘടിപ്പിക്കുന്നത്. സവർണനെ ശത്രുവാക്കി ജാതിരാഷ്ട്രീയവും, മുതലാളിയെ ശത്രുവാക്കി വർഗരാഷ്ട്രീയവും, ഇതര വംശങ്ങളെ ശത്രുവാക്കി ഫാസിസ്റ്റ് ദേശീയതയും പ്രവർത്തിക്കുന്നു. മുസ്ലിംകളുടെ രാഷ്ട്രീയസംഘടന ഈ മാതൃകകളിൽ നിന്നു വ്യത്യസ്തമായിരിക്കണം.

“മുസ്ലിംകൾ ഒരു ജാതിയല്ല” എന്ന ഇ.കെ. ഉസ്താദിന്റെ നിരീക്ഷണം ഇവിടെ ശ്രദ്ധേയമാണ്. മുസ്ലിംകളുടെ സംഘടനാ തത്വം വിഷയാധിഷ്ഠിതമായിരിക്കണം. മനുഷ്യസ്നേഹം, തുല്യനീതി, സഹവർത്തിത്വം, സഹാനുഭൂതി തുടങ്ങിയ മൂല്യങ്ങളിൽ ആരുമായും സഹകരിക്കാൻ അവർ തയ്യാറാകണം.

ഈ വീക്ഷണത്തിന്റെ മറ്റൊരു പ്രധാന പ്രതിഫലനം മനുഷ്യരെക്കുറിച്ചുള്ള പ്രതീക്ഷയാണ്. ഒരു വ്യക്തി സംഘിയാണെന്നോ മുസ്ലിം വിരുദ്ധനാണെന്നോ കരുതി അയാൾക്ക് ഇസ്ലാമിനെ മനസ്സിലാക്കാനുള്ള അവസരം നിഷേധിക്കുന്നത് ഇസ്ലാമിക നൈതികതയല്ല. പലപ്പോഴും വിവരക്കേടും തെറ്റിദ്ധാരണയുമാണ് മുൻവിധികളുടെ കാരണം. പ്രത്യേകിച്ച് അൽഗോരിതങ്ങൾ ആളുകളെ അവരുടെ മുൻവിധികൾക്കുള്ളിൽ തന്നെ പൂട്ടിയിടുന്ന ഈ കാലഘട്ടത്തിൽ, തെറ്റിദ്ധരിക്കപ്പെട്ട മനുഷ്യരോട് സഹാനുഭൂതി പുലർത്തേണ്ട ഉത്തരവാദിത്തം മുസ്ലിംകൾക്കുണ്ട്.

ഇതൊക്കെ പറയുമ്പോൾ മുസ്ലിം പ്രാതിനിധ്യ രാഷ്ട്രീയത്തിന്റെ ആവശ്യകത നിഷേധിക്കപ്പെടുന്നില്ല. മുസ്ലിം ലീഗ് പോലുള്ള പ്രസ്ഥാനങ്ങൾ ഭരണത്തിൽ മുസ്ലിം പ്രാതിനിധ്യത്തിന് വേണ്ടി വാദിക്കുന്നത് “മുസ്ലിംകൾ ഭരിച്ചാലേ മുസ്ലിംകൾക്ക് നീതി ലഭിക്കൂ” എന്ന വിശ്വാസം കൊണ്ടല്ല. അങ്ങനെ കരുതുന്നത് മുസ്ലിം സമൂഹത്തിന്റെ രാഷ്ട്രീയ പക്വതയെ അവഗണിക്കുന്നതാണ്.

സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിം ലീഗിന്റെ രാഷ്ട്രീയം പരിശോധിച്ചാൽ അത് വ്യക്തമാണ്. മുസ്ലിം അല്ലാത്ത നിരവധി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകയും അവരുമായി രാഷ്ട്രീയ സഹകരണം പുലർത്തുകയും ചെയ്ത ചരിത്രം ലീഗിനുണ്ട്.

ഭരണത്തിലെ മുസ്ലിം പ്രാതിനിധ്യം ഒരു സാർവലൗകിക ഇസ്ലാമിക തത്വമല്ല; മറിച്ച് ഇന്ത്യൻ ജനാധിപത്യ യാഥാർഥ്യത്തോടുള്ള ഒരു പ്രായോഗിക പ്രതികരണമാണ്. ഇന്ന് ഇന്ത്യയിലെ അധികാരഘടന വലിയൊരളവിൽ പ്രാതിനിധ്യത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. പ്രാതിനിധ്യമുള്ളവർക്ക് മാത്രമാണ് അധികാരഘടനയിൽ ഫലപ്രദമായ പങ്കാളിത്തം സാധ്യമാകുന്നത്. അതുകൊണ്ടാണ് പ്രാതിനിധ്യത്തിനായുള്ള രാഷ്ട്രീയം ആവശ്യമായി വരുന്നത്.

ഇത് ഇസ്ലാമിന്റെ ആദർശ രാഷ്ട്രീയ സങ്കൽപവുമായി തുല്യമല്ല. ഇസ്ലാമിക രാഷ്ട്രീയദർശനത്തിൽ നീതി ഉറപ്പാക്കാൻ പ്രത്യേക പ്രാതിനിധ്യ ക്രമീകരണങ്ങൾ ആവശ്യമില്ല. ദൈവഭയവും ധാർമികബോധവുമുള്ള ഭരണാധികാരികൾ സ്വാഭാവികമായി എല്ലാവർക്കും നീതി നൽകുന്ന സംവിധാനമാണ് അതിന്റെ ആദർശം. എന്നാൽ ആധുനിക ദേശരാഷ്ട്ര വ്യവസ്ഥ അങ്ങനെ പ്രവർത്തിക്കുന്നില്ല. അവിടെ നീതി പലപ്പോഴും പ്രാതിനിധ്യത്തിന്റെ അളവിനനുസരിച്ചാണ് വിതരണം ചെയ്യപ്പെടുന്നത്. അതിനാലാണ് പ്രാതിനിധ്യം ഒരു രാഷ്ട്രീയ ആവശ്യമായി മാറുന്നത്.

ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ച് സംശയങ്ങൾ പ്രകടിപ്പിച്ച ഡോ. അംബേദ്കർ പോലും പ്രാതിനിധ്യത്തിന്റെ പ്രാധാന്യം ശക്തമായി വാദിച്ചിരുന്നു. അവഗണിക്കപ്പെട്ട സമൂഹങ്ങൾക്ക് സ്വന്തം ശബ്ദം അധികാരഘടനയിൽ എത്തണമെങ്കിൽ പ്രാതിനിധ്യം അനിവാര്യമാണെന്ന തിരിച്ചറിവായിരുന്നു അതിന് പിന്നിൽ.

അതിനാൽ മുസ്ലിം പ്രാതിനിധ്യ രാഷ്ട്രീയത്തെ ജാതി-സ്വത്വ രാഷ്ട്രീയവുമായി ലളിതമായി സമീകരിക്കുന്നത് ശരിയല്ല. ആധുനിക ദേശരാഷ്ട്രത്തിന്റെ യാഥാർഥ്യങ്ങളോട് മുസ്ലിംകൾ പ്രായോഗികമായി നടത്തിയ ഒരു പൊരുത്തപ്പെടുത്തലായാണ് അതിനെ കാണേണ്ടത്.

മുസ്ലിംകളുടെ രാഷ്ട്രീയ ദൗത്യം ആത്യന്തികമായി മറ്റുള്ളവരെ ശത്രുവായി നിർവചിക്കലല്ല; നീതി, സഹവർത്തിത്വം, കരുണ, മനുഷ്യസ്നേഹം എന്നീ മൂല്യങ്ങളെ സാമൂഹിക ജീവിതത്തിൽ സ്ഥാപിക്കലാണ്. അതേസമയം, നിലവിലുള്ള ജനാധിപത്യ ഘടനയ്ക്കുള്ളിൽ നീതി ഉറപ്പാക്കാൻ ആവശ്യമായ പ്രാതിനിധ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നതും ആ ദൗത്യത്തിന്റെ ഭാഗമാണ്.


ഹൈതമി ഉസ്താദിന്റെ പോസ്റ്റ് ലിങ്ക് :

റഷീദ് ഹുദവി ഉസ്താദിന്റെ ഒറിജിനൽ പോസ്റ്റ് ലിങ്ക് :

(ഇവിടെ എഡിറ്റഡ് വേർഷനാണ് നൽകിയിട്ടുള്ളത്)

യുഡിഎഫിന് വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കരുത്

കേരള രാഷ്ട്രീയ ചരിത്രത്തിൽ 102 സീറ്റുകളുടെ വമ്പൻ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിലേറിയത് കേവലം ഒരു ഭരണമാറ്റത്തിന്റെ കഥയല്ല. അത് അഹങ്കാരത്തിനും അധികാര ധാർഷ്ട്യത്തിനുമെതിരെ ജനങ്ങൾ നൽകിയ ശക്തമായ ഒരു താക്കീതും, പുതിയൊരു രാഷ്ട്രീയ സംസ്കാരത്തിനായുള്ള പ്രതീക്ഷയുടെ പ്രഖ്യാപനവുമായിരുന്നു. മാറിമാറി ഭരിക്കുന്ന മുന്നണികൾക്ക് പലവട്ടം അവസരം നൽകിയ കേരളക്കര, ഇത്തവണ കോൺഗ്രസിന് നൽകിയ ഈ അസാധാരണ ഭൂരിപക്ഷത്തിലൂടെ ഒരു സന്ദേശം കൂടി നൽകി — ജനങ്ങളുടെ വിശ്വാസം നേടാം, പക്ഷേ അത് നിലനിർത്തേണ്ടതും നിങ്ങളാണെന്ന സന്ദേശം.


വി.ഡി. സതീശൻ ഉയർത്തിപ്പിടിച്ച വിനയത്തിന്റെ രാഷ്ട്രീയവും, സമൂഹത്തെ ഭിന്നിപ്പിക്കുന്ന ശക്തികൾക്കെതിരായ മതേതര നിലപാടുമാണ് ഈ ചരിത്രവിജയത്തിന് അടിത്തറയിട്ടത്. എന്നാൽ അധികാരത്തിന്റെ ആദ്യ നാളുകളിൽ തന്നെ ചില കോൺഗ്രസ് നേതാക്കളും മന്ത്രിമാരും കാട്ടിക്കൂട്ടുന്ന രാഷ്ട്രീയ കോപ്രായങ്ങൾ ആ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നതാണ്.

തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ തികയും മുമ്പ് തന്നെ, കേരളത്തിൽ പലപ്പോഴായി വർഗീയ വിഷം ചീറ്റിയ സമുദായിക നേതാക്കളുടെ വാതിൽക്കൽ കോൺഗ്രസ് മന്ത്രിമാർ ക്യൂ നിൽക്കുന്ന കാഴ്ച അണികളിലും പൊതുസമൂഹത്തിലും ഒരുപോലെ അസ്വസ്ഥത സൃഷ്ടിക്കുന്നതാണ്. ഒരു പ്രത്യേക ജനവിഭാഗത്തെ സംശയത്തിന്റെ നിഴലിൽ നിർത്തിയവൻ, മലപ്പുറത്തിന്റെ വിദ്യാഭ്യാസ പുരോഗതിയെ പോലും മതത്തിന്റെ കണ്ണിലൂടെ കണ്ട് അപമാനിച്ചവൻ, കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ലീഗാണെന്ന് പറഞ്ഞ് വർഗീയ ഭീതി പരത്തിയവൻ — അങ്ങനെയൊരു വ്യക്തിയുടെ മുന്നിൽ ജനാധിപത്യ സർക്കാരിന്റെ പ്രതിനിധികൾ എത്തിനിൽക്കുമ്പോൾ അതിനെ വെറുമൊരു രാഷ്ട്രീയ സൗഹൃദമായി ചിത്രീകരിക്കാൻ അണികൾക്കോ പൊതുസമൂഹത്തിനോ കഴിയില്ല.

ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തത് അധികാരത്തിനുവേണ്ടി ആരുടെയും മുന്നിൽ കീഴടങ്ങാനല്ല; സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ട് മതേതര കേരളത്തിന്റെ ആത്മാവിനെ സംരക്ഷിക്കാനാണ്. അതുകൊണ്ടുതന്നെ ഇത്തരം സന്ദർശനങ്ങൾ തെറ്റായ രാഷ്ട്രീയ സന്ദേശമാണ് നൽകുന്നത്. പ്രസംഗവേദികളിൽ മതേതരത്വം പറയുകയും, അതേസമയം സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചവരുടെ മുന്നിൽ പോയി കൈകൂപ്പി നിൽക്കുകയും ചെയ്യുന്നത് രാഷ്ട്രീയമായും ധാർമ്മികമായും ന്യായീകരിക്കാനാകാത്ത വൈരുധ്യമാണ്.

പാർട്ടിക്ക് ജനങ്ങൾ നൽകിയ വലിയ അംഗീകാരത്തെ ശക്തിപ്പെടുത്തുന്നതിനുപകരം, സ്വന്തം ഗ്രൂപ്പ് താൽപര്യങ്ങൾ സംരക്ഷിക്കാൻ ചില മുതിർന്ന നേതാക്കൾ നടത്തുന്ന അണിയറ നീക്കങ്ങളും കാണാതിരിക്കാനാവില്ല. വി.ഡി. സതീശന് ലഭിക്കുന്ന ജനപിന്തുണയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചിലരുടെ ഈ തിണ്ണനിരങ്ങൽ എന്ന വിമർശനവും ഉയരുന്നുണ്ട്. സമുദായിക നേതാക്കളുടെ കൊട്ടാരപ്പടികൾ കയറുന്നവർ ഒരു കാര്യം ഓർക്കണം — ഈ വിജയത്തിന്റെ യഥാർത്ഥ ഉടമകൾ നേതാക്കളല്ല; വോട്ട് ചെയ്ത ജനങ്ങളാണ്. ആ സത്യം മറക്കുന്ന നിമിഷം മുതൽ രാഷ്ട്രീയ പതനത്തിന്റെ കൗണ്ട്ഡൗൺ ആരംഭിക്കും.

സി.പി.എമ്മിനെ ജനങ്ങൾ ഓഡിറ്റ് ചെയ്തതുപോലെ കോൺഗ്രസിനെയും അവർ ഓഡിറ്റ് ചെയ്യും. പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞ വാക്കുകളും അധികാരത്തിലെത്തിയ ശേഷമുള്ള പ്രവൃത്തികളും തമ്മിലുള്ള അകലം ജനങ്ങൾ കൃത്യമായി അളക്കുന്നുണ്ട്. ഇടതുപക്ഷം ചെയ്ത അതേ തെറ്റുകൾ മറ്റൊരു രൂപത്തിൽ ആവർത്തിക്കാനാണ് ഭാവമെങ്കിൽ, ജനവിധി എന്ന സംരക്ഷണ കവചം അധികനാൾ തുണയ്ക്കില്ല.

തോൽവിയുടെ ആഘാതത്തിൽ ഇനിയും ഉഴലുന്ന ഇടതുപക്ഷം ഇന്ന് ഈ സംഭവങ്ങൾ ചൂണ്ടിക്കാട്ടി പരിഹസിക്കുന്നുണ്ടാകാം. എന്നാൽ ജനങ്ങൾ അവരെ തോൽപ്പിച്ചത് അവരുടെ തെറ്റുകൾക്ക് ശിക്ഷ നൽകാനായിരുന്നു; അതേ തെറ്റുകൾ മറ്റൊരു രൂപത്തിൽ ആവർത്തിക്കാൻ കോൺഗ്രസിന് അനുമതി നൽകാനല്ല.

രാഷ്ട്രീയ നേതാക്കൾ ഒരു കാര്യം മനസ്സിലാക്കണം: ജനവിധി എന്നത് എന്നെന്നേക്കുമായി എഴുതിത്തന്ന ഒരു ശൂന്യ ചെക്കല്ല. അത് നിശ്ചിത കാലാവധിയുള്ള ഒരു വിശ്വാസപത്രമാണ്. അതിനെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ ഭാവിയിലും ജനങ്ങളുടെ പിന്തുണ ലഭിക്കുകയുള്ളൂ.

ജനങ്ങൾ എല്ലാം കാണുന്നുണ്ട്. അവർ കേൾക്കുകയും ഓർക്കുകയും ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പുകൾ വീണ്ടും വരും. അന്ന് വിധിയെഴുതുക പ്രസംഗങ്ങൾ കേട്ടല്ല, പ്രവർത്തികൾ വിലയിരുത്തിയാണ്.

അതുകൊണ്ട് കോൺഗ്രസ് നേതൃത്വത്തോട് പറയാനുള്ളത് ഒരു വാക്ക് മാത്രം:

ജനങ്ങൾ നൽകിയ വിശ്വാസത്തിന് മേൽ ദയവായി കരിനിഴൽ വീഴ്ത്തരുത്.

- Mubarak Ravuthar

ആ മൺകുടത്തിലെ വെള്ളം ഇപ്പോൾ നീതിയുടെ അഗ്നിയായി മാറിയിരിക്കുന്നു...

ചില ചിത്രങ്ങൾ ചരിത്രമായി മാറും.

ചില ചിത്രങ്ങൾ രാഷ്ട്രീയ പ്രചാരണങ്ങളെക്കാൾ ശക്തമായി ജനങ്ങളുടെ മനസ്സിൽ പതിയും.

ഒരു മകൾ...

സ്വന്തം അച്ഛന്റെ ചിതയ്ക്കരികിൽ...

കൈകളിൽ മൺകുടം...

കണ്ണുകളിൽ തീരാത്ത ദുഃഖം...

ആ ചിത്രം കേരളം കണ്ടതാണ്.

അത് ഒരു കുടുംബത്തിന്റെ സ്വകാര്യ ദുഃഖമല്ലായിരുന്നു.

അനീതിക്കെതിരെ ഉയർന്ന ഒരു നിശ്ശബ്ദ നിലവിളിയായിരുന്നു.

അന്ന് ആ പെൺകുട്ടി അറിയുമായിരുന്നില്ല, അവളുടെ കണ്ണീർ ഒരുനാൾ കേരള രാഷ്ട്രീയത്തിന്റെ തന്നെ ചർച്ചാവിഷയമാകുമെന്ന്.

അച്ഛന്റെ മൃതദേഹത്തിനരികിൽ ശിലപോലെ നിന്ന ആ മുഖം ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്നു.

കാരണം അവിടെ ഒരു ഉദ്യോഗസ്ഥന്റെ മരണം മാത്രമല്ല ഉണ്ടായിരുന്നത്.

ഒരു കുടുംബത്തിന്റെ സുരക്ഷിതത്വം തകർന്നുവീണിരുന്നു.

ഒരു ഭാര്യയുടെ ജീവിതം ശൂന്യമായിരുന്നു.

രണ്ട് പെൺമക്കളുടെ ലോകം ഇരുണ്ടിരുന്നു.

മാസങ്ങൾ കടന്നുപോയി.

വാർത്തകൾ മാറി.

രാഷ്ട്രീയ കാലാവസ്ഥ മാറി.

ഞങ്ങൾക്ക് നീതി എപ്പോൾ കിടുമെന്ന ചോദ്യവുമായി

അവസാനം അവർ ഒരു മുഖ്യമന്ത്രിയുടെ മുന്നിലെത്തി.

അവിടെ അവർ അധികാരത്തിന്റെ അഹങ്കാരം കണ്ടില്ല.

അവരുടെ വേദന കേൾക്കുന്ന ഒരു മനുഷ്യനെയാണ് കണ്ടത്.

വി.ഡി. സതീശന്റെ V D Satheesan  മുന്നിൽ ഇരുന്നപ്പോൾ മഞ്ജുഷ സംസാരിച്ചത് ഒരു കേസിനെക്കുറിച്ചല്ല.

ഒരു ഭർത്താവിനെ നഷ്ടപ്പെട്ട ഭാര്യയുടെ ഹൃദയവേദനയായിരുന്നു അത്.

മക്കൾ സംസാരിച്ചത് അന്വേഷണത്തെക്കുറിച്ചല്ല.

അച്ഛനില്ലാത്ത ജീവിതത്തിന്റെ ഭാരത്തെക്കുറിച്ചായിരുന്നു.

ആ നിമിഷം ഒരു രാഷ്ട്രീയ തീരുമാനം മാത്രമല്ല ഉണ്ടായത്.

ഒരു കുടുംബത്തിന്റെ പ്രതീക്ഷയ്ക്ക് പുതിയ ജീവൻ ലഭിച്ചു.

ജനങ്ങൾ നേതാക്കളെ ഓർക്കുന്നത് പ്രസംഗങ്ങൾ കൊണ്ടല്ല.

പ്രതിസന്ധിയിൽ ആരുടെ കൂടെ നിന്നു എന്നതുകൊണ്ടാണ്.

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട സത്യം പൂർണമായി പുറത്തുവരുമോ എന്ന് സമയം പറയും.

ആരാണ് ഉത്തരവാദികൾ എന്ന് നിയമം തീരുമാനിക്കും.

പക്ഷേ ഒരു കാര്യം ഇന്ന് വ്യക്തമാണ്.

നീതിക്കായി അലഞ്ഞ ഒരു കുടുംബം ഒടുവിൽ കേൾക്കപ്പെടാൻ തുടങ്ങി.

ആ മക്കളുടെ കണ്ണീരിന് ഇനി ഒരു സർക്കാർ മുഖം തിരിക്കില്ല എന്ന പ്രതീക്ഷ ജനിച്ചു.

അച്ഛന്റെ ചിതയ്ക്കു ചുറ്റും പ്രദക്ഷിണം വെച്ച ആ മൺകുടത്തിലെ വെള്ളം ഇന്ന് നീതിയുടെ അഗ്നിയായി മാറിയിരിക്കുന്നു.

ആ അഗ്നി കെടുത്താനാവില്ല.

കാരണം അത് ഒരു കുടുംബത്തിന്റെ വേദനയിൽ നിന്നാണ് ജനിച്ചത്.

സത്യം പുറത്തുവരുന്നതുവരെ,

നീതി നടപ്പാകുന്നതുവരെ,

ആ കണ്ണീർ കേരളത്തിന്റെ മനഃസാക്ഷിയെ പിന്തുടർന്നുകൊണ്ടേയിരിക്കും.

- മുബാറക് റാവുത്തർ

ഭരണകൂടത്തിന്റെ കാൽക്കൽ നീതിപീഠത്തെ അടിയറവ് വെക്കുന്നവർ

ഭരണകൂടത്തിന്റെ കാൽക്കൽ നീതിപീഠത്തെ അടിയറവ് വെച്ച ചരിത്രമുള്ള ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖറിനെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്താൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തിരിക്കുന്നു. അധികാരികളെ പ്രീണിപ്പിക്കുന്നവർക്ക് പദവികൾ വെള്ളിത്താലത്തിൽ വെച്ചുനീട്ടുന്ന ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ജീർണ്ണതയാണ് ഈ ശുപാർശയിലൂടെ ഒരിക്കൽക്കൂടി അനാവൃതമാകുന്നത്.


ഭരണകൂട ദാസ്യത്തിന്റെ തെളിവുകളായി അദ്ദേഹത്തിന്റെ സേവനകാലത്തെ ചില പ്രമുഖ വിധികൾ ഇതാ:

❗മാലേഗാവ് സ്ഫോടനക്കേസ്: 2006-ലെ മാലേഗാവ് സ്ഫോടനക്കേസിൽ അവശേഷിച്ചിരുന്ന അവസാന നാല് പ്രതികൾക്കെതിരെയുള്ള കുറ്റപത്രങ്ങൾ പോലും റദ്ദാക്കി അവരെ വെള്ളപൂശി പുറത്തുവിട്ടു.

❗ആർ.എസ്.എസ് മേധാവിക്ക് പരവതാനി: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന് പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഇസഡ് പ്ലസ് (Z+) സുരക്ഷ നൽകുന്നതിനെ ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജി തള്ളിക്കളഞ്ഞു.

❗അദാനിക്ക് സംരക്ഷണ കവചം: കോർപ്പറേറ്റ് ഭീമനായ അദാനി ഗ്രീൻ എനർജിയും കൂട്ടാളികളും ഉൾപ്പെട്ട അന്താരാഷ്ട്ര കൈക്കൂലി ആരോപണങ്ങളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിക്ക് മേൽ കണ്ണടച്ച് തള്ളി.

❗സൊഹ്റാബുദ്ദീൻ കേസ്: സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 22 പേരെയും വെറുതെവിട്ട വിചാരണക്കോടതി നടപടി ഒരു ഉളുപ്പുമില്ലാതെ ശരിവെച്ചു.

ഭരണകൂടത്തോടുള്ള നീതിന്യായ വ്യവസ്ഥയുടെ പരസ്യമായ വിധേയത്വവും, അതിന് പകരമായി ജഡ്ജിമാർക്ക് ലഭിക്കുന്ന പദവികയറ്റവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് രാജ്യത്ത് അമ്പരപ്പിക്കുന്ന വേഗതയിലാണ് മുന്നോട്ട് പോകുന്നത്. 

ജസ്റ്റിസ് ചന്ദ്രശേഖർ ഇനി കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക നിയമന ഉത്തരവിനായി കാത്തിരിക്കുകയാണ്. ഇയാൾ വിരമിച്ചാൽ ബി.ജെ.പി സർക്കാർ ഇയാളെ രാജ്യസഭാ എംപിയോ, മന്ത്രിയോ, അതുമല്ലെങ്കിൽ ഏതെങ്കിലും സംസ്ഥാനത്തെ ഗവർണറോ ആക്കി ആദരിക്കുമെന്ന കാര്യത്തിൽ ആർക്കാണ് തർക്കമുള്ളത്?

ഇന്ത്യൻ ജുഡീഷ്യൽ സിസ്റ്റം ഇന്ന് അതിന്റെ വിശ്വാസ്യത പൂർണ്ണമായും തകർന്ന് തരിപ്പണമായിരിക്കുകയാണ്. നീതിപീഠങ്ങൾ ഭരണാധികാരികളുടെ ചട്ടുകമായി മാറുമ്പോൾ ജനങ്ങൾ തെരുവിലിറങ്ങുമെന്നത് ചരിത്രമാണ്. നേപ്പാളിലും ബംഗ്ലാദേശിലും നടന്ന ജനകീയ പ്രക്ഷോഭങ്ങളിൽ പ്രകോപിതരായ ജനക്കൂട്ടത്തിൽ നിന്നും ആദ്യം അടി വാങ്ങിക്കൂട്ടിയത് അവിടുത്തെ വിടുപണി ചെയ്ത ജഡ്ജിമാരായിരുന്നു എന്ന യാഥാർത്ഥ്യം ഇന്ത്യൻ ഭരണാധികാരികളും ജുഡീഷ്യറിയും മറക്കാതിരിക്കുന്നത് നന്നായിരിക്കും!

- മുബാറക് റാവുത്തർ

ഫാത്തിമ തഹിലിയയുടെ നിലവിളക്ക് കൊളുത്തൽ

കേരളത്തിലെ പൊതുവേദികളിൽ പതിവായി ഉയരുന്ന ഒരു ചോദ്യമാണ് മുസ്ലിംകൾക്ക് നിലവിളക്ക് കൊളുത്താമോ എന്നത്. അടുത്തിടെ #ഫാത്വിമ_തഹിലിയയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദവും അതേ വിഷയത്തെ വീണ്ടും പൊതുചർച്ചയിലേക്ക് കൊണ്ടുവന്നു. എന്നാൽ ഈ വിഷയം വികാരപരമായ മുദ്രാവാക്യങ്ങളിലൂടെ അല്ല, ഇസ്ലാമിക ഫിഖ്ഹിന്റെയും സാമൂഹിക യാഥാർത്ഥ്യത്തിന്റെയും അടിസ്ഥാനത്തിൽ ശാന്തമായാണ് ചര്‍ച്ച ചെയ്യേണ്ടത്.


നിലവിളക്ക് എന്നത് കേരളീയ സമൂഹത്തിൽ ഒരു സാംസ്കാരിക പ്രതീകമായി പലരും കാണുന്ന ഒന്നാണ്. സ്കൂൾ ഉദ്ഘാടനങ്ങൾ, സർക്കാർ പരിപാടികൾ, കലാ-സാംസ്കാരിക വേദികൾ തുടങ്ങി മിക്കവാറും എല്ലാ മതേതര സാഹചര്യങ്ങളിലും ഇത് ഉപയോഗിക്കപ്പെടാറുണ്ട്. ജാതി സവർണതയും ബ്രാഹ്മണിക്കൽ സാംസ്കാരികതയും കേരളീയ പൊതുബോധത്തിൽ അത്രയേറെ ആഴത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുള്ളതിനാൽ, ചില കണേഷുമാരി മുസ്ലിംകൾ നിലവിളക്ക് കൊളുത്തുന്നത് ഒരു മതാചാരമായി അല്ല, മറിച്ച് ഒരു സാമൂഹിക-സാംസ്കാരിക ചടങ്ങിന്റെ ഭാഗമായിട്ടാണ് കാണുന്നത്.

അതേസമയം, ഭൂരിപക്ഷം മുസ്ലിം പണ്ഡിതരും വിശ്വാസികളും ഇതിനെ ഹിന്ദു മതത്തിന്റെ ചിഹ്നപരമായ ആചാരവുമായി ബന്ധപ്പെട്ടതായാണ് കാണുന്നത്. ഹിന്ദു ആചാരങ്ങളിലും പൂജാ ചടങ്ങുകളിലും നിലവിളക്കിന് ഉള്ള പ്രാധാന്യം കണക്കിലെടുത്ത്, അതിൽ നിന്ന് മുസ്ലിംകൾ വിട്ടുനിൽക്കുന്നതാണ് ഉചിതമെന്ന് അവർ അഭിപ്രായപ്പെടുന്നു. ഇത് മറ്റൊരു മതത്തെ അപമാനിക്കുന്ന നിലപാടല്ല; മറിച്ച് സ്വന്തം മതപരമായ അതിരുകൾ സംരക്ഷിക്കാനുള്ള സമീപനമാണെന്നും അവർ വിശദീകരിക്കുന്നു.

ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, മുസ്ലിം പണ്ഡിത സമൂഹത്തിനുള്ളിൽ തന്നെ ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിന്നിട്ടുണ്ട് എന്നതാണ്. ഇന്നല്ല, ഏറെ കാലമായി മുസ്ലിം ലീഗിലുൾപ്പെടെ കേരളീയ മുസ്ലിം സമൂഹത്തിലെ വിവിധ മത-സാമൂഹിക സംഘടനകളിലും സാമൂഹിക-രാഷ്ട്രീയ വേദികളിലും നിലവിളക്ക് കൊളുത്തുന്നവരും അതിൽ നിന്ന് വിട്ടുനിൽക്കുന്നവരും ഒരുപോലെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഈ വിഷയം വിശ്വാസവും അവിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന തരത്തിലുള്ള പരസ്പര വിധിപറച്ചിലിലേക്ക് ചുരുക്കുന്നത് ആരോഗ്യകരമല്ല.

ഇസ്ലാമിൽ നിയ്യത്തിന് വലിയ പ്രാധാന്യമുണ്ട്. “അല്ലാഹു നിങ്ങളുടെ രൂപങ്ങളിലേക്കോ സമ്പത്തിലേക്കോ അല്ല, ഹൃദയങ്ങളിലേക്കും പ്രവൃത്തികളിലേക്കുമാണ് നോക്കുന്നത്” എന്ന ഹദീസ് പലപ്പോഴും നിലവിളക്ക് കൊളുത്തുന്നവർ സ്വയംരക്ഷക്കായി ഉദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ ഇസ്ലാമിക നിയമശാസ്ത്രത്തിൽ നിയ്യത്ത് മാത്രം മതിയാകില്ല; പ്രവൃത്തിയുടെ ബാഹ്യരൂപവും സമൂഹം അതിനെ എങ്ങനെ വായിക്കുന്നു എന്നതും പരിഗണിക്കപ്പെടും. അതുകൊണ്ടാണ് ഉലമാക്കൾ ഈ വിഷയത്തിൽ ജാഗ്രത ആവശ്യപ്പെടുന്നത്.

ഒരു ജനാധിപത്യ സമൂഹത്തിൽ വിളക്ക് കൊളുത്തുന്നവർക്കും കൊളുത്താതിരിക്കുന്നവർക്കും ഒരുപോലെ അവകാശമുണ്ട്. ഒരാളെ നിർബന്ധിച്ച് വിളക്ക് കൊളുത്തിക്കാനോ, കൊളുത്തിയതിന്റെ പേരിൽ മതവിരുദ്ധരായി മുദ്രകുത്താനോ പാടില്ല.മതവിശ്വാസവും സാംസ്കാരിക സഹവർത്തിത്വവും തമ്മിലുള്ള ഈ സൂക്ഷ്മമായ അതിർത്തികളെ മനസ്സിലാക്കിയാണ് ഇത്തരം വിഷയങ്ങളെ സമീപിക്കേണ്ടത്. 

എന്നാൽ മുസ്ലിം ലീഗിലെ ഹരിത ബാച്ചിലെ പെൺതലമുറയെ നയിക്കുന്ന ഒരാളെന്ന നിലയിൽ ലിബറലിസത്തിന്റെ ചതിക്കുഴികളിൽ വീണുപോകാതിരിക്കാനുള്ള വിവേകം ഇനിയെങ്കിലും തഹിലിയും സംഘവും കാണിക്കണം. പുരുഷൻമാരുമായുള്ള അനിയന്ത്രിത സഹവാസം ഉൾപ്പെടെ വിശ്വാസപരമായ വിഷയങ്ങളെയും അതുയർത്തുന്ന പണ്ഡിതരെയും പുച്ഛത്തോടെ കാണുന്ന നവ ഇസ്ലാമിക് ഫെമിനിസം അതിരുവിട്ടാൽ, അത് ചിലപ്പോൾ പാർട്ടിയുടെ സംഘടനാ ഘടനയെ തന്നെ ബാധിക്കാവുന്ന സാഹചര്യം സൃഷ്ടിക്കാം.

അതുകൊണ്ട് തഹിലിയയെയും സംഘത്തെയും പാർട്ടി ഘടനയ്ക്കുള്ളിൽ ആശയപരമായും സംഘടനാപരമായും നിയന്ത്രിച്ച് നിർത്താനുള്ള തീരുമാനം ഇനിയെങ്കിലും മുസ്ലിം ലീഗ് നേതൃത്വം കൈക്കൊള്ളേണ്ടതുണ്ട്.

— Mubarak Ravuthar

മാധ്യമങ്ങളും വിഡി സതീശന്റെ ശൈലിയും

ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ മാധ്യമങ്ങളെ നേരിടുന്നത് തന്നെ ഒരു വലിയ പരീക്ഷണമാണ്. പ്രത്യേകിച്ച് 24 മണിക്കൂർ ന്യൂസ് ചാനലുകളും, സോഷ്യൽ മീഡിയ ക്ലിപ്പിംഗുകളും, “ട്രെൻഡ്” രാഷ്ട്രീയം നയിക്കുന്ന ഒരു കാലഘട്ടത്തിൽ ഓരോ വാക്കും രാഷ്ട്രീയ ആയുധമാക്കപ്പെടുമ്പോൾ. അത്തരമൊരു സാഹചര്യത്തിലാണ് മുഖ്യമന്ത്രി V D Satheesan  മാധ്യമങ്ങളോട് പെരുമാറിയ രീതി പ്രത്യേകമായി ശ്രദ്ധിക്കപ്പെടേണ്ടതായി തോന്നിയത്.


പ്രത്യേകിച്ച് ED വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ചോദിച്ച രീതിയും, അതിന് അദ്ദേഹം നൽകിയ പ്രതികരണവും നോക്കുമ്പോൾ, അത് ഒരു രാഷ്ട്രീയ നേതാവിന്റെ മറുപടി മാത്രമല്ല; മാധ്യമ സംസ്കാരത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന്റെ ഒരു പാഠപുസ്തക മാതൃക പോലെയായിരുന്നു.

യാത്ര പോകാൻ വാഹനം കാത്തു നിൽക്കുന്ന സമയത്ത് തന്നെ അദ്ദേഹത്തെ മാധ്യമങ്ങൾ വളഞ്ഞു. പതിവുപോലെ “കുത്തിത്തിരിപ്പൻ” ചോദ്യങ്ങൾ. ഒരു വാക്ക് കിട്ടിയാൽ അതിനെ ബ്രേക്കിംഗ് ആക്കി മണിക്കൂറുകൾ ചർച്ച ചെയ്യാൻ തയ്യാറായ ഒരു മാധ്യമ സംസ്കാരം. 

അത്തരം സാഹചര്യത്തിൽ പല നേതാക്കളും അസഹിഷ്ണുത കാണിക്കാറുണ്ട്. ചിലർ കോപിക്കുന്നു. ചിലർ മാധ്യമപ്രവർത്തകരെ അപമാനിക്കുന്നു. ചിലർ ചോദ്യം കേൾക്കാതെ നടന്ന് പോകുന്നു. എന്നാൽ വി.ഡി. സതീശൻ എടുത്ത നിലപാട് അതിൽ നിന്ന് വ്യത്യസ്തമായിരുന്നു.

അദ്ദേഹം ക്ഷമയോടെ നിന്നു. ചോദ്യങ്ങൾ കേട്ടു. ചിരിച്ചു. സൗഹൃദം പങ്കുവെച്ചു. ആവശ്യമുള്ളതിൽ മാത്രം മറുപടി നൽകി. ആവശ്യമുള്ളിടത്ത് മാത്രം കൃത്യതയോടെ സംസാരിച്ചു. അനാവശ്യമായ പ്രതികരണങ്ങളിലൂടെ വിവാദങ്ങൾക്ക് ഇന്ധനം കൊടുക്കാതെ, മാധ്യമങ്ങൾക്ക് “headline material” ഒരുക്കിക്കൊടുക്കാതെയും അദ്ദേഹം സ്ഥിതിഗതികൾ കൈകാര്യം ചെയ്തു. 

അതാണ് ഒരു രാഷ്ട്രീയ നേതാവ് കാണിക്കേണ്ട പക്വത. അല്ലാതെ മാധ്യമ പ്രവർത്തകരെ അപമാനിക്കുകയോ കടക്കു പുറത്തെന്ന് പറഞ്ഞു ധാർഷ്ട്യവും അഹങ്കാരവും പ്രകടിപ്പിക്കുകയല്ല വേണ്ടതെന്ന് സതീശൻ കൃത്യമായ സന്ദേശം നൽകുകയാണ്.

കാരണം ഇന്നത്തെ രാഷ്ട്രീയത്തിൽ ഒരു വലിയ പ്രശ്നമുണ്ട് —
“എന്തെങ്കിലും പറഞ്ഞാലും വിമർശിക്കും… പറയാതിരുന്നാലും വിമർശിക്കും…” എന്ന അവസ്ഥ.

ഒരു നേതാവ് പ്രതികരിച്ചാൽ അതിൽ നിന്ന് പുതിയ വിവാദം ഉണ്ടാക്കും. പ്രതികരിക്കാതിരുന്നാൽ “ഒളിച്ചോടി”, “മറുപടി ഇല്ല”, “ഭയന്നു” എന്ന രീതിയിൽ ചർച്ചകൾ തുടങ്ങും. അങ്ങനെ വന്നാൽ പലരും നിരന്തരം ഓരോ വിഷയത്തിലും പ്രതികരിച്ച് സ്വയം തന്നെ കുടുക്കുന്ന അവസ്ഥയിലേക്ക് പോകുന്നു. എന്നാൽ ചില വിഷയങ്ങളിൽ “പറയാതെ ഇരിക്കുന്നത്” തന്നെ കൂടുതൽ പക്വമായ രാഷ്ട്രീയ നിലപാടാകാം എന്ന ബോധ്യമാണ് വി.ഡി. സതീശന്റെ സമീപനത്തിൽ കാണാനായത്.

മാധ്യമങ്ങളെ ശത്രുക്കളായി കാണാതെയും, അതേ സമയം മാധ്യമങ്ങളുടെ “trap politics” മനസ്സിലാക്കി അതിൽ വീഴാതെയും പെരുമാറുക എന്നത് ഇന്നത്തെ രാഷ്ട്രീയ പ്രവർത്തകർ പഠിക്കേണ്ട ഒരു കല തന്നെയാണ്. ഒരു രാഷ്ട്രീയ നേതാവിന് എല്ലാത്തിനും ഉടൻ പ്രതികരിക്കേണ്ട ബാധ്യതയില്ല. ചിലപ്പോൾ മൗനം പോലും ഒരു രാഷ്ട്രീയ ഭാഷയാണ്. എന്നാൽ ആ മൗനം ഒളിച്ചോട്ടമോ ഭയമോ അല്ല, നിയന്ത്രിതമായ രാഷ്ട്രീയ പക്വതയാണ്. അതാണ് നേതൃഗുണം.

ഇന്ന് സോഷ്യൽ മീഡിയ കാലത്ത് ക്ലിപ്പുകൾ മാത്രമാണ് ജീവിക്കുന്നത്. 30 മിനിറ്റ് സംസാരിച്ചതിൽ നിന്ന് 10 സെക്കന്റ് മാത്രം മുറിച്ച് വൈറലാക്കുന്ന സംസ്കാരമാണ് നിലനിൽക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ സ്വന്തം വാക്കുകൾ എങ്ങനെ ഉപയോഗിക്കണം, എവിടെ നിർത്തണം, എത്ര മാത്രം പറയണം എന്നത് വലിയ രാഷ്ട്രീയ ബോധം ആവശ്യപ്പെടുന്ന കാര്യമാണ്.

അതിനാൽ തന്നെ, മാധ്യമങ്ങളോട് പെരുമാറുന്ന രീതിയിൽ ഇന്ന് വി.ഡി. സതീശൻ കാണിച്ച ശൈലി ഒരു മാതൃകയായി പറയേണ്ടതുണ്ട്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ എന്തൊക്കെയായാലും, മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയിൽ അദ്ദേഹത്തിന്റെ ഇന്നത്തെ സമീപനം വളരെ നിയന്ത്രിതവും പക്വവുമായിരുന്നു.

ഇത് നേതാക്കൾ മാത്രം അല്ല, പൊതുപ്രവർത്തകരും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും പഠിക്കേണ്ട ഒരു പാഠമാണ് —

ഓരോ ചോദ്യത്തിനും പ്രതികരിക്കേണ്ടതില്ല.
ഓരോ പ്രകോപനത്തിനും കോപിക്കേണ്ടതില്ല.

ചിലപ്പോൾ ഏറ്റവും ശക്തമായ മറുപടി, നിയന്ത്രിതമായ മൗനവും മാന്യമായ പെരുമാറ്റവുമാകാം.

- Mubarak Ravuthar

കാവലാൾ രാവണൻ


യുപിയിലെ ഈദ് ഗാഹുകൾക്ക് മുന്നിൽ ഭീം ആർമി ചീഫ് ചന്ദ്രശേഖർ ആസാദ് രാവൺ എംപിയും സംഘവും നൽകിയ കാവൽ, അംബേദ്കർ സ്വപ്നം കണ്ട ജനാധിപത്യ ഇന്ത്യയുടെ ഒരു പുതു യുഗപിറവിയുടെ പ്രഖ്യാപനമാണ്.

ഭീതിയും വർഗീയ കലാപ ഭീഷണിയും സൃഷ്ടിച്ച് മുസ്ലിംകളുടെ ആഘോഷങ്ങളെ പോലും അസ്വസ്ഥമാക്കാൻ ശ്രമിച്ചിരുന്ന സംഘപരിവാർ രാഷ്ട്രീയത്തിന് മുന്നിൽ, ഇത്തവണ യുപി മറ്റൊരു ദൃശ്യം കണ്ടു — ഐക്യത്തിന്റെ, പ്രതിരോധത്തിന്റെ, സഹവർത്തിത്വത്തിന്റെ ദൃശ്യം.

ഈദിനോടനുബന്ധിച്ച് വർഷങ്ങളായി ചില മേഖലകളിൽ ആവർത്തിക്കപ്പെട്ടിരുന്ന പ്രകോപന രാഷ്ട്രീയങ്ങളും കലാപ നീക്കങ്ങളും ഒറ്റയടിക്ക് നിലച്ചത് യാദൃശ്ചികമല്ല.

അതിന് പിന്നിൽ രാവൺ സേനയുടെ ആ “കൈകെട്ടി നിൽക്കുന്ന” കാവലിന്റെ സ്വാധീനമുണ്ട്. അത് വെറും സുരക്ഷയല്ല, ഒരു രാഷ്ട്രീയ സന്ദേശമാണ്.

“ദലിത് - മുസ്ലിം ഐക്യം” എന്ന ആശയം പുസ്തകങ്ങളിൽ നിന്നും തെരുവിലേക്കിറങ്ങുമ്പോൾ ഇന്ത്യയുടെ സാമൂഹിക സമവാക്യങ്ങൾ തന്നെ മാറിത്തുടങ്ങും.

അവകാശങ്ങൾക്ക് വേണ്ടി ഒറ്റക്കെട്ടായി നിൽക്കുന്ന ജനങ്ങളെ ഭീഷണിപ്പെടുത്തുക എളുപ്പമല്ലെന്ന് യുപി ഇത്തവണ തെളിയിച്ചു. 🔥

ഭരണഘടനയെ നെഞ്ചോട് ചേർത്ത്, വിദ്വേഷ രാഷ്ട്രീയത്തിനെതിരെ മനുഷ്യരെ കാത്തുനിൽക്കുന്ന ഓരോ കൈയും ഇന്നത്തെ ഇന്ത്യയുടെ പ്രതീക്ഷയാണ്. ✊🏽

- മുബാറക് റാവുത്തർ

യു.എ.പി.എ കേസിൽ മദ്റസ അധ്യാപകനെ കോടതി വെറുതെവിട്ടു: ഒരു പതിറ്റാണ്ടിലേറെ നീണ്ട തടവുശിക്ഷയ്ക്ക് ശേഷം മോചനം


ഭീകരവിരുദ്ധ നിയമങ്ങൾ ചുമത്തി  തടവിലാക്കപ്പെടുന്നവർ നേരിടുന്ന ദീർഘകാലത്തെ വിചാരണത്തടവെന്ന വലിയ നിയമ വെല്ലുവിളി അടിവരയിടുന്ന ഒരു സുപ്രധാന വിധിയിൽ, ഒഡീഷയിലെ കട്ടക്ക് സെഷൻസ് കോടതി മദ്റസ അധ്യാപകനായ മൗലാനാ അബ്ദുർ റഹ്മാൻ കട്കിയെ വെറുതെവിട്ടത്. രാജ്യമെങ്ങും 2015 ൽ വലിയ കോലാഹലങ്ങൾ മാധ്യമങ്ങൾ ഉണ്ടാക്കിയ യു.എ.പി.എ കേസിലാണ് ഈ വെറുതെ വിടൽ. 

തെളിവുകൾ ഒരെണ്ണം പോലും ഹാജരാക്കാൻ കഴിയാതെ പോയ കേസിൽ വെറുതെ വിട്ടത് സംബന്ധിച്ച് ഒരൊറ്റ മാധ്യമം പോലും വാർത്ത നൽകിയിട്ടില്ല. ജാമിഅ ടൈംസ് പോലെയുള്ള സമാന്തര പ്രാദേശിക മാധ്യമങ്ങൾ അല്ലാതെ.

അൽ-ഖ്വയ്ദ ഇൻ ദി ഇന്ത്യൻ സബ്കോണ്ടിനന്റ്(AQIC), ഇന്ത്യൻ മുജാഹിദീൻ (IM)എന്നീ നിരോധിത ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2015 ഡിസംബറിലാണ് ഒഡീഷ, ഡൽഹി പൊലീസുകളുടെ സംയുക്ത സംഘം ജഗത്പൂരിലെ പശ്ചിമകച്ച ഗ്രാമത്തിൽ നിന്ന് മൗലാനാ റഹ്മാനെ അറസ്റ്റ് ചെയ്യുന്നത്. അനുമതിയില്ലാത്ത മദ്റസ നടത്തുക, ഭീകര സംഘടനകൾക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുകയും തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുക, ഫണ്ട് ശേഖരണം, രാജ്യദ്രോഹം തുടങ്ങിയവയായിരുന്നു ഇദ്ദേഹത്തിന് മേൽ ചുമത്തിയിരുന്ന കുറ്റങ്ങൾ.

‼️വിധി പ്രസ്താവിച്ച ജില്ലാ സെഷൻസ് ജഡ്ജി മാനസ് രഞ്ജൻ ബാരിക്, മൗലാനാ റഹ്മാനെതിരെ ചുമത്തിയ എല്ലാ യു.എ.പി.എ കുറ്റങ്ങളിൽ നിന്നും ഐ.പി.സി 124-എ വകുപ്പിൽ നിന്നും അദ്ദേഹത്തെ പൂർണ്ണമായി വെറുതെവിട്ടു. കേസിൽ 46 സാക്ഷികളെ വിസ്തരിക്കുകയും 55 രേഖകൾ ഹാജരാക്കുകയും ചെയ്തിട്ടും പ്രൊസിക്യൂഷൻ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.വിശ്വസനീയമായ തെളിവുകളില്ലാതെ വെറും വാക്കാലുള്ള 

ആരോപണങ്ങൾ മാത്രമാണ് പ്രൊസിക്യൂഷൻ മുന്നോട്ട് വെച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.‼️ കൂടാതെ, വിസ്താരത്തിനിടയിൽ മൗലാനാ റഹ്മാൻ നടത്തിയ മദ്റസയിലെ ഒരു വിദ്യാർത്ഥി പോലും ഏതെങ്കിലും നിരോധിത സംഘടനയിൽ ചേർന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ കോടതിയിൽ സമ്മതിച്ചിരുന്നു.

പത്ത് വർഷത്തിലധികം ജയിൽവാസം അനുഭവിച്ച ശേഷമാണ് മൗലാനാ റഹ്മാൻ ഒഡീഷയിലെ ഈ കേസിൽ നിന്നും മോചിതനാകുന്നത്. വ്യക്തമായ തെളിവുകളില്ലാതെ യു.എ.പി.എ പോലുള്ള കടുത്ത നിയമങ്ങൾ ചുമത്തുന്നതിനെക്കുറിച്ചും, വർഷങ്ങൾ നീളുന്ന വിചാരണകൾ വ്യക്തികളുടെ ജീവിതത്തിലുണ്ടാക്കുന്ന കടുത്ത ആഘാതങ്ങളെക്കുറിച്ചുമുള്ള വലിയ ചർച്ചകൾക്ക് ഈ വിധി വീണ്ടും വഴിതുറന്നിരിക്കുകയാണ്.

- മുബാറക് റാവുത്തർ

ഡി.കെ എന്ന രണ്ടക്ഷരം: നെഞ്ചുറപ്പിന്റെ രാഷ്ട്രീയ ചരിത്രം


രാഷ്ട്രീയം എന്നത് അധികാരത്തിന്റെ ഇടനാഴികളിലൂടെ നടക്കുന്ന കസേരപ്പോരുകളുടെ പേരല്ലെന്ന് വീണ്ടും തെളിയിക്കുകയാണ് കർണാടകത്തിന്റെ രാഷ്ട്രീയ മണ്ണ്. അധികാരത്തിനുവേണ്ടി സ്വന്തം ആത്മാവുപോലും പണയംവെക്കുന്ന കാലത്ത്, ആശയത്തിനും വിശ്വസ്തതയ്ക്കും വേണ്ടി ജീവിതം മുഴുവൻ പൊരുതിയ ഒരു മനുഷ്യന്റെ കഥയാണ് DK Shivakumar  എന്ന പേര് നമ്മോട് പറയുന്നത്.

ഒരു വശത്ത് പ്രതിസന്ധികളിൽ തകരാത്ത ഹിമാലയം പോലൊരു പോരാളി. മറുവശത്ത് രാഷ്ട്രീയ പക്വതയും സഹിഷ്ണുതയും കൈവിടാത്ത സിദ്ധരാമയ്യ എന്ന ജനനായകൻ. ഇരുവരും ചേർന്ന് ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്നത് അധികാര ലോഭത്തിന്റെ രാഷ്ട്രീയമല്ല, മറിച്ച് പരസ്പര ബഹുമാനത്തിന്റെയും സംഘടനാ വിശ്വസ്തതയുടെയും മഹത്തായ മാതൃകയാണ്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ രാഷ്ട്രീയം കണ്ടത് വിഭാഗീയതയുടെ ദുരന്തങ്ങളായിരുന്നു. ഛത്തീസ്ഗഡിൽ ആഭ്യന്തര പോര് സർക്കാരിന്റെ കരുത്ത് ചോർത്തി. പഞ്ചാബിൽ നേതൃത്വ തർക്കങ്ങൾ പാർട്ടിയെ തകർച്ചയിലേക്ക് തള്ളിവിട്ടു. ഉത്തരാഖണ്ഡിലും ഹരിയാനയിലും ഗ്രൂപ്പിസം കോൺഗ്രസിന് കനത്ത തിരിച്ചടികൾ സമ്മാനിച്ചു.

പക്ഷേ കർണാടകത്തിൽ ആ കഥ ആവർത്തിക്കപ്പെട്ടില്ല.

കാരണം, അവിടെ കോൺഗ്രസിന്റെ അടിത്തറ തകർന്നുവീഴാതിരിക്കാൻ സ്വന്തം നെഞ്ച് മതിലാക്കിയ ഒരു മനുഷ്യനുണ്ടായിരുന്നു — ഡി.കെ. ശിവകുമാർ.

അന്വേഷണ ഏജൻസികളും രാഷ്ട്രീയ പ്രതികാരങ്ങളും ചേർന്ന് വളഞ്ഞിട്ടും, അധികാരത്തിന്റെ ഭീഷണികൾ പിന്തുടർന്നിട്ടും, സ്വന്തം നെഞ്ചിൽ കോൺഗ്രസിന്റെ മൂവർണ്ണക്കൊടി ചേർത്തുപിടിച്ച് അദ്ദേഹം നിന്നു. ഒറ്റപ്പെടലുകളും വേട്ടയാടലുകളും സഹിച്ചുകൊണ്ട് പോലും പാർട്ടിയെ കൈവിടാത്ത ഒരു രാഷ്ട്രീയ വിശ്വസ്തന്റെ അപൂർവ ചരിത്രം.

2019-ൽ അദ്ദേഹത്തിന്റെ ജീവിതം ഇരുണ്ട ഒരു വഴിത്തിരിവിലെത്തി. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായ അന്വേഷണങ്ങളും അറസ്റ്റും അദ്ദേഹത്തെ തകർക്കാനായിരുന്നു. അമ്പത് ദിവസങ്ങൾ തിഹാർ ജയിലിന്റെ ചുവരുകൾക്കുള്ളിൽ കഴിയേണ്ടിവന്നു. സ്വന്തം പിതാവിന്റെ അന്ത്യകർമ്മങ്ങൾക്ക് പോലും ജാമ്യം അനുവദിക്കാത്ത ക്രൂരമായ അവസ്ഥ. എതിരാളികൾ ആഘോഷിച്ചു. ഡി.കെ എന്ന അധ്യായം അവസാനിച്ചുവെന്ന് അവർ കരുതി.

പക്ഷേ അവർ മറന്നുപോയിരുന്നു — തീയിൽ കത്തിച്ചാൽ ചാരമാകുന്ന മനുഷ്യരുണ്ട്; അതേ തീയിൽ നിന്ന് ചിറകുവിരിച്ച് ഉയിർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷികളും ഉണ്ട്.

2020-ൽ ഡി.കെ തിരിച്ചുവന്നു.

തളർന്നില്ല. തകർന്നില്ല. പ്രതികാരത്തിന്റെ ഭാഷ പോലും സംസാരിച്ചില്ല.

കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായ ശേഷം, തകർന്നടിഞ്ഞ സംഘടനയെ അദ്ദേഹം വീണ്ടും പുനർനിർമ്മിച്ചു. ഗ്രാമങ്ങളിലും വാർഡുകളിലും നേരിട്ട് ഇറങ്ങി ചെന്ന് പ്രവർത്തകരുടെ ആത്മവിശ്വാസം വീണ്ടെടുത്തു. അധികാരത്തിൽ നിന്ന് അകന്നുപോയ ഒരു പാർട്ടിക്ക് വീണ്ടും ജീവൻ നൽകി.

ആ പോരാട്ടത്തിന്റെ ഫലം ഇന്ത്യ കണ്ടത് 2023-ലായിരുന്നു.

കർണാടകത്തിൽ കോൺഗ്രസ് ചരിത്രവിജയം നേടി. ബിജെപിയുടെ ശക്തികേന്ദ്രങ്ങൾ തകർന്നു വീണു. അന്ന് വിജയത്തിന്റെ നടുവിൽ ക്യാമറകൾക്ക് മുന്നിൽ നിറ കണ്ണീരോടെ പൊട്ടി കരഞ്ഞു കൊണ്ട് നിന്ന ഡി.കെ പറഞ്ഞ വാക്കുകൾ ഇന്നും പ്രവർത്തകരുടെ ഹൃദയത്തിലുണ്ട്.

“സോണിയാ ഗാന്ധിക്ക് ഞാൻ കൊടുത്ത വാക്കാണിത്… കർണാടക ഞാൻ തിരിച്ചുപിടിച്ചു കൊടുക്കുമെന്ന്. ഞാനാ വാക്ക് പാലിച്ചു.”

അതൊരു രാഷ്ട്രീയ പ്രസംഗമല്ലായിരുന്നു.

ഒരു മനുഷ്യന്റെ വിശ്വസ്തതയുടെ സാക്ഷ്യപത്രമായിരുന്നു.

ഇന്ന് 2026-ലെ ഈ ചരിത്രമുഹൂർത്തത്തിൽ, മൂന്നു വർഷങ്ങളുടെ കാത്തിരിപ്പുകൾക്ക് ശേഷം ആ രാഷ്ട്രീയ നിയോഗം അദ്ദേഹത്തിന്റെ അരികിലെത്തിയെന്ന വികാരമാണ് അണികളിൽ നിറയുന്നത്. അന്വേഷണങ്ങളും വേട്ടയാടലുകളും അധികാര സമ്മർദ്ദങ്ങളും എല്ലാം കടന്നുപോയിട്ടും പാർട്ടിയെയും ആശയത്തെയും ഒരിക്കലും ഒറ്റുകൊടുക്കാത്ത നേതാവായി ഡി.കെ മാറി.

അതുകൊണ്ടാണ് അദ്ദേഹത്തെ “യഥാർത്ഥ കോൺഗ്രസുകാരനായ മനുഷ്യൻ (ദ റിയൽ കോൺഗ്രസ് മാൻ)” എന്ന് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്.

ഇതിനിടയിൽ സിദ്ധരാമയ്യയും ഡി.കെ.യും കാട്ടിയ രാഷ്ട്രീയ പക്വതയും പ്രത്യേകം പറയേണ്ടതാണ്. മുഖ്യമന്ത്രി കസേരയ്ക്കായും വിട്ടു നൽകുന്നതിനായും അവർ പരസ്പരം പോരടിച്ചില്ല. ഡി.കെ തന്റെ സമയത്തിനായി ക്ഷമയോടെ കാത്തുനിന്നു. സിദ്ധരാമയ്യയാകട്ടെ, പ്രായവും പുതിയ കാലത്തിന്റെ ആവശ്യവും ഉൾക്കൊണ്ട് പുതിയ തലമുറയ്ക്ക് ഇടം നൽകുന്ന രാഷ്ട്രീയ പക്വത കാട്ടി.

അത് രാഷ്ട്രീയ സംസ്കാരത്തിന്റെ അപൂർവ സൗന്ദര്യമാണ്.

വർഷങ്ങളുടെ കണ്ണീരും ത്യാഗവും വിശ്വസ്തതയും ഒടുവിൽ ഫലം കാണുമ്പോൾ, ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി പദത്തിലേക്ക് നടന്നു കയറുന്നത് ഒരു വ്യക്തിയുടെ വിജയം മാത്രമല്ല.

അത് വിശ്വസ്തതയുടെ വിജയമാണ്.

അതൊരു പോരാട്ടത്തിന്റെ വിജയമാണ്.

അതൊരു രാഷ്ട്രീയ കാവ്യനീതിയാണ്.

തന്ത്രജ്ഞൻ. വിശ്വസ്തൻ. പോരാളി.

ഒരു യഥാർത്ഥ ജനനായകൻ.

കർണാടകത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇനി ഒരു പുതിയ അധ്യായം തുടങ്ങുകയാണ്.

ഡി.കെ എന്ന രണ്ടക്ഷരത്തിൽ നിന്നുള്ള ഒരു യുഗം.

- മുബാറക് റാവുത്തർ -

ചുവപ്പിലെ കാവി നിഴലുകൾ : സി.പി.ഐ.(എം)-ന്റെ പ്രത്യയശാസ്ത്ര പ്രതിസന്ധിയും പാർട്ടിയെ വിശ്വസിക്കുന്ന ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ അടിമത്തവും

കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരം പതിറ്റാണ്ടുകളായി സ്വയം വിശേഷിപ്പിച്ചിരുന്നത് “പുരോഗമന”, “മതേതര”, “ഫാസിസ്റ്റ് വിരുദ്ധ” എന്ന വിശേഷണങ്ങളിലൂടെയാണ്. എന്നാൽ, തെരുവിലെ യാഥാർത്ഥ്യ രാഷ്ട്രീയം പരിശോധിക്കുമ്പോൾ ഈ അവകാശവാദങ്ങളുടെ മിനുക്കുപണിക്ക് അടിയിൽ മറഞ്ഞുകിടക്കുന്ന ഗുരുതരമായ വൈരുദ്ധ്യങ്ങൾ ഒന്നൊന്നായി പുറത്തുവരുന്നുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കെ കെ രാഗേഷ് നടത്തിയ പരാമർശത്തെ ചുറ്റിപ്പറ്റി ഉയർന്ന ചർച്ചകൾ.

ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ കഴിയുന്ന ആളുകൾ സി.പി.എമ്മിലാണെന്ന് ഒരു ജില്ലാ സെക്രട്ടറി തന്നെ തുറന്ന് സമ്മതിക്കേണ്ടി വരുന്നത്, ഒരു സാധാരണ രാഷ്ട്രീയ പ്രസ്താവനയല്ല. അത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറയിൽ പതിറ്റാണ്ടുകളായി വളർന്നുകൊണ്ടിരിക്കുന്ന ആശയപരമായ പൊള്ളുകളുടെ തുറന്ന വെളിപ്പെടുത്തലാണ്.

സി.പി.എം എക്കാലത്തും ഉയർത്തിപ്പിടിച്ചത് “വർഗ രാഷ്ട്രീയം”, “മതനിരപേക്ഷത”, “ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം” തുടങ്ങിയ വലിയ മുദ്രാവാക്യങ്ങളായിരുന്നു. എന്നാൽ പ്രായോഗിക രാഷ്ട്രീയത്തിൽ പാർട്ടി പ്രവർത്തിക്കുന്ന സാമൂഹിക മനോഭാവം പരിശോധിക്കുമ്പോൾ, അതിന്റെ അടിത്തറ ഒരു ഹിന്ദു ഭൂരിപക്ഷ സാമൂഹിക ബോധത്തിന്റെ പരിധിക്കുള്ളിൽ നിന്നു പ്രവർത്തിക്കുന്നതാണെന്ന ബോധ്യം ഇന്ന് കൂടുതൽ ശക്തമാകുകയാണ്.

സംഘപരിവാർ ആശയങ്ങൾ ഏറ്റവും എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുന്ന രാഷ്ട്രീയ മണ്ണ് സി.പി.എം അണികൾക്കിടയിലാണെന്ന് അവരുടെ സ്വന്തം നേതാക്കൾ തന്നെ ആശങ്കപ്പെടുമ്പോൾ, അത് വെറും സംഘടനാപരമായ പ്രശ്നമല്ല. അത് പാർട്ടി ഇത്രയും കാലം നൽകിയ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ പരാജയ പ്രഖ്യാപനമാണ്. ഒരു വശത്ത് ഫാസിസത്തിനെതിരെ മുദ്രാവാക്യം മുഴക്കുകയും, മറുവശത്ത് സ്വന്തം അണികളിൽ വലിയൊരു വിഭാഗം അതേ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഭാഷയിലേക്ക് വഴുതിപ്പോകാൻ തയ്യാറായ മനോഭാവം പുലർത്തുകയും ചെയ്യുന്നത്, സി.പി.എമ്മിന്റെ ആശയപരമായ ശൂന്യതയെ തുറന്നുകാട്ടുന്നതാണ്.

കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ വിരോധാഭാസം ഇതിലാണ് — സംഘപരിവാറിനെ പ്രതിരോധിക്കുമെന്ന് അവകാശപ്പെടുന്ന പ്രസ്ഥാനം തന്നെ, സാമൂഹികമായി അതേ രാഷ്ട്രീയത്തിന്റെ വികാരഭൂമിയിൽ നിന്നാണ് പലപ്പോഴും പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ, ബി.ജെ.പിയിലേക്ക് ചേക്കേറുന്ന മുൻ സി.പി.എം പ്രവർത്തകരുടെ നിര സ്ഥിരമായി വളരുന്നത് യാദൃശ്ചികമല്ല. ആശയപരമായ ദൂരമില്ലാത്തിടത്ത് രാഷ്ട്രീയ കുടിയേറ്റം എളുപ്പമാകുന്നത് സ്വാഭാവികമാണ്.

ഈ യാഥാർത്ഥ്യത്തിന്റെ ഏറ്റവും വലിയ ഇരകൾ ന്യൂനപക്ഷങ്ങളാണ്. പ്രത്യേകിച്ച് മുസ്ലിം നാമധാരികളായ പ്രവർത്തകരും അനുഭാവികളും. തങ്ങളെ ആത്മാർത്ഥമായി ഉൾക്കൊള്ളാൻ പോലും മടിക്കുന്ന ഒരു രാഷ്ട്രീയ ഘടനയെയാണ് അവർ ഇന്നും “മതേതരത്വത്തിന്റെ അവസാന പ്രതീക്ഷ” എന്ന ഭയരാഷ്ട്രീയത്തിന്റെ പേരിൽ പ്രതിരോധിക്കുന്നത്.

അവർക്കു ലഭിക്കുന്നത് യഥാർത്ഥ പങ്കാളിത്തമോ ആശയപരമായ ബഹുമാനമോ അല്ല; മറിച്ച്, തെരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിക്കപ്പെടുന്ന ഒരു “സെക്യുലർ മുഖംമൂടി” എന്ന സ്ഥാനം മാത്രമാണ്. പാർട്ടിയുടെ അധികാര ഘടനകളിലും സാംസ്കാരിക നേതൃത്വത്തിലും ആശയ നിർണ്ണയ കേന്ദ്രങ്ങളിലും ന്യൂനപക്ഷങ്ങളുടെ സാന്നിധ്യം എത്രമാത്രമുണ്ടെന്ന് പരിശോധിച്ചാൽ ഈ യാഥാർത്ഥ്യം വ്യക്തമായി കാണാം.

ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ യഥാർത്ഥ സ്വഭാവം നിർണ്ണയിക്കപ്പെടുന്നത് അതിന്റെ പ്രമേയങ്ങളിലൂടെയോ സിദ്ധാന്ത പുസ്തകങ്ങളിലൂടെയോ അല്ല; മറിച്ച് അതിന്റെ സാമൂഹിക പെരുമാറ്റത്തിലൂടെയും അണികളുടെ മനോഭാവത്തിലൂടെയും തന്നെയാണ്. ആ പരിശോധനയിൽ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

സംഘപരിവാർ ഭീഷണിയെ സ്ഥിരമായി ഉയർത്തിക്കാട്ടി ന്യൂനപക്ഷങ്ങളിൽ ഭയം സൃഷ്ടിക്കുകയും, അതേ ഭയത്തെ തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന രാഷ്ട്രീയ തന്ത്രം കേരളത്തിൽ വളരെക്കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. “ഞങ്ങളെ അല്ലാതെ മറ്റാരും നിങ്ങളെ രക്ഷിക്കില്ല” എന്ന സന്ദേശം ആവർത്തിച്ചുകൊണ്ട് ന്യൂനപക്ഷങ്ങളെ രാഷ്ട്രീയമായി തടവിലാക്കാൻ ശ്രമിക്കുന്ന സംരക്ഷണ അമ്മാവൻ സമീപനം, യഥാർത്ഥ മതേതര രാഷ്ട്രീയമല്ല; അത് ഭയത്തെ ആധാരമാക്കിയ നിയന്ത്രണ രാഷ്ട്രീയമാണ്.

ഇതിന്റെ മറ്റൊരു ഭീഷണികരമായ വശം, ബി.ജെ.പി വളർച്ച തടയാൻ സി.പി.എം പലപ്പോഴും “മൃദു ഹിന്ദുത്വ” നിലപാടുകളിലേക്ക് വഴുതിപ്പോകുന്നു എന്നതാണ്. ഭൂരിപക്ഷ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാനുള്ള ഈ രാഷ്ട്രീയ കണക്കുകൂട്ടൽ, ന്യൂനപക്ഷങ്ങളെ കൂടുതൽ അനാഥരാക്കുകയാണ് ചെയ്യുന്നത്. ഒരു വശത്ത് സംഘപരിവാറിനെ വിമർശിക്കുകയും, മറുവശത്ത് അതേ രാഷ്ട്രീയത്തിന്റെ സാമൂഹിക വികാരങ്ങളെ സുഖിപ്പിക്കുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പ് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നു.

ഇന്ന് ഉയരുന്ന അടിസ്ഥാന ചോദ്യം ഇതാണ് — സംഘപരിവാർ ആശയങ്ങളിൽ നിന്ന് സ്വന്തം അണികളെ പോലും വിമുക്തരാക്കാൻ കഴിയാത്ത ഒരു പ്രസ്ഥാനത്തിന്, ഫാസിസത്തിനെതിരെ യഥാർത്ഥ പോരാട്ടം നയിക്കാൻ എങ്ങനെ കഴിയും?

മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി നേരിടുന്ന പ്രതിസന്ധി വെറും സംഘടനാപരമോ തെരഞ്ഞെടുപ്പ് സംബന്ധമായതോ അല്ല. അത് ആഴത്തിലുള്ള പ്രത്യയശാസ്ത്ര തകർച്ചയാണ്. മുദ്രാവാക്യങ്ങളിലൂടെ മറച്ചുവെക്കാൻ കഴിയാത്ത ഒരു രാഷ്ട്രീയ ശൂന്യത.

അതുകൊണ്ട് തന്നെ, ഇന്നും അന്ധമായ രാഷ്ട്രീയ വിശ്വാസത്തിൽ ആ പാർട്ടിയെ പ്രതിരോധിക്കുന്ന ന്യൂനപക്ഷങ്ങൾ ഒരു അടിസ്ഥാന ആത്മപരിശോധന നടത്തേണ്ട സമയമാണിത്. രാഷ്ട്രീയ അടിമത്തത്തെ “പുരോഗമന ബോധം” എന്ന് തെറ്റിദ്ധരിക്കുന്നിടത്തോളം കാലം, അവർ സ്വന്തം സ്വത്വവും രാഷ്ട്രീയ ശക്തിയും മറ്റൊരാളുടെ അധികാര നിലനിൽപ്പിനായി സമർപ്പിച്ചുകൊണ്ടേയിരിക്കും.

ചരിത്രം ആവർത്തിച്ച് തെളിയിച്ച ഒരു സത്യമുണ്ട് —
ഒരു സമൂഹം സ്വന്തം രാഷ്ട്രീയ സ്വാതന്ത്ര്യം ഭയത്തിന്റെ പേരിൽ മറ്റൊരാളുടെ കൈകളിൽ ഏൽപ്പിക്കുന്ന നിമിഷം മുതൽ, അവരുടെ ശബ്ദവും സ്വത്വവും ക്രമേണ ഇല്ലാതാകാൻ തുടങ്ങും.

മതേതരത്വത്തിന്റെ പേരിൽ രാഷ്ട്രീയ അന്ധവിശ്വാസം തുടരുന്നത് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കില്ല; മറിച്ച്, അവരെ സ്ഥിരമായ രാഷ്ട്രീയ ആശ്രിതരാക്കി മാറ്റും. യഥാർത്ഥ രാഷ്ട്രീയ ബോധം എന്നത് ആരെയെങ്കിലും അന്ധമായി പിന്തുടരുന്നതല്ല, മറിച്ച് ആരാണ് തങ്ങളെ ഉപയോഗിക്കുന്നത്, ആരാണ് തങ്ങളെ യഥാർത്ഥത്തിൽ പ്രതിനിധീകരിക്കുന്നത് എന്നത് തിരിച്ചറിയാനുള്ള ശേഷിയാണ്.

- മുബാറക് റാവുത്തർ -

ഡിജിറ്റൽ ലോകത്തെ അക്രമവാസന : സോഷ്യൽ മീഡിയയും തകരുന്ന മാനസികാരോഗ്യവും

സോഷ്യൽ മീഡിയ ഇന്ന് മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. ആശയവിനിമയം, വിനോദം, അറിവ് പങ്കുവെക്കൽ, സാമൂഹിക ഇടപെടലുകൾ എന്നിവയ്ക്ക് പുതിയ സാധ്യതകൾ തുറന്നുകൊടുത്ത ഈ ഡിജിറ്റൽ വേദി, അതേസമയം ചില ആശങ്കാജനകമായ സാമൂഹിക പ്രവണതകൾക്കും വഴിയൊരുക്കിയിട്ടുണ്ട്. 


സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട കൊലപാതക വാർത്തകൾ പുറത്തുവന്നപ്പോൾ, വെർച്വൽ ലോകത്തിലെ സംഘർഷങ്ങൾ യഥാർത്ഥ ജീവിതത്തിലെ അക്രമങ്ങളായി മാറുന്ന പ്രതിഭാസത്തെക്കുറിച്ച് വീണ്ടും ചർച്ചകൾ സജീവമാവുകയാണ്.

ഇത്തരം സംഭവങ്ങളെ ഒരു വ്യക്തിയുടെ കുറ്റകൃത്യമായി മാത്രം കാണാതെ, അതിന് പിന്നിലുള്ള സാമൂഹിക-മാനസിക ഘടകങ്ങളെക്കൂടി പരിശോധിക്കേണ്ടതുണ്ട്.

സോഷ്യൽ മീഡിയയുടെ ഏറ്റവും വലിയ പ്രത്യേകത അഭിപ്രായങ്ങൾ വളരെ വേഗത്തിൽ പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനും കഴിയുന്ന ഒന്നാണെന്നതാണ്. എന്നാൽ അതേ സൗകര്യം ചിലപ്പോൾ വിദ്വേഷത്തിന്റെയും അപമാനത്തിന്റെയും ആക്രമണാത്മക പെരുമാറ്റങ്ങളുടെയും വേദിയായി മാറുന്നുണ്ട്.

സൈബർ ബുള്ളിയിംഗ്, വ്യക്തിഹത്യ, ട്രോളിംഗ്, കൂട്ടമായി ആക്രമിക്കൽ (online mobbing), നിരന്തരമായ അധിക്ഷേപങ്ങൾ തുടങ്ങിയവ ഇന്ന് പല പ്ലാറ്റ്ഫോമുകളിലും സാധാരണ കാഴ്ചകളാണ്. അജ്ഞാതത്വത്തിന്റെ മറവിൽ പലർക്കും യഥാർത്ഥ ജീവിതത്തിൽ പ്രകടിപ്പിക്കാത്ത ക്രൂരതകൾ ഓൺലൈനിൽ പ്രകടിപ്പിക്കാൻ ധൈര്യം ലഭിക്കുന്നു.

അഭിപ്രായവ്യത്യാസങ്ങളെ സംവാദമായി കാണുന്നതിനു പകരം വ്യക്തിപരമായ യുദ്ധമായി കാണുന്ന പ്രവണതയും വർധിച്ചുവരുന്നു. ഇതിലൂടെ സമൂഹത്തിൽ അസഹിഷ്ണുതയും പരസ്പര വൈരാഗ്യവും വളരുന്നു.

സോഷ്യൽ മീഡിയയുടെ അടിസ്ഥാന പ്രവർത്തനരീതി തന്നെ മനുഷ്യരുടെ അംഗീകാരത്തിനുള്ള സ്വാഭാവിക ആഗ്രഹത്തെ ഉത്തേജിപ്പിക്കുന്നതാണ്. ലൈക്കുകൾ, ഷെയറുകൾ, ഫോളോവേഴ്സ്, വ്യൂസ് എന്നിവ പലപ്പോഴും വ്യക്തിയുടെ സാമൂഹിക മൂല്യത്തിന്റെ സൂചികകളായി മാറുന്നു.

അംഗീകാരം ലഭിക്കുമ്പോൾ സന്തോഷവും ലഭിക്കാതിരിക്കുമ്പോൾ നിരാശയും അസൂയയും ദേഷ്യവും അനുഭവപ്പെടാം. ചിലർക്ക് ഈ അനുഭവങ്ങൾ വളരെ തീവ്രമാകുകയും സ്വയംനിയന്ത്രണത്തെ ബാധിക്കുകയും ചെയ്യാം.

എല്ലാ അക്രമസംഭവങ്ങൾക്കും പിന്നിൽ മാനസിക രോഗങ്ങളാണെന്ന് പറയുന്നത് തെറ്റാണ്. അതുപോലെ സോഷ്യൽ മീഡിയ ഉപയോഗം നേരിട്ട് വ്യക്തിത്വ വൈകല്യങ്ങൾക്ക് കാരണമാകുന്നു എന്ന വാദത്തിനും മതിയായ തെളിവുകളില്ല.

എന്നാൽ ഇതിനകം തന്നെ വികാരനിയന്ത്രണത്തിൽ ബുദ്ധിമുട്ടുള്ളവരിലും അമിതമായ അംഗീകാരതൃഷ്ണയുള്ളവരിലും സാമൂഹിക ഒറ്റപ്പെടൽ അനുഭവിക്കുന്നവരിലും ഓൺലൈൻ ഇടപെടലുകൾ മാനസിക സമ്മർദ്ദം വർധിപ്പിക്കാനിടയുണ്ട്.

പ്രത്യേകിച്ച്, അമിതമായ അസൂയ, ദേഷ്യം നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട്, സ്വയം മഹത്വവൽക്കരണം, മറ്റുള്ളവരോടുള്ള സഹാനുഭൂതിക്കുറവ്, തിടുക്കത്തിലുള്ള തീരുമാനങ്ങൾ എനിനിവ ഇത്തരം പ്രവണതകൾ ചില സാഹചര്യങ്ങളിൽ കൂടുതൽ ശക്തമാക്കാം.

ഓൺലൈൻ ലോകത്തിലെ അപമാനങ്ങൾ പലപ്പോഴും പൊതുസ്ഥലത്ത് നടക്കുന്ന അപമാനങ്ങളേക്കാൾ ശക്തമായി ചിലർ അനുഭവിക്കുന്നുണ്ട്. കാരണം അവ ആയിരക്കണക്കിന് ആളുകളുടെ മുന്നിൽ സംഭവിക്കുന്നതാണെന്ന തോന്നലാണ് ഉണ്ടാക്കുക.

ഇത്തരം സാഹചര്യങ്ങളിൽ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് കുറവാണെങ്കിൽ, ഒരു കമന്റ്, ഒരു വീഡിയോ, ഒരു തർക്കം, അല്ലെങ്കിൽ ഒരു ബന്ധം സംബന്ധിച്ച പ്രശ്നം പോലും അമിതമായ പ്രകോപനത്തിന് കാരണമാകാം.

മിക്ക അക്രമസംഭവങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്തവ ആയിരിക്കില്ല; മറിച്ച് തീവ്രമായ വികാരാവേശത്തിന്റെ നിമിഷങ്ങളിൽ സംഭവിക്കുന്നവയാണ്. അതുകൊണ്ടുതന്നെ വികാരനിയന്ത്രണവും മാനസികാരോഗ്യ വിദ്യാഭ്യാസവും ഇന്ന് മുമ്പത്തേക്കാൾ പ്രധാനപ്പെട്ട വിഷയങ്ങളായി മാറിയിരിക്കുന്നു.

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം ഡിജിറ്റൽ പൗരത്വത്തെക്കുറിച്ചുള്ള ബോധവും വളരേണ്ടതുണ്ട്. ഓൺലൈൻ ഇടങ്ങളിൽ ഉത്തരവാദിത്തത്തോടെ പെരുമാറുക, അഭിപ്രായവ്യത്യാസങ്ങളെ ആരോഗ്യകരമായി കൈകാര്യം ചെയ്യുക, വിദ്വേഷ സംസ്കാരത്തെ ചെറുക്കുക, മാനസികാരോഗ്യ സഹായം തേടുന്നതിനെ സാധാരണവൽക്കരിക്കുക എന്നിവ കാലഘട്ടത്തിന്റെ ആവശ്യമാണ്.

ഒരു കൊലപാതക വാർത്ത നമ്മെ ഞെട്ടിപ്പിക്കുന്നത് ഒരു ജീവൻ നഷ്ടപ്പെട്ടതുകൊണ്ടു മാത്രമല്ല; ആ സംഭവത്തിന് പിന്നിൽ നമ്മുടെ സമൂഹത്തിലെ ചില തകരാറുകളും വെളിവാകുന്നതു കൊണ്ട് കൂടിയാണ്. സോഷ്യൽ മീഡിയ സ്വയം കുറ്റവാളിയല്ല. എന്നാൽ നിയന്ത്രണമില്ലാത്ത വിദ്വേഷവും അസഹിഷ്ണുതയും മാനസിക സമ്മർദ്ദങ്ങളും നിറഞ്ഞ ഒരു സാമൂഹിക അന്തരീക്ഷത്തിൽ അതിന് സംഘർഷങ്ങളെ കൂടുതൽ തീവ്രമാക്കാൻ കഴിയും.

അതിനാൽ ഡിജിറ്റൽ സാക്ഷരതയ്‌ക്കൊപ്പം ഡിജിറ്റൽ മാനസികാരോഗ്യം, വികാരനിയന്ത്രണം, സംവാദ സംസ്കാരം എന്നിവയും ഇന്ന് സമൂഹം ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ്. 

✍️ Mubarak Ravuthar