രാഷ്ട്രീയം എന്നത് അധികാരത്തിന്റെ ഇടനാഴികളിലൂടെ നടക്കുന്ന കസേരപ്പോരുകളുടെ പേരല്ലെന്ന് വീണ്ടും തെളിയിക്കുകയാണ് കർണാടകത്തിന്റെ രാഷ്ട്രീയ മണ്ണ്. അധികാരത്തിനുവേണ്ടി സ്വന്തം ആത്മാവുപോലും പണയംവെക്കുന്ന കാലത്ത്, ആശയത്തിനും വിശ്വസ്തതയ്ക്കും വേണ്ടി ജീവിതം മുഴുവൻ പൊരുതിയ ഒരു മനുഷ്യന്റെ കഥയാണ് DK Shivakumar എന്ന പേര് നമ്മോട് പറയുന്നത്.
ഒരു വശത്ത് പ്രതിസന്ധികളിൽ തകരാത്ത ഹിമാലയം പോലൊരു പോരാളി. മറുവശത്ത് രാഷ്ട്രീയ പക്വതയും സഹിഷ്ണുതയും കൈവിടാത്ത സിദ്ധരാമയ്യ എന്ന ജനനായകൻ. ഇരുവരും ചേർന്ന് ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്നത് അധികാര ലോഭത്തിന്റെ രാഷ്ട്രീയമല്ല, മറിച്ച് പരസ്പര ബഹുമാനത്തിന്റെയും സംഘടനാ വിശ്വസ്തതയുടെയും മഹത്തായ മാതൃകയാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ രാഷ്ട്രീയം കണ്ടത് വിഭാഗീയതയുടെ ദുരന്തങ്ങളായിരുന്നു. ഛത്തീസ്ഗഡിൽ ആഭ്യന്തര പോര് സർക്കാരിന്റെ കരുത്ത് ചോർത്തി. പഞ്ചാബിൽ നേതൃത്വ തർക്കങ്ങൾ പാർട്ടിയെ തകർച്ചയിലേക്ക് തള്ളിവിട്ടു. ഉത്തരാഖണ്ഡിലും ഹരിയാനയിലും ഗ്രൂപ്പിസം കോൺഗ്രസിന് കനത്ത തിരിച്ചടികൾ സമ്മാനിച്ചു.
പക്ഷേ കർണാടകത്തിൽ ആ കഥ ആവർത്തിക്കപ്പെട്ടില്ല.
കാരണം, അവിടെ കോൺഗ്രസിന്റെ അടിത്തറ തകർന്നുവീഴാതിരിക്കാൻ സ്വന്തം നെഞ്ച് മതിലാക്കിയ ഒരു മനുഷ്യനുണ്ടായിരുന്നു — ഡി.കെ. ശിവകുമാർ.
അന്വേഷണ ഏജൻസികളും രാഷ്ട്രീയ പ്രതികാരങ്ങളും ചേർന്ന് വളഞ്ഞിട്ടും, അധികാരത്തിന്റെ ഭീഷണികൾ പിന്തുടർന്നിട്ടും, സ്വന്തം നെഞ്ചിൽ കോൺഗ്രസിന്റെ മൂവർണ്ണക്കൊടി ചേർത്തുപിടിച്ച് അദ്ദേഹം നിന്നു. ഒറ്റപ്പെടലുകളും വേട്ടയാടലുകളും സഹിച്ചുകൊണ്ട് പോലും പാർട്ടിയെ കൈവിടാത്ത ഒരു രാഷ്ട്രീയ വിശ്വസ്തന്റെ അപൂർവ ചരിത്രം.
2019-ൽ അദ്ദേഹത്തിന്റെ ജീവിതം ഇരുണ്ട ഒരു വഴിത്തിരിവിലെത്തി. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായ അന്വേഷണങ്ങളും അറസ്റ്റും അദ്ദേഹത്തെ തകർക്കാനായിരുന്നു. അമ്പത് ദിവസങ്ങൾ തിഹാർ ജയിലിന്റെ ചുവരുകൾക്കുള്ളിൽ കഴിയേണ്ടിവന്നു. സ്വന്തം പിതാവിന്റെ അന്ത്യകർമ്മങ്ങൾക്ക് പോലും ജാമ്യം അനുവദിക്കാത്ത ക്രൂരമായ അവസ്ഥ. എതിരാളികൾ ആഘോഷിച്ചു. ഡി.കെ എന്ന അധ്യായം അവസാനിച്ചുവെന്ന് അവർ കരുതി.
പക്ഷേ അവർ മറന്നുപോയിരുന്നു — തീയിൽ കത്തിച്ചാൽ ചാരമാകുന്ന മനുഷ്യരുണ്ട്; അതേ തീയിൽ നിന്ന് ചിറകുവിരിച്ച് ഉയിർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷികളും ഉണ്ട്.
2020-ൽ ഡി.കെ തിരിച്ചുവന്നു.
തളർന്നില്ല. തകർന്നില്ല. പ്രതികാരത്തിന്റെ ഭാഷ പോലും സംസാരിച്ചില്ല.
കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായ ശേഷം, തകർന്നടിഞ്ഞ സംഘടനയെ അദ്ദേഹം വീണ്ടും പുനർനിർമ്മിച്ചു. ഗ്രാമങ്ങളിലും വാർഡുകളിലും നേരിട്ട് ഇറങ്ങി ചെന്ന് പ്രവർത്തകരുടെ ആത്മവിശ്വാസം വീണ്ടെടുത്തു. അധികാരത്തിൽ നിന്ന് അകന്നുപോയ ഒരു പാർട്ടിക്ക് വീണ്ടും ജീവൻ നൽകി.
ആ പോരാട്ടത്തിന്റെ ഫലം ഇന്ത്യ കണ്ടത് 2023-ലായിരുന്നു.
കർണാടകത്തിൽ കോൺഗ്രസ് ചരിത്രവിജയം നേടി. ബിജെപിയുടെ ശക്തികേന്ദ്രങ്ങൾ തകർന്നു വീണു. അന്ന് വിജയത്തിന്റെ നടുവിൽ ക്യാമറകൾക്ക് മുന്നിൽ നിറ കണ്ണീരോടെ പൊട്ടി കരഞ്ഞു കൊണ്ട് നിന്ന ഡി.കെ പറഞ്ഞ വാക്കുകൾ ഇന്നും പ്രവർത്തകരുടെ ഹൃദയത്തിലുണ്ട്.
“സോണിയാ ഗാന്ധിക്ക് ഞാൻ കൊടുത്ത വാക്കാണിത്… കർണാടക ഞാൻ തിരിച്ചുപിടിച്ചു കൊടുക്കുമെന്ന്. ഞാനാ വാക്ക് പാലിച്ചു.”
അതൊരു രാഷ്ട്രീയ പ്രസംഗമല്ലായിരുന്നു.
ഒരു മനുഷ്യന്റെ വിശ്വസ്തതയുടെ സാക്ഷ്യപത്രമായിരുന്നു.
ഇന്ന് 2026-ലെ ഈ ചരിത്രമുഹൂർത്തത്തിൽ, മൂന്നു വർഷങ്ങളുടെ കാത്തിരിപ്പുകൾക്ക് ശേഷം ആ രാഷ്ട്രീയ നിയോഗം അദ്ദേഹത്തിന്റെ അരികിലെത്തിയെന്ന വികാരമാണ് അണികളിൽ നിറയുന്നത്. അന്വേഷണങ്ങളും വേട്ടയാടലുകളും അധികാര സമ്മർദ്ദങ്ങളും എല്ലാം കടന്നുപോയിട്ടും പാർട്ടിയെയും ആശയത്തെയും ഒരിക്കലും ഒറ്റുകൊടുക്കാത്ത നേതാവായി ഡി.കെ മാറി.
അതുകൊണ്ടാണ് അദ്ദേഹത്തെ “യഥാർത്ഥ കോൺഗ്രസുകാരനായ മനുഷ്യൻ (ദ റിയൽ കോൺഗ്രസ് മാൻ)” എന്ന് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്.
ഇതിനിടയിൽ സിദ്ധരാമയ്യയും ഡി.കെ.യും കാട്ടിയ രാഷ്ട്രീയ പക്വതയും പ്രത്യേകം പറയേണ്ടതാണ്. മുഖ്യമന്ത്രി കസേരയ്ക്കായും വിട്ടു നൽകുന്നതിനായും അവർ പരസ്പരം പോരടിച്ചില്ല. ഡി.കെ തന്റെ സമയത്തിനായി ക്ഷമയോടെ കാത്തുനിന്നു. സിദ്ധരാമയ്യയാകട്ടെ, പ്രായവും പുതിയ കാലത്തിന്റെ ആവശ്യവും ഉൾക്കൊണ്ട് പുതിയ തലമുറയ്ക്ക് ഇടം നൽകുന്ന രാഷ്ട്രീയ പക്വത കാട്ടി.
അത് രാഷ്ട്രീയ സംസ്കാരത്തിന്റെ അപൂർവ സൗന്ദര്യമാണ്.
വർഷങ്ങളുടെ കണ്ണീരും ത്യാഗവും വിശ്വസ്തതയും ഒടുവിൽ ഫലം കാണുമ്പോൾ, ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി പദത്തിലേക്ക് നടന്നു കയറുന്നത് ഒരു വ്യക്തിയുടെ വിജയം മാത്രമല്ല.
അത് വിശ്വസ്തതയുടെ വിജയമാണ്.
അതൊരു പോരാട്ടത്തിന്റെ വിജയമാണ്.
അതൊരു രാഷ്ട്രീയ കാവ്യനീതിയാണ്.
തന്ത്രജ്ഞൻ. വിശ്വസ്തൻ. പോരാളി.
ഒരു യഥാർത്ഥ ജനനായകൻ.
കർണാടകത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇനി ഒരു പുതിയ അധ്യായം തുടങ്ങുകയാണ്.
ഡി.കെ എന്ന രണ്ടക്ഷരത്തിൽ നിന്നുള്ള ഒരു യുഗം.
- മുബാറക് റാവുത്തർ -
No comments:
Post a Comment