Wednesday, July 8, 2026

സുധീരന്റെ റൊമാന്റിക് രാഷ്ട്രീയം

കേരള രാഷ്ട്രീയത്തിൽ വി. എം. സുധീരൻ പലപ്പോഴും ഒരു രാഷ്ട്രീയ നേതാവെന്നതിലുപരി ഒരു മൊറൽ പ്രീച്ചർ എന്ന പ്രതിച്ഛായയാണ് സ്വയം നിർമ്മിച്ചെടുത്തത്. വ്യക്തിപരമായ സത്യസന്ധതയും ലാളിത്യവും സംശയാതീതമായ ഗുണങ്ങളായിരിക്കാം. എന്നാൽ ഒരു ജനാധിപത്യ സമൂഹത്തെ നയിക്കാൻ അത് മാത്രം മതിയാകില്ല. രാഷ്ട്രീയം എന്നത് വ്യക്തിപരമായ പുണ്യജീവിതത്തിന്റെ വിപുലീകരണമല്ല; സങ്കീർണ്ണമായ സാമൂഹിക താൽപര്യങ്ങൾക്കിടയിൽ പ്രാഗ്മാറ്റിക് തീരുമാനങ്ങൾ എടുക്കേണ്ട പൊതുപ്രവർത്തനമാണ്. ഈ അടിസ്ഥാന യാഥാർഥ്യം ഉൾക്കൊള്ളുന്നതിൽ സുധീരൻ സ്ഥിരമായി പരാജയപ്പെട്ടു.


അദ്ദേഹത്തിന്റെ രാഷ്ട്രീയം യാഥാർഥ്യത്തിന്റെ മണ്ണിൽ കാലുറപ്പിച്ചിരുന്നില്ല; ആശയങ്ങളുടെ ആകാശത്തിലായിരുന്നു. മദ്യനിരോധനം മുതൽ വികസനനയങ്ങൾ വരെ അദ്ദേഹം മുന്നോട്ടുവച്ച പല നിലപാടുകളും കേൾക്കാൻ ആകർഷകമായിരുന്നെങ്കിലും, നടപ്പാക്കാൻ കഴിയുന്ന രാഷ്ട്രീയമോ സാമ്പത്തികമോ ആയ ഒരു ഫ്രെയിംവർക്ക് അതിനുണ്ടായിരുന്നില്ല. ജനങ്ങളുടെ വികാരങ്ങളെ തൊടുന്ന മുദ്രാവാക്യങ്ങൾ ഉയർത്തുക എളുപ്പമാണ്. എന്നാൽ അതിന്റെ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ ഏറ്റെടുക്കാൻ തയ്യാറാകുക എന്നതാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്വം. ആ ഉത്തരവാദിത്വത്തിൽ നിന്ന് സുധീരന്റെ രാഷ്ട്രീയം പലപ്പോഴും ഒഴിഞ്ഞുമാറി.

അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വൈരുധ്യം, ധാർമികതയെ രാഷ്ട്രീയത്തിനുമുകളിൽ പ്രതിഷ്ഠിച്ചതാണ്. ജനാധിപത്യത്തിൽ വിട്ടുവീഴ്ച എന്നത് ബലഹീനതയല്ല; സാമൂഹിക വൈവിധ്യത്തെ അംഗീകരിക്കുന്ന രാഷ്ട്രീയ പക്വതയാണ്. എന്നാൽ സുധീരന്റെ സമീപനത്തിൽ വിട്ടുവീഴ്ച തന്നെ ഒരു പാപമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം നേതൃത്വം നൽകിയ സംഘടനകളിൽ ഐക്യം സൃഷ്ടിക്കുന്നതിനേക്കാൾ ഭിന്നതകൾ വർധിച്ചത്. കെപിസിസി അധ്യക്ഷനായിരുന്ന കാലഘട്ടം അതിന്റെ വ്യക്തമായ തെളിവാണ്. പാർട്ടി അധ്യക്ഷനായിരുന്നിട്ടും സ്വന്തം സർക്കാരിനെ പ്രതിപക്ഷ നേതാവിന്റെ ശൈലിയിൽ പരസ്യമായി വിമർശിക്കുകയും, ഓരോ നയതീരുമാനത്തെയും സംശയത്തിന്റെ നിഴലിൽ നിർത്തുകയും ചെയ്ത സമീപനം ഉമ്മൻ ചാണ്ടി സർക്കാരിനെ തുടർച്ചയായ പ്രതിരോധത്തിലേക്ക് തള്ളിവിട്ടു. മദ്യനയം മുതൽ വിവിധ ഭരണപരമായ തീരുമാനങ്ങൾ വരെ അദ്ദേഹം സ്വീകരിച്ച കടുത്ത നിലപാടുകൾ സർക്കാരിന് പ്രവർത്തിക്കാനുള്ള രാഷ്ട്രീയ ഇടം ചുരുക്കുകയും കോൺഗ്രസിന്റെ സംഘടനാപരമായ ഐക്യത്തെ ദുർബലപ്പെടുത്തുകയും ചെയ്തുവെന്ന വിമർശനം ഇന്നും ശക്തമാണ്. ഭരണത്തിന്റെ ഉത്തരവാദിത്വം പങ്കിടേണ്ട നേതാവ്, സ്വന്തം സർക്കാരിന്റെ ഏറ്റവും കടുത്ത വിമർശകനായി മാറിയതായിരുന്നു ആ കാലഘട്ടത്തിന്റെ വലിയ വൈരുധ്യം.

അതിലും ഗൗരവമുള്ള കാര്യം, സാമൂഹ്യനീതിയുടെ അടിസ്ഥാന ചോദ്യങ്ങളിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയം പ്രകടിപ്പിച്ച നിശ്ശബ്ദതയാണ്. പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം, ജാതി അസമത്വം, അധികാരവിതരണം, ജാതി സെൻസസ് തുടങ്ങിയ സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക വിഷയങ്ങളിൽ അദ്ദേഹം ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടില്ല. സത്യസന്ധതയെക്കുറിച്ച് നിരന്തരം സംസാരിച്ച നേതാവ്, ചരിത്രപരമായ അനീതികളെ തിരുത്തേണ്ട സാമൂഹിക ഉത്തരവാദിത്വത്തെ അതേ തീവ്രതയിൽ ചർച്ച ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ശ്രീനാരായണ ഗുരുവിനെ അദ്ദേഹം പലപ്പോഴും മദ്യവിരുദ്ധ പ്രചാരണത്തിന്റെ പ്രതീകമാക്കി അവതരിപ്പിച്ചു. എന്നാൽ ഗുരുവിന്റെ മഹത്തായ സാമൂഹിക വിപ്ലവത്തെ മദ്യവിരുദ്ധ സന്ദേശത്തിലേക്ക് മാത്രം ചുരുക്കുന്നത് ഗുരുവിന്റെ പാരമ്പര്യത്തെ ഭാഗികമായി മാത്രം വായിക്കുന്നതിനു തുല്യമാണ്. ഗുരുവിന്റെ ചിന്തയുടെ കേന്ദ്രത്തിൽ ജാതിനിർമാർജനം, സാമൂഹിക സമത്വം, വിദ്യാഭ്യാസം, ആത്മാഭിമാനം, അധികാര പുനർവിതരണം എന്നിവയായിരുന്നു. ആ രാഷ്ട്രീയ ഉള്ളടക്കത്തെ സുധീരൻ പലപ്പോഴും അവഗണിച്ചു.

ഇന്ന് വി.ഡി. സതീശൻ മുഖ്യമന്ത്രിയായ സാഹചര്യത്തിലും സുധീരന്റെ രാഷ്ട്രീയ ഇടപെടലുകൾ പഴയ മാതൃകയിൽ നിന്ന് വ്യത്യസ്തമല്ലെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. സതീശന്റെ ഉയർച്ചയിൽ താൻ നിർണായക പങ്കുവഹിച്ചെന്ന തോന്നൽ അദ്ദേഹത്തിന്റെ പൊതുപ്രതികരണങ്ങളിൽ നിഴലിക്കുന്നുവെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. സർക്കാരിന് രാഷ്ട്രീയ മാർഗനിർദേശം നൽകുന്ന മുതിർന്ന നേതാവെന്നതിലുപരി, എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് നിർദേശിക്കുന്ന ഒരു മൊറൽ അതോറിറ്റി എന്ന നിലയിൽ സ്വയം പ്രതിഷ്ഠിക്കാൻ അദ്ദേഹം ശ്രമിക്കുന്നുവെന്നാണ് വിമർശനം. "താൻ പറയുന്നതാണ് അന്തിമ മാനദണ്ഡം" എന്ന ധാരണ പൊതുപ്രസ്താവനകളിൽ പ്രതിഫലിക്കുന്നുവെന്നും, അതിലൂടെ സർക്കാരിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ അനാവശ്യമായി നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നുമുള്ള ആക്ഷേപം രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നുണ്ട്. ഒരു ഉപദേശകന്റെ പരിധി വിട്ട് ഭരണത്തിന്റെ മേൽനോട്ടക്കാരനായി മാറുന്ന ഈ സമീപനം ആവർത്തിക്കപ്പെടുകയാണെങ്കിൽ, അത് വ്യക്തികളേക്കാൾ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്ന രാഷ്ട്രീയ സംസ്കാരത്തിന് വഴിയൊരുക്കുമെന്ന ആശങ്കയും പ്രസക്തമാണ്.

സുധീരന്റെ രാഷ്ട്രീയം മധ്യവർഗ്ഗത്തിന്റെ ധാർമിക സംതൃപ്തി നേടിയിരിക്കാം. പക്ഷേ സമൂഹത്തിന്റെ ഘടനാപരമായ അസമത്വങ്ങളെ നേരിടാനുള്ള പൊളിറ്റിക്കൽ ഇമാജിനേഷൻ അതിനുണ്ടായിരുന്നില്ല. അദ്ദേഹം അഴിമതിക്കെതിരെ സംസാരിച്ചു; പക്ഷേ അധികാരഘടനകളിലെ അസമത്വത്തിനെതിരെ അതേ ശക്തിയിൽ സംസാരിച്ചില്ല. അദ്ദേഹം മദ്യത്തിനെതിരെ പോരാടി; പക്ഷേ സാമൂഹിക ബഹിഷ്കരണത്തിന്റെയും ജാതി ആധിപത്യത്തിന്റെയും സാമ്പത്തിക അസമത്വത്തിന്റെയും രാഷ്ട്രീയത്തിനെതിരെ അതേ തീവ്രതയിൽ പോരാടിയില്ല.

ഒടുവിൽ വി. എം. സുധീരന്റെ രാഷ്ട്രീയം ഒരു വലിയ വിരോധാഭാസത്തിന്റെ പേരാണ്. വ്യക്തിപരമായി മാതൃകയായ ഒരു മനുഷ്യൻ; എന്നാൽ പൊതുനയങ്ങളുടെ തലത്തിൽ ദിശാബോധം നൽകാൻ കഴിയാത്ത ഒരു രാഷ്ട്രീയക്കാരൻ. ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്നത് എളുപ്പമാണ്; അവയെ ജനങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന നയങ്ങളാക്കി മാറ്റുക എന്നതാണ് യഥാർത്ഥ രാഷ്ട്രീയം. ആ പരീക്ഷണത്തിൽ സുധീരൻ വിജയിച്ചില്ല. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ രാഷ്ട്രീയം ചരിത്രത്തിൽ ഒരു നൈതിക ഓർമ്മയായി നിലനിൽക്കാം; എന്നാൽ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച പ്രായോഗിക രാഷ്ട്രീയ മാതൃകയായി അല്ല.

- Mubarak Ravuthar

No comments:

Post a Comment